
കുമ്പിച്ചൽകടവ് പാലം സഫലമായി അരനൂറ്റാണ്ട് നീണ്ട ആവശ്യം; ഉത്സവലഹരിയിൽ തൊടുമല ഗ്രാമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളറട∙അമ്പൂരി തൊടുമല വാർഡിൽ 11 നഗറുകളിലായി കഴിയുന്ന ആയിരത്തോളം ആദിവാസി കുടുംബങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന കുമ്പിച്ചൽകടവ് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തി. ഈ മാസം അവസാനമോ അടുത്തമാസം ആദ്യവാരമോ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രിയായിരിക്കും ഉദ്ഘാടകൻ. ദിവസം നിശ്ചയിച്ചിട്ടില്ല. പാലത്തിലെ റോഡ് ടാറിങ് മാത്രമാണ് അവശേഷിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാക്കാനാകും. നെയ്യാർ ജലസംഭരണി നിർമിച്ചപ്പോൾ കരിപ്പയാറിന് അപ്പുറത്ത് തുരുത്തായി മാറിയ സ്ഥലമാണ് അമ്പൂരി പഞ്ചായത്തിന്റെ തൊടുമല വാർഡ്.
ഇവിടേക്ക് വാഹനം കടന്നുപോകുന്ന പാലം വേണമെന്ന ആവശ്യത്തിന് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പലവട്ടം ശ്രമങ്ങൾ നടത്തിയെങ്കിലും അനുമതികൾ ലഭ്യമായില്ല. ഇപ്പോൾ കിഫ്ബിയും സഹായത്തോടെ 18 കോടി രൂപ മുടക്കിയാണ് പാലം നിർമിക്കുന്നത്. 7 സ്പാനുകളിലായി 253 മീറ്ററിലാണ് പാലം. ഉള്ളിൽ 8 മീറ്റർ റോഡും ഇരുവശത്തും നടപ്പാതയും ഉണ്ടായിരിക്കും.നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി എത്തുന്ന ബോട്ടിന് അടിയിലൂടെ സുഗമമായി കടന്നുപോകാനാകുന്ന തരത്തിൽ 12.5 മീറ്റർ ഉയരവും പാലത്തിനുണ്ട്. പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ പ്രദേശവാസികളുടെ ഉത്സാഹവും വർധിച്ചു. ഉദ്ഘാടന നാളിൽ എത്തുന്നവർക്ക് സ്വന്തം ചെലവിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകാൻ തയാറായി നാട്ടുകാരിൽ ചിലർ മുന്നോട്ടുവന്നിട്ടുണ്ട്. വിവിധ പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാൻ ആദിവാസി സമൂഹവും തയാറെടുപ്പുകൾ നടത്തുന്നു. ഉത്സവ ലഹരിയിലേക്ക് നീങ്ങുകയാണ് തൊടുമല ഗ്രാമം.
പുതിയ ജോലി പ്രതീക്ഷിച്ച് ഷാജി
വെള്ളറട∙ സ്വന്തം ജോലി പോകുന്നതിലെ വിഷമം ഉള്ളിലൊതുക്കി പാലം ഉദ്ഘാടനത്തിന്റെ സന്തോഷത്തിൽ പങ്കാളിയാകാൻ തയാറെടുക്കുകയാണ് കടത്തുകാരൻ ഷാജി. കഴിഞ്ഞ 28 വർഷമായി കുമ്പിച്ചൽ കടവിലെ വള്ളം തുഴയുന്നത് ഷാജിയാണ്. പരാതികൾക്ക് ഇട നൽകാതെ ഷാജി യാത്രികരെ അക്കരെയിക്കരെ കടത്തുന്നു.ആദ്യഘട്ടത്തിൽ ഷാജി കടത്തു കടത്തിവിട്ട പല വിദ്യാർഥികളും ഇന്ന് ഉദ്യോഗസ്ഥരായി മാറി. നാട്ടുകാർക്ക് പാലത്തിലൂടെ കാൽനട അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഷാജിയുടെ വള്ളത്തിൽ കടത്തു കടക്കുന്നവർ കുറവല്ല.
യാത്രികരെ കാത്ത് വള്ളത്തിലിരിക്കുന്ന ഷാജിക്ക് കൂട്ടായി രണ്ടു വാലാട്ടിക്കിളികളുമുണ്ട്. രാവിലെ മുതൽ രാത്രി വരെ ഇവർ ഇടയ്ക്കിടെ ഷാജിയെ കാണാനെത്തും. ഇവർക്കു നൽകാനായി ഷാജി ഒരു കുപ്പിയിൽ മിക്സ്ചർ വാങ്ങി സൂക്ഷിച്ചിട്ടുണ്ട് .ഇടയ്ക്ക് കുറച്ച് മിക്സ്ചർ കൊക്കിലെടുത്ത് തള്ളക്കിളി പറന്നുപോകും. കൂട്ടിലുള്ള മക്കൾക്കു കൊടുക്കാനാണ് ഈ യാത്ര.പാലത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ ജോലിയും ഈ കിളികളുടെ കൂട്ടും ഷാജിക്ക് നഷ്ടപ്പെടും. പഞ്ചായത്ത് എന്തെങ്കിലും ജോലി നൽകുമെന്ന പ്രതീക്ഷയിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് ഈ കടത്തുകാരൻ.