
ഡിപിഐ ജംക്ഷൻ വികസനം ഭൂമി ഏറ്റെടുക്കാൻ കലക്ടർക്ക് അനുമതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന ഡിപിഐ ജംക്ഷൻ വികസനത്തിനായി 2.18 ഏക്കർ (88.09 ആർ) ഭൂമി ഏറ്റെടുക്കാൻ കലക്ടർക്ക് റവന്യു വകുപ്പ് അനുമതി നൽകി. സ്ഥലം ഏറ്റെടുക്കാൻ ആദ്യ ഘട്ട തുകയായ 10.74 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.ജഗതി, ഡിപിഐ ജംക്ഷനുകളുടെ വികസനം, ജഗതി പാലം വരെയുള്ള റോഡ് വികസനം എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്.ഇതിന്റെ ആദ്യ പടിയായാണ് ഡിപിഐ ജംക്ഷൻ വികസിപ്പിക്കുന്നത്.തൈക്കാട് വില്ലേജ് ഓഫിസ് പരിധിയിൽ ഉൾപ്പെടുന്ന 36, 37, 62, 63, 64, 65, 66, 67, 70, 82 ബ്ലോക്കുകളിൽ ഉൾപ്പെടുന്നതാണ് ഏറ്റെടുക്കുന്ന ഭൂമി. നിലവിലെ റൗണ്ട് എബൗട്ടുകൾ ഉൾപ്പെടെ മാറ്റും. റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല.
5 റോഡുകളുടെ സംഗമ സ്ഥാനമാണ് ഡിപിഐ ജംക്ഷൻ. രാവിലെയും വൈകിട്ടുമുള്ള ഗതാഗത കുരുക്കിന് പരിഹാരമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ റോഡുകളെല്ലാം വികസിപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി.ആദ്യ ഘട്ടത്തിൽ വഴുതക്കാട് പൊലീസ് ക്വാർട്ടേഴ്സ് മുതൽ ജഗതി പാലം വരെ 675 മീറ്ററും ജഗതി മുതൽ വിമൻസ് കോളജ് വരെ 140 മീറ്ററും ഡിപിഐ ജംക്ഷൻ മുതൽ മേട്ടുക്കട വരെ 60 മീറ്ററും ജഗതി മുതൽ മേട്ടുക്കട വരെ 75 മീറ്ററും ജഗതി മുതൽ ഇടപ്പഴിഞ്ഞി വരെ 175 മീറ്ററും ആണ് വീതി കൂട്ടുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയുള്ള ചെലവുകൾക്കായി 20.34 കോടിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) അംഗീകാരത്തിനായി കിഫ്ബിക്കു കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.