
പാരയായി അറ്റകുറ്റപ്പണി; ശുദ്ധജലമില്ലാതെ ജനം: വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ച് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര ∙ നഗരസഭ പരിധിയിലും സമീപത്തെ പഞ്ചായത്തു പരിധിയിലും 3 ദിവസമായി ശുദ്ധജലമില്ല, തൊണ്ട നനയ്ക്കാൻ ഒരിറ്റ് വെള്ളമില്ലാതെ ജനം. പൊറുതി മുട്ടിയ ജനം റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. ഇന്ന് പരിഹാരം കാണുമെന്ന് അധികൃതർ.അറ്റകുറ്റപ്പണികൾക്കു വേണ്ടിയാണ് വാട്ടർ അതോറിറ്റി തിങ്കളാഴ്ച ശുദ്ധജല വിതരണം നിർത്തിയത്. രണ്ടു ദിവസം പിടിച്ചു നിന്നെങ്കിലും ഇന്നലെ മുടങ്ങിയതോടെ ജനം അക്ഷരാർഥത്തിൽ വലഞ്ഞു. തട്ടുകടകൾ, ചെറുകിട ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തിച്ചില്ല. ഒട്ടേറെ പേർ, കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും മറ്റുമായി ബന്ധുവീടുകളെ ആശ്രയിച്ചു.പഴയ പൈപ്പുകൾ മാറ്റി, പകരം പുതിയവ സ്ഥാപിച്ചിരുന്നു. അവ തമ്മിൽ യോജിപ്പിക്കുന്ന പണികളാണ് കഴിഞ്ഞ ദിവസം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. പണിയെ മഴ പലപ്പോഴും തടസ്സപ്പെടുത്തി. കരുതിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നെയ്യാറ്റിൻകര സെക്ഷന്റെ കീഴിൽ നെയ്യാറ്റിൻകര ടൗൺ, ആറാലുംമൂട്, ഊരൂട്ടുകാല, അരംഗമുകൾ, കൊടങ്ങാവിള ഉൾപ്പെടെ നഗരസഭയുടെ പരിധിയിലെ പകുതിയിലധികം സ്ഥലങ്ങളിലെ ജനങ്ങളും ബുദ്ധിമുട്ടി.ശുദ്ധജല വിതരണം ഇന്നു പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തുമ്പോൾ ബദൽ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധവുമായി ജനം
നെയ്യാറ്റിൻകര ∙ ശുദ്ധജല വിതരണം മുടങ്ങിയതിനെ തുടർന്ന് റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ നേതൃത്വത്തിൽ ബക്കറ്റും കുടങ്ങളുമായി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഓഫിസ് ഉപരോധിച്ചു. പ്രസിഡന്റ് എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ടി.മുരളീധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി തലയൽ പ്രകാശ്, കൗൺസിലർ മഞ്ചത്തല സുരേഷ്, നേതാക്കളായ എം.രവീന്ദ്രൻ, സെൻസർ, ജി.പരമേശ്വരൻ നായർ, എസ്.മോഹനകുമാർ, നിലമേൽ മുരളീധരൻ നായർ, എം.ജി.അരവിന്ദ്, എം.സുധാകരൻ, അനൂപ് കുമാർ, കെ.വി.രാധാകൃഷ്ണൻ, സെന്തിൽ കുമാർ, കെ.രവീന്ദ്രൻ നായർ, നിലമേൽ വിജയൻ, ആർ.എസ്.ഉദയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.