
ട്രോളിങ് നിരോധനം അവസാനിക്കുന്നു; കന്യാകുമാരി ജില്ലയുടെ കിഴക്കൻ തീരത്ത് ആവേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാഗർകോവിൽ∙ കന്യാകുമാരി ജില്ലയുടെ കിഴക്കൻ തീരത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. കന്യാകുമാരി മുതൽ ചെന്നൈ തിരുവള്ളുവർ വരെ ഉൾപ്പെട്ട കിഴക്കൻ തീരത്ത് ഏപ്രിൽ 15ന് ആരംഭിച്ച നിരോധനമാണ് 61 നാളുകൾക്കു ശേഷം ഇന്ന് അവസാനിക്കുന്നത്. കന്യാകുമാരി ചിന്നമുട്ടം മത്സ്യബന്ധന തുറമുഖത്തുള്ള നൂറുക്കണക്കിന് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. നാളെ രാവിലെ മുതൽ ബോട്ടുകൾ കടലിലിറങ്ങും. മുന്നുറോളം ബോട്ടുകളാണ് ചിന്നമുട്ടത്തുള്ളത്.
രണ്ടു മാസത്തെ നിരോധനത്തിനു ശേഷമാണ് ബോട്ടുകൾ വീണ്ടും കടലിൽ പോകുന്നത്. ബോട്ടുകളിൽ ജോലിചെയ്യുന്ന ഒട്ടേറെ തൊഴിലാളികൾ ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ ചിന്നമുട്ടത്ത് മടങ്ങിയെത്തിയിട്ടുണ്ട്. ട്രോളിങ് നിരോധനത്തെത്തുടർന്ന് നാട്ടിലേക്ക് പോയവരാണ് ഇവർ. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെ ക്കൂടാതെ ബിഹാർ, ഒഡീഷ, ബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തോളം തൊഴിലാളികളാണ് ചിന്നമുട്ടം തുറമുഖത്തു ബോട്ടുകളിലും അതുമായി ബന്ധപ്പെട്ട തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്നത്.
ബോട്ടുകളിൽ മാത്രം നാലായിരത്തോളം തൊഴിലാളികളുണ്ട്. ബോട്ടുകളുടെ എൻജിനുകളിലെ അറ്റകുറ്റപ്പണി, വല ഒരുക്കൽ ഉൾപ്പെടെയുള്ള ജോലികൾ തുറമുഖത്തു നടന്നു വരികയാണ്. കുളച്ചൽ ഉൾപ്പെടുന്ന കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ട്രോളിങ് നിരോധനം നിലവിലുണ്ട്. ജൂലൈ 31 വരെ നിരോധനം തുടരും. കന്യാകുമാരി ജില്ലയുടെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ വ്യത്യസ്ത സമയങ്ങളിലാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.