
മുടവൂർപാറ സ്കൂട്ടർ അപകടം: സ്ഥലം സന്ദർശിച്ച് എസ്പി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര ∙ ബാലരാമപുരം കരമന-കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്ക് സമീപം സ്കൂട്ടർ അപകടമുണ്ടായ സ്ഥലം റൂറൽ എസ്പി കെ.എസ്.സുദർശൻ സന്ദർശിച്ചു. ബുധനാഴ്ച രാത്രി 2 സ്കൂട്ടർ അപകടങ്ങളിലായി 4 യുവാക്കൾ മരിച്ചിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ഷാജി, ബാലരാമപുരം എസ്എച്ച്ഒ ധർമജിത് എന്നിവരുമായും ദേശീയപാത അതോറിറ്റി ജീവനക്കാർ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, പഞ്ചായത്ത് അംഗം സി.ആർ.സുനു, മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവരുമായി അദ്ദേഹം സംസാരിച്ചു.
ബാലരാമപുരം ജംക്ഷൻ മുതൽ പ്രാവച്ചമ്പലം വരെയുള്ള മീഡിയനിലെ തെരുവ് വിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിക്കാനും മീഡിയനിലെ കാടും പടർപ്പും ഉടൻ വെട്ടിമാറ്റാനും ദേശീയപാത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബാലരാമപുരം മുതൽ മുടവൂർപാറ വരെ ഒരു വർഷത്തിനിടെ 10 ഓളം അപകട മരണങ്ങൾ നടന്ന സാഹചര്യത്തിൽ റോഡിന് ഇരുവശവും രാത്രിയും പകലും വാഹനപാർക്കിങ് തടയാനും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കാനും നിർദേശിച്ചു. ഇപ്പോൾ പള്ളിച്ചലിൽ വാഹനങ്ങളുടെ അമിത വേഗത പരിശോധിക്കുന്ന ഇന്റർസെപ്റ്റർ മുടവൂർപാറയിലേക്ക് മാറ്റും.
റോഡിന് ഇരുവശവും പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രികാലങ്ങളിൽ ഭക്ഷണം കഴിക്കാനും മറ്റും വരുന്നവരെ നിരീക്ഷിക്കാൻ പൊലീസിനെ അധികമായി നിയോഗിക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് 2 ദിവസത്തിനുള്ളിൽ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ബാലരാമപുരത്ത് യോഗം വിളിക്കും. ബാലരാമപുരം പൊലീസിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും വിളിച്ചാൽ ഫോണെടുക്കാറില്ലെന്നുമുള്ള നാട്ടുകാരുടെ പരാതിയെതുടർന്ന് പൊലീസ് സ്റ്റേഷനിലും ബാലരാമപുരത്തും മിന്നൽ സന്ദർശനവും പരിശോധനയും നടത്തുമെന്ന് എസ്പി അറിയിച്ചു.
സ്കൂട്ടർ അപകടം: 3 മരണം; പിന്നാലെ രക്ഷാപ്രവർത്തകനും അപകടമരണം
ബാലരാമപുരം ∙ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാവ് അൽപസമയത്തിനു ശേഷം മറ്റൊരു അപകടത്തിൽ മരിച്ചു. ബാലരാമപുരത്തിനു സമീപമാണ് ഒന്നേകാൽ മണിക്കൂറിനിടെ രണ്ട് സ്കൂട്ടർ അപകടങ്ങളിലായി നാലു പേർ മരിച്ചത്. കരമന– കളിയിക്കാവിള പാതയിൽ മുടവൂർപാറയ്ക്കു സമീപമാണ് ബുധനാഴ്ച രാത്രി 11.30ന് ആദ്യ അപകടമുണ്ടായത്.
നിർത്തിയിട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിക്കു പിന്നിലേക്ക് മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പെരുമ്പഴുതൂർ കളത്തുവിള ബി.ആർ.നിലയത്തിൽ രാജൻ–ബീന ദമ്പതികളുടെ മകൻ അഖിൽ (19), കളത്തുവിള പൂവൻവിള വീട്ടിൽ തങ്കരാജ്–ശ്രീജ ദമ്പതികളുടെ മകൻ സാമുവൽ (22) എന്നിവർ സംഭവസ്ഥലത്തും റസൽപുരം തേവരക്കോട് കിഴക്കിൻകര പുത്തൻ വീട്ടിൽ ഷൈജു–സീമ ദമ്പതികളുടെ മകൻ അഭിൻ(19) ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടുമാണ് മരിച്ചത്.
ഈ അപകടത്തിൽപെട്ടവരെ ആംബുലൻസിൽ കയറ്റുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചാണ് മുടവൂർപാറ ചാത്തലമ്പാട്ടുകോണം സന്തോഷ് ഭവനിൽ സന്തോഷ്– ഉഷ ദമ്പതികളുടെ മകൻ മനോജ് (26) മരിച്ചത്. രാത്രി 12.45ന് ആണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം വീട്ടുസാധനങ്ങൾ വാങ്ങാൻ ബാലരാമപുരത്തേക്കു പോയി മടങ്ങുകയായിരുന്നു ഇലക്ട്രീഷ്യനായ മനോജ്. സഹോദരൻ: ശിവൻ.
അഖിലും സാമുവലും അഭിനും ഭക്ഷണം കഴിക്കാൻ ബാലരാമപുരത്ത് എത്തിയതായിരുന്നു. ഐടിഐ പഠനം പൂർത്തിയാക്കി പിഎസ്സി പരിശീലനം നടത്തുകയായിരുന്നു അഖിൽ. സഹോദരി: അഖില. പന്തൽ നിർമാണ തൊഴിലാളിയാണ് സാമുവൽ. സനിത, സബിത എന്നിവർ സഹോദരിമാരാണ്. അഭിൻ പ്ലസ് ടു പഠനം പൂർത്തിയാക്കി. സഹോദരി: അഭിയ.