
കടൽക്ഷോഭത്തിൽ വിറച്ച് തിരുവനന്തപുരം ജില്ലയിലെ തീരദേശ ജീവിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മഴക്കാല കെടുതികളും കടൽക്ഷോഭവും ദുരിതം നിറച്ച് തീരദേശ ജീവിതം. ഇന്നലെയുണ്ടായ ശക്തമായ തിരയടിയിൽ കൊച്ചുതോപ്പ് ജ്യൂസ് റോഡ് തീരത്തെ സാജൻ ജോസഫിന്റെ വീട് ഭാഗികമായി തകർന്നു. മത്സ്യത്തൊഴിലാളിയായ സാജനും ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുംബം ഇതോടെ അന്തിയുറങ്ങാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്. വീടിനോട് ചേർന്നുള്ള താൽക്കാലിക ഷെഡിലേക്ക് ഇപ്പോൾ ഇവർ മാറിയിരിക്കുകയാണ്. മഴ ശക്തമായാൽ ഇവിടെ കഴിയാനാകില്ല.
2013 ലാണ് ഇവിടെ സാജൻ ജോസഫ് ഇവിടെ താമസം തുടങ്ങുന്നത്. ആദ്യം ഓലപ്പുരയായിരുന്നു. പിന്നീട് കടമെടുത്ത് ചെറിയ വീടു കെട്ടുകയായിരുന്നു. പ്രദേശത്ത് 170 മീറ്ററോളം കടൽഭിത്തി ഇല്ല. ജിയോ ട്യുബുകളുമില്ല. ഇതേ തുടർന്ന് ഈ പ്രദേശത്തെ ഒട്ടേറെ വീടുകൾ അപകടാവസ്ഥയിലാണ്.
മഴയുടെ തീവ്രത കുറഞ്ഞു; പെയ്തു തീരാതെ ദുരിതം
ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞു. മലയോര മേഖലകളിൽ ചിലയിടങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മരങ്ങൾ മുറിഞ്ഞ് വീണ് പലയിടത്തും നാശനഷ്ടമുണ്ടായി. വീടുകളുടെ മേൽക്കൂരകളും തകർന്നു. കൃഷിനാശം തുടരുകയാണ്. ജില്ലയിൽ 3 ക്യാംപുകളിലായി 20 കുടുംബങ്ങളിലെ 50 പേരെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ഇന്ന് മിതമായ തോതിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിലും കാറ്റിലും മരം വീണ് മാറനല്ലൂർ മാവുവിള കുറകോണം ഗിരീഷ് കുമാറിന്റെ വീട് തകർന്നു.
ഇന്നലെ മഴയ്ക്കു ശമനമുണ്ടായതോടെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം താഴ്ത്തി. നിലവിൽ 30 സെന്റീമീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നു. മഴയിൽ വെള്ളനാട് കുതിരകുളം ആൻസി ഭവനിൽ സുജാതയുടെ വീട് തകർന്നു. ഇന്നലെ രാവിലെ ആണ് വീടിനകത്തെ ഭിത്തി ഒരു ഭാഗം ഇടിഞ്ഞത്. കുറച്ച് നാളായി മൺകട്ടി കെട്ടി മേൽക്കൂര കോൺക്രീറ്റ് ചെയ്ത വീട് ചോർന്നൊലിക്കുകയാണ്. വീട്ടിൽ കഴിയുന്നത് സുരക്ഷിതമല്ലാത്തതിനാൽ കുടുംബത്തെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റുമെന്ന് പഞ്ചായത്തംഗം എസ്.ബിന്ദു അറിയിച്ചു.