തിരുവനന്തപുരം ∙ ആഗോള അയ്യപ്പ സംഗമ വിഷയത്തിൽ കോൺഗ്രസും യുഡിഎഫും സ്വീകരിച്ച നിലപാടിനെ വിശ്വാസി സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് പരിപാടിയുടെ ദയനീയ പരാജയമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ.
ശബരിമലയെ സ്ഥിരം വിവാദകേന്ദ്രമായി നിലനിർത്താനും വികസനമെന്ന പേരിൽ കച്ചവട താത്പര്യം സംരക്ഷിക്കാനും ഏതാനും പേർ ചേർന്നു നടത്തിയ തട്ടിപ്പിനെ തള്ളിക്കളഞ്ഞ വിശ്വാസി സമൂഹത്തെ ആദരവോടെ അഭിനന്ദിക്കുന്നുവെന്നും അനിൽകുമാർ പറഞ്ഞു.
അയ്യപ്പ സംഗമത്തിന് ബദൽ സംഗമം പ്രഖ്യാപിച്ച കേരള ബിജെപി അഥവാ സിജെപിയുടെ മുഖത്തേറ്റ അടിയാണ് അയ്യപ്പ സംഗമത്തിലെ യോഗി ആദിത്യനാഥിന്റെ അദൃശ്യ സാന്നിദ്ധ്യം. സുപ്രധാന വിഷയങ്ങളിൽ കേരള ബിജെപിയുടെ നിലപാടുകളെ ബിജെപി കേന്ദ്ര നേതൃത്വം അവജ്ഞയോടെ തള്ളുന്നത് ആദ്യ സംഭവമല്ല.
കേരള സിപിഎമ്മും കേന്ദ്ര ബിജെപിയും തമ്മിലുള്ള രഹസ്യ ബാന്ധവങ്ങൾ അയ്യപ്പ സംഗമത്തിന്റെ പേരിൽ അരക്കിട്ടുറപ്പിക്കലാണ് നടന്നത്.
അയ്യപ്പ സംഗമം നടന്ന വിശുദ്ധമായ സ്ഥലത്തെ കളങ്കപ്പെടുത്തും വിധം പിണറായി സ്തുതി നടത്തുകയും കോൺഗ്രസിനെ ആക്ഷേപിക്കുകയും ചെയ്ത ചില സമുദായ നേതാക്കളുടെ രാഷ്ട്രീയ പ്രസ്താവനകളെ അർഹിക്കുന്ന അവജ്ഞയോടെ കേരളം തള്ളിക്കളയുമെന്ന് ഉറപ്പാണ്.
കോടിക്കണക്കിനു രൂപ ധൂർത്തടിച്ച് നടത്തിയ രാഷ്ട്രീയ അയ്യപ്പ സംഗമം അമ്പേ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മേൽ കുതിര കയറാൻ ആരും വരേണ്ട. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നേതൃത്വം.
ശബരിമലയെ രാഷ്ട്രീയ ഗിമ്മിക്കുകളുടെ വേദിയാക്കാനുള്ള ശ്രമം വിശ്വാസികൾ അംഗീകരിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്ന ഈ സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് അയ്യപ്പ സംഗമം എന്ന തട്ടിക്കൂട്ട് പരിപാടി. ശബരിമലയെ ചൂഴ്ന്നു നിൽക്കുന്ന സ്വർണ്ണപ്പാളി വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ സർക്കാർ മറുപടി പറയേണ്ടിവരുമെന്നും എ.പി.
അനിൽകുമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]