കോഴിക്കോട് / തിരുവനന്തപുരം ∙ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ വീട്ടമ്മ തടഞ്ഞ സംഭവത്തിൽ യഥാർഥത്തിൽ ലജ്ജിക്കേണ്ടത് കേരളത്തിലെ ട്രാഫിക് പൊലീസും മോട്ടർ വാഹന വകുപ്പുമൊക്കെയാണെന്ന് കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുറിപ്പിന്റെ പൂർണ രൂപം:
ലജ്ജിക്കേണ്ടത് കേരളത്തിലെ ട്രാഫിക് പൊലീസും മോട്ടർ വാഹന വകുപ്പുമൊക്കെയാണ് !
കാരണം പ്രഭാവതി അമ്മ ശരിക്കും ചെയ്യുന്നത് അവരുടെ പണിയാണ്! ചില ട്രാഫിക് നിയമങ്ങൾ അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാവരും തെറ്റിക്കാറുണ്ട്.
പിഴ അടയ്ക്കാറുമുണ്ട്. പക്ഷേ അതുപോലല്ല കേരളത്തിലെ ടൂവീലർ യാത്രികരുടെ കാര്യം.
അതിൽ സ്ത്രീപുരുഷ ഭേദമോ വലുപ്പച്ചെറുപ്പമോ പ്രായഭേദമോ ഇല്ല. അവർക്ക് റോഡ് അവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം ഉപയോഗിക്കേണ്ട
ഒന്നാണ് ! അഥവാ തറവാട്ടു സ്വത്താണ് !!
ഇതു പറയുമ്പോൾ ടൂവീലർ സുഹൃത്തുക്കൾ പിണങ്ങേണ്ട കാര്യമില്ല.
പ്രഭാവതി അമ്മ നിങ്ങൾക്കൊരു വിഷയമേയല്ല എന്നറിയാം.
നിങ്ങൾ ഫുട്പാത്തിലൂടെ ടൂവീലർ ഓടിക്കും. നിങ്ങൾ ട്രാഫിക് ബ്ലോക്കിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് ഇടം കൊടുക്കാതെ അവിടം നിറഞ്ഞു നിൽക്കും.
മറ്റു വാഹനങ്ങളുടെ ഇടതുവശത്തുകൂടെ പെട്ടെന്ന് ഓവർടേക്ക് ചെയ്ത് മുന്നിലെത്തി തിരിയും. മാന്യമായി പാർക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങളുടെ തൊട്ടു മുന്നിലും തൊട്ടുപിന്നിലും അവർക്ക് വാഹനം എടുക്കാൻ പറ്റാത്ത വിധം പാർക്ക് ചെയ്യും!
അങ്ങനെ നിങ്ങൾ എന്തും ചെയ്യും. നിങ്ങൾക്ക് ഒരു നിയമവും ബാധകമല്ല. ഓട്ടോറിക്ഷക്കാർക്കുമുണ്ട് ഈ അസുഖം!
നിങ്ങളുടെ കുഴപ്പം കൊണ്ട് എന്തെങ്കിലും പറ്റിയാൽ നിങ്ങളെക്കാൾ വലിയ വാഹനങ്ങളുടെ മേലേ നിങ്ങൾ കുറ്റം ചാർത്തൂ. കാറുകാരും ബസുകാരും ലോറിക്കാരും എല്ലാം മാന്യന്മാരാണ് എന്നല്ല ഈ പറഞ്ഞതിന്റെ അർഥം.
എല്ലാവരും നിയമങ്ങൾ ലംഘിക്കാറുണ്ട്. പക്ഷേ റോഡ് തറവാട്ടു സ്വത്തായി കരുതുന്നത് നിങ്ങൾ രണ്ടുകൂട്ടർ തന്നെയാണ്, പ്രധാനമായും നിങ്ങൾ ടൂവീലറുകാർ !
പാവങ്ങളുടെ മേക്കിട്ട് കയറി എന്ന സഹതാപമൊന്നും വിലപ്പോവില്ല.
നിങ്ങളെ ഒരു ട്രാഫിക് പൊലീസും ഈ വിഷയങ്ങളിൽ ചോദ്യം ചെയ്യില്ല ! അവരാകെ നോക്കുന്നത് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ അല്ലെങ്കിൽ ഹെൽമെറ്റ് വച്ചിട്ടുണ്ടോ എന്നു മാത്രമാണ്!
റോഡ് നിങ്ങളുടെ മാത്രം പൊതുസ്വത്താക്കുന്നത് അവർക്ക് വിഷയമേയല്ല. എല്ലാ നിയമങ്ങളും എപ്പോഴും പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവർക്ക് ഉപദ്രവമാകാതെ വണ്ടിയോടിക്കാൻ നിങ്ങളോട് വിനയത്തോടെ അപേക്ഷിക്കട്ടെ.
ടൂ വീലർ ഓടിക്കുന്ന എന്റെ മക്കളോടുൾപ്പെടെ പറയുന്നതാണിത്. പ്രഭാവതി അമ്മമാരുടെ എണ്ണം കൂടിയാൽ നിങ്ങൾ അടങ്ങേണ്ടിവരും.
ഞാനിത് വാട്സാപ്പിൽ മക്കൾക്കും ഷെയർ ചെയ്യുന്നുണ്ട്. അവരിങ്ങനെയൊക്കെയാവരുത് എന്നെപ്പോഴും ഉപദേശിക്കാറുള്ള ഒരു തന്തയാണ് ഞാൻ!
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

