തിരുവനന്തപുരം∙ പൊതുജനങ്ങൾക്കോ സംഘടനകൾക്കോ പ്രവേശനമില്ലാതെ, ആദ്യമായി സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലെ വേലുത്തമ്പി ദളവയുടെ പൂർണകായ പ്രതിമയിൽ പുഷ്പാർച്ചന. മന്ത്രി ജെ.ചിഞ്ചുറാണിയാണ് പുഷ്പാർച്ചന നടത്തിയത്.
അവധിയാണെങ്കിലും സെക്രട്ടേറിയറ്റ് ജീവനക്കാർ പുഷ്പാർച്ചനയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വളരെക്കുറച്ചുപേർ മാത്രമാണ് എത്തിയത്. പ്രതിമയിൽ ഹാരാർപ്പണമോ പുഷ്പാർച്ചനയോ നടത്താൻ സംഘടനകൾക്കും ജനങ്ങൾക്കും വിലക്കേർപ്പെടുത്തി സർക്കാർ കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരവിറക്കിയിരുന്നു. അതിനുശേഷം ആദ്യമായാണ് കുണ്ടറ വിളംബര വാർഷിക ദിനമായ ഇന്നലത്തെ പുഷ്പാർച്ചന.
മറ്റാരെങ്കിലും പുഷ്പാർച്ചന നടത്താനോ ദർശിക്കാനോ എത്തുന്നെങ്കിൽ അനുവദിക്കരുതെന്ന് സുരക്ഷാ ജീവനക്കാർക്കു മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു.
1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ, അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവ. ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ശത്രുക്കൾക്കു കീഴടങ്ങാതെ ജീവൻ ത്യജിക്കുകയും ചെയ്ത ദളവയുടെ ഓർമയ്ക്കായാണ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിമ സ്ഥാപിച്ചത്.
പ്രതിമയിൽ എല്ലാ വർഷവും, അദ്ദേഹത്തിന്റെ ജന്മദിനമായ മേയ് ആറിനും കുണ്ടറ വിളംബര വാർഷികമായ ജനുവരി 11നും സാംസ്കാരിക സംഘടനകളും ട്രസ്റ്റുകളും വ്യക്തികളും പുഷ്പാർച്ചന നടത്താറുണ്ടായിരുന്നു. കഴിഞ്ഞതവണ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ കയറി പുഷ്പാർച്ചന നടത്തിയതോടെയാണ് സർക്കാർ പുറത്തുനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയത്.
മേയ് 6നും ജനുവരി 11നും ഏതെങ്കിലും ഒരു മന്ത്രിയോ ചീഫ് സെക്രട്ടറിയോ ഹാരാർപ്പണമോ പുഷ്പാർച്ചനയോ നടത്താനാണു പുതിയ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

