സ്മാർട് സിറ്റി പദ്ധതി: കേന്ദ്രവും സംസ്ഥാനവും ചെലവഴിച്ചത് 490 കോടി വീതം; കോർപറേഷൻ ഇതുവരെ നൽകിയത് 80 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തലസ്ഥാനത്തെ സ്മാർട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും ചെലവഴിച്ചത് 490 കോടി രൂപ വീതമെന്ന് കണക്ക്. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച പ്രത്യേക ഉദ്ദേശ കമ്പനിയായ (എസ്പിവി) സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന് കഴിഞ്ഞ മാർച്ച് വരെ 49 കോടിയുടെ പത്തു തവണകളായാണ് കേന്ദ്രവും സംസ്ഥാനവും പണം കൈമാറിയത്. കേന്ദ്രം നൽകുന്നതിനു തുല്യ വിഹിതം സംസ്ഥാനം കൈമാറണമെന്നാണ് ഫണ്ട് വിനിയോഗം സംബന്ധിച്ച പ്രധാന വ്യവസ്ഥ. 135 കോടി നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും കോർപറേഷൻ ഇതുവരെ 80 കോടിയാണ് നൽകിയത്.
ആയിരം കോടിയുടെ സ്മാർട് സിറ്റി പദ്ധതി രാജ്യത്തെ നൂറു നഗരങ്ങളിലാണ് നടപ്പാക്കുന്നത്. കേന്ദ്രം പരമാവധി 500 കോടി നൽകും. തുല്യ വിഹിതം സംസ്ഥാനങ്ങളും അധികം വരുന്ന തുക അതതു തദ്ദേശ സ്ഥാപനവും വഹിക്കണം എന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരമാണ് കേന്ദ്രവും സംസ്ഥാനവും ചേർന്ന് 980 കോടി നൽകിയത്. സ്മാർട് റോഡ് പദ്ധതിക്കായി മാത്രം 220 കോടി ചെലവഴിച്ചെന്നാണ് കണക്ക്. കൂടുതൽ ഫണ്ട് നൽകിയതിന്റെ അവകാശവാദവുമായി എൽഡിഎഫ്– ബിജെപി പോര് മുറുകുന്നതിനിടെയാണ് കണക്ക് പുറത്തായത്. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 2015 ലാണ് കേന്ദ്ര സർക്കാർ സ്മാർട് സിറ്റി പദ്ധതി ആവിഷ്ക്കരിച്ചത്. ആദ്യ ചാലഞ്ചിൽ തിരുവനന്തപുരം കോർപറേഷന് വിജയിക്കാനായില്ല.
തലസ്ഥാനത്തിന് പദ്ധതി ലഭിച്ചത് 2017 ലാണ്. 5 വർഷമാണ് പദ്ധതി കാലാവധിയെങ്കിലും 2 തവണ നീട്ടി നൽകി. രൂപരേഖ തയാറാക്കുന്നതിനുള്ള കൺസൽറ്റൻസി തിരഞ്ഞെടുപ്പ് ഒരു വർഷത്തോളം നീണ്ടു പോയത് പദ്ധതി നടത്തിപ്പിന് ആദ്യം തടസ്സമായി. ആദ്യം തിരഞ്ഞെടുത്ത കൺസൽറ്റൻസിയെ മറ്റൊരു സംസ്ഥാനം വിലക്കു പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ഈ കരാർ റദ്ദാക്കി. കൺസൽറ്റൻസിയെ തിരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ നടപടി ക്രമങ്ങളും നീണ്ടു പോയി. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച പ്രത്യേക ഉദ്യേശ കമ്പനി (സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ്) രൂപീകരണം സംബന്ധിച്ചും തർക്കങ്ങളുണ്ടായി.
ആദ്യ വർഷങ്ങളിൽ പദ്ധതി നടത്തിപ്പ് ഒച്ചിഴയും വേഗത്തിലായിരുന്നു.2022 ൽ നഗരകാര്യ മന്ത്രാലയം നടത്തിയ പദ്ധതി പുരോഗതി സംബന്ധിച്ച കണക്കെടുപ്പിൽ നൂറിൽ അവസാന പത്തു നഗരങ്ങളുടെ പട്ടികയിലായിരുന്നു കോർപറേഷൻ. തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പദ്ധതി അവലോകനത്തിൽ കരാറുകാരെയും ഉദ്യോഗസ്ഥ സംഘത്തെയും മാറ്റാൻ നിർദേശിച്ചു. 2022 സെപ്റ്റംബറിൽ പുതിയ ടീം ചുമതല ഏറ്റെടുത്ത ശേഷമാണ് പദ്ധതിക്കു വേഗം കൈവന്നത്. കഴിഞ്ഞ മാർച്ചിൽ ബെസ്റ്റ് സ്മാർട് സിറ്റി ഓഫ് ഇന്ത്യ പുരസ്കാരം തിരുവനന്തപുരം സ്മാർട് സിറ്റിയാണ് നേടിയത്.