തിരുവനന്തപുരം ∙ പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിൻ മാനേജർ (ഗാർഡ്) അടിയിൽ നിൽക്കുമ്പോൾ ട്രെയിൻ മുന്നോട്ടെടുത്തു. പെട്ടെന്നു ട്രാക്കിൽ കമിഴ്ന്നു കിടന്നതിനാൽ 2 കോച്ചുകൾ കടന്നു പോയെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശിനി ടി.കെ. ദീപയാണ് ജീവിതത്തിലേക്ക് തിരികെ ‘കിടന്നു’ വന്നത്. ഇന്നലെ രാവിലെ 9.15ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കു പുറപ്പെട്ട
നേത്രാവതി എക്സ്പ്രസിന്റെ കോച്ചിനടിയിൽ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണു കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ചിറയിൻകീഴിൽ നിർത്തി.
എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. പരിശോധനയ്ക്ക് ഇടയിൽ ട്രെയിൻ മുന്നോട്ട് എടുക്കുകയായിരുന്നു.
പെട്ടെന്നു ട്രാക്കിൽ കമിഴ്ന്നു കിടന്നതുമൂലമാണ് ദീപയ്ക്ക് ജീവൻ രക്ഷിക്കാനായത്.
ഇതിനിടയിൽ വോക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാൻ ദീപ ശ്രമിച്ചിരുന്നതായും കണ്ടുനിന്നവർ പറഞ്ഞു. ആളുകൾ ഉച്ചത്തിൽ ബഹളം വച്ചതോടെയാണ് ട്രെയിൻ നിർത്തിയത്.
സ്റ്റേഷനിലെ ഗേറ്റ് കീപ്പർ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്. ട്രാക്കിൽ വീണു കാൽമുട്ടിനു പരുക്കേറ്റിട്ടുണ്ട്.
ഡ്യൂട്ടി തുടർന്ന ദീപയെ കൊല്ലത്ത് റെയിൽവേ ആശുപത്രിയിലും തുടർന്നു പേട്ടയിലെ റെയിൽവേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്നു മറ്റൊരു ഗാർഡിനെ നിയോഗിച്ച ശേഷമാണ് നേത്രാവതി സർവീസ് തുടർന്നത്.
സംഭവത്തെപ്പറ്റി റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
കൊടി കാണിക്കുകയോ അല്ലെങ്കിൽ വോക്കിടോക്കിലൂടെ അറിയിപ്പ് ലഭിക്കുകയോ ചെയ്ത ശേഷം മാത്രമേ ലോക്കോ പൈലറ്റുമാർ ട്രെയിൻ മുന്നോട്ട് എടുക്കാവൂ എന്നാണ് ചട്ടം. ദീപ ഉപയോഗിച്ചിരുന്ന വോക്കിടോക്കിക്ക് സാങ്കേതിക തകരാറുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]