
കുട്ടികളുമായി വേണോ മരണപ്പാച്ചിൽ? മോട്ടർ വാഹനവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സ്കൂൾ കുട്ടികളെ കുത്തി നിറച്ചും അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവരെ പിടികൂടുമെന്ന മോട്ടർ വാഹനവകുപ്പിന്റെ പ്രഖ്യാപനം പാഴായി. നഗരത്തിലൂടെ കുട്ടികളെ കുത്തിനിറച്ച് അമിത വേഗത്തിൽ വാഹനങ്ങൾ പായുന്നത് പതിവ് കാഴ്ചയായി മാറിയിട്ടും മോട്ടർവാഹന വകുപ്പ് അനങ്ങുന്നില്ല. കഴിഞ്ഞ മാസം നഗരൂരിൽ അമിത വേഗത്തിൽ പാഞ്ഞ വാഹനം അപകടത്തിൽപെട്ടിരുന്നു.
ഇത്തരത്തിൽ ചെറിയ വാഹനങ്ങളിൽ കുട്ടികളെ കുത്തി നിറച്ച് അശ്രദ്ധമായി പാഞ്ഞു പോകുന്നവർ ഏറെയാണ്. നഗരത്തിലെ തിരക്കിൽ കുട്ടികളെ സമയത്ത് സ്കൂളിൽ എത്താനെന്ന പേരിലാണ് അപകടകരമായ ഡ്രൈവിങ് നടത്തുന്നത്. പലയിടങ്ങളിൽ നിന്നുള്ള കുട്ടികളെ ഒരേ വാഹനത്തിൽ വിവിധ സ്കൂളുകളിൽ എത്തിക്കുന്നവരാണ് അമിത വേഗവും അശ്രദ്ധയും കൈമുതലാക്കി പായുന്നത്. സിഗ്നൽ സംവിധാനം മറികടന്നും ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നു. ഓരോ വാഹനത്തിലും കൃത്യമായി നിശ്ചയിച്ചിട്ടുള്ള കുട്ടികളെ മാത്രമേ കൊണ്ടു പോകാൻ പാടുള്ളു എന്നാണ് ചട്ടം. ഇത് പരസ്യമായി ലംഘിച്ചാണ് പല വാഹനങ്ങളും കുട്ടികളെ കൊണ്ടു പോകുന്നത്.
ബാഗുകളും കുടകളും ലഞ്ച് ബോക്സും ഒക്കെയായി ശ്വാസം വിടാൻ പോലും സാധിക്കാത്ത രീതിയിലാണ് ചില വാഹനങ്ങളിൽ കുട്ടികളെ കൊണ്ടു പോകുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് കുട്ടികളുമായി പോകുന്ന മുഴുവൻ വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ നഗരത്തിൽ ഓടുന്ന വാഹനങ്ങളിൽ പലതും ടയർ പഴകിയതും കൃത്യമായ ഫിറ്റ്നസ് രേഖകൾ ഇല്ലെന്നും ആരോപണമുണ്ട്. സ്കൂൾ തുറന്ന് രണ്ടോ മൂന്നോ ദിവസം കർശന പരിശോധനയും നിരീക്ഷണവും നടത്തിയ മോട്ടർവാഹന വകുപ്പ് പിന്നീട് അലസ സമീപനം സ്വീകരിച്ചതാണ് ഇത്തരക്കാർക്ക് തുണയായത്. സ്കൂൾ കുട്ടികളുമായി ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്നു കാൽനടയാത്രക്കാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.