
ഇന്ധനം തീർന്നു; ബ്രിട്ടിഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഇന്തോ–പസിഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് റോയൽ നേവിയുടെ യുദ്ധവിമാനം ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബ്രിട്ടിഷ് നേവിയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്ൽസിൽ ഉണ്ടായിരുന്ന എഫ്–35ബി വിമാനമാണു തിരുവനന്തപുരത്ത് എത്തിയത്. നയതന്ത്ര അനുമതി ലഭിച്ച ശേഷം വിമാനത്തിൽ ഇന്ധനം നിറച്ചു.
കപ്പൽ തിരുവനന്തപുരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ മഹാസമുദ്രത്തിലായിരുന്നു. ഇന്ത്യൻ നേവിയുമായി ചേർന്ന് ഇവർ സംയുക്ത അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. പരീക്ഷണപ്പറക്കൽ നടത്തിയ വിമാനം കടലിലെ അന്തരീക്ഷം മോശമായതിനെ തുടർന്ന് കപ്പലിലേക്കു തിരിച്ചിറക്കാനായില്ല. ഏറെനേരം ശ്രമം തുടർന്നെങ്കിലും ഇന്ധനം തീരുന്ന ഘട്ടമെത്തിയപ്പോൾ ഇന്ത്യയിൽ അടിയന്തര ലാൻഡിങ്ങിന് അനുമതി തേടി.
ഏറ്റവും അടുത്തുള്ള വിമാനത്താവളവും വ്യോമസേനാകേന്ദ്രത്തിന്റെ സാമീപ്യവും പരിഗണിച്ച് തിരുവനന്തപുരത്ത് ലാൻഡ് ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ശനിയാഴ്ച രാത്രി 9.30 ന് വിമാനം ലാൻഡ് ചെയ്തു. തുടർന്ന് ആഭ്യന്തര വിമാനത്താവളത്തിനു സമീപത്തേക്കു വിമാനം മാറ്റി . എന്നാൽ, സൈനിക വിമാനത്തിൽ ഇന്ധനം നിറയ്ക്കാനും മറ്റു സഹായങ്ങൾക്കും ഇന്ത്യയും യുകെയുമായുള്ള നയതന്ത്ര ചർച്ചകൾ വേണമെന്നതിനാൽ നടപടികൾ വൈകി.
സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് വിമാനത്തിൽ ഇന്ധനം നിറച്ചത്. മറ്റൊരു രാജ്യത്തിന്റെ യുദ്ധവിമാനത്തിന് ഇന്ത്യയിലെ റൺവേയിൽനിന്നു പറന്നുയരാൻ പ്രത്യേക അനുമതി വേണം. ഇതിനു പുറമേ, കപ്പലിലേക്കു വിമാനത്തിനു തിരിച്ചിറങ്ങാൻ കഴിയുന്ന കാലാവസ്ഥ കൂടി ഉറപ്പാക്കിയ ശേഷമാവും മടക്കം.ഒറ്റ സീറ്റും ഒറ്റ എൻജിനുമുള്ള അഞ്ചാം തലമുറ യുദ്ധവിമാനമാണ് ലോക്ഹീഡ് മാർട്ടിൻ എഫ്–35 ലൈറ്റ്നിങ് 2. ഈ വിമാനത്തിന്റെ എഫ്–35 ബി വേരിയന്റ് ആണ് തിരുവനന്തപുരത്ത് എത്തിയത്.