
അരുവിക്കര ഡാം–കുളക്കോട് റോഡിൽ അധികൃതർ പരിശോധന നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളനാട്∙ ടാറിങ് വൈകുന്നതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിക്കുന്ന അരുവിക്കര ഡാം–കുളക്കോട് റോഡിൽ അധികൃതർ പരിശോധന നടത്തി. ടാറിങ് നടത്തുന്നതിന് മുന്നോടിയായി ആണ് കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ എത്തിയത്. മഴ മൂലം തകർന്ന റോഡിലെ ഭാഗങ്ങൾ കിഫ്ബിയുടെ നിർദേശ പ്രകാരം ചെയ്തതിന് ശേഷമായിരിക്കും ടാറിങ്. അതിന് ഉൾപ്പെടെയാണ് ഇന്നലെ പരിശോധന നടത്തിയതെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു. കിളളി–ഇഎംഎസ് അക്കാദമി റോഡിൽ ടാറിങ് പൂർത്തിയായതിന് ശേഷമായിരിക്കും ഇൗ റോഡിൽ ടാറിങ് ആരംഭിക്കുന്നത്.
മുൻപ് അധികൃതരുടെയും കരാറുകാരുടെയും അനാസ്ഥയാണ് ടാറിങ് വൈകാൻ കാരണമെങ്കിൽ ഇപ്പോൾ വില്ലനായത് മഴയാണ്. കിള്ളി റോഡിൽ ടാറിങ് പൂർത്തിയാകാൻ 6 ദിവസം വേണ്ടിവരുമെന്നും മഴ ആയതിനെ തുടർന്നാണ് ജോലികൾ തടസ്സപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു. കുളക്കോട്– അരുവിക്കര ഡാം റോഡിൽ വൃത്തിയാക്കൽ, ഇമൽഷൻ അടിക്കുന്ന ജോലികളും തുടങ്ങി. കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ, റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ദീപ തുടങ്ങിയവരാണ് ഇന്നലെ എത്തിയത്.
നാല് മാസം മുൻപാണ് എഫ്ഡിആർ സാങ്കേതിക വിദ്യയിൽ റോഡ് നവീകരണം തുടങ്ങിയത്. ടാറിങ് വൈകിയതിനെ തുടർന്ന് മഴയായാൽ റോഡിൽ ചെളിയും വെയിലായാൽ പൊടിശല്യത്തെയും തുടർന്ന് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം തുടങ്ങി. കഴിഞ്ഞ 5ന് നാട്ടുകാർ കരാർ കമ്പനിയുടെ വാഹനം തടഞ്ഞ് ഇതിന് മുന്നിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ 15ന് ടാറിങ് തുടങ്ങുമെന്നും അധികൃതർ എഴുതി നൽകിയിരുന്നു. 8.80 കോടി രൂപ ചെലവിൽ നവീകരണം നടക്കുന്ന മൂന്നര കിലോമീറ്റർ റോഡിൽ ഏഴ് മീറ്റർ വീതിയിൽ ആണ് ടാറിങ്.