
പരാതി നൽകാനെത്തിയ യുവതിയെ പ്രതിയാക്കി; 22 ദിവസം ജയിലിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കമ്മിഷണർ നിർദേശിച്ചതനുസരിച്ച് പരാതി നൽകാനെത്തിയ യുവതിയെ പൊലീസ് കേസിൽ കുടുക്കി 22 ദിവസം ജയിലിൽ അടച്ചതായി പരാതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വെള്ളയമ്പലം ശാഖയിലെ എച്ച്ആർ വിഭാഗം ജീവനക്കാരി വള്ളക്കടവ് അലിമൻസിൽ ടിസി 35/1607ൽ ഹിന്ദ് ലിയാഖത്ത് അലി (27)ആണ് പൊലീസ് നടപടിക്കെതിരെ ഡിജിപിക്കു പരാതി നൽകിയത്. വായ്പയ്ക്കായി നൽകിയ ആധാരവും ചെക്കും മടക്കിനൽകാതെ വസ്തു തട്ടിയെടുക്കാൻ ഇടനിലക്കാരൻ ശ്രമിച്ചെന്നു കാട്ടി സ്റ്റേഷനിലെത്തിയ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണു പരാതി.
ഇടനിലക്കാരനും പൂജപ്പുര സ്വദേശിയുമായ അജയഘോഷിനു വേണ്ടി മ്യൂസിയം സ്റ്റേഷനിലെ എസ്ഐ വിപിൻ ആണ് കള്ളക്കേസിൽ കുടുക്കിയതെന്നും ഹിന്ദ് ആരോപിച്ചു. അജയഘോഷ് അയച്ച ഭീഷണി സന്ദേശങ്ങളും ഇവർ പുറത്തുവിട്ടു. അജയഘോഷിനെതിരായ പരാതിയിൽ മുൻപ് മ്യൂസിയം പൊലീസ് കേസെടുക്കാത്തതു ചൂണ്ടിക്കാട്ടി ഇവർ കമ്മിഷണറെ സമീപിച്ചിരുന്നു. തുടർന്ന് കമ്മിഷണറുടെ നിർദേശപ്രകാരം വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും മറ്റൊരു പരാതി ചൂണ്ടിക്കാട്ടി ഹിന്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പണയംവച്ച സ്വർണം തട്ടിയെടുത്തെന്നു കാട്ടി മുൻ ജീവനക്കാരനായ അനൂപ് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
സ്ഥാപനത്തിന്റെ ബോർഡ് മെംബർ എന്നനിലയിലാണ് ഹിന്ദിനെതിരെ എഫ്ഐആർ ഇട്ടത്. എന്നാൽ താൻ എച്ച്ആർ വിഭാഗം ജീവനക്കാരിയാണെന്നും സ്വർണ ഇടപാടുമായി ബന്ധമില്ലെന്നും ഹിന്ദ് വ്യക്തമാക്കിയെങ്കിലും റിമാൻഡ് ചെയ്യുകയായിരുന്നു. സൗദി അറേബ്യയിൽ ജനിച്ചു വളർന്ന ഹിന്ദ് 5 വർഷം മുൻപാണ് കേരളത്തിലെത്തിയത്. സ്വന്തം പേരിലുള്ള ഭൂമി ബിസിനസ് ആവശ്യത്തിനായി പണയംവച്ച് വായ്പയെടുക്കാനാണു അജയഘോഷിനെ ബന്ധപ്പെട്ടത്. വട്ടിയൂർക്കാവ് കെഎസ്എഫ്ഇയിലെ ചിട്ടി പിടിച്ചു നൽകാമെന്നായിരുന്നു അജയഘോഷിന്റെ വാഗ്ദാനം. മാസങ്ങൾക്കു ശേഷവും വായ്പ കിട്ടാതായതോടെ ഹിന്ദ് രേഖകൾ തിരിച്ചു ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതെത്തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് ഹിന്ദ് പറയുന്നു.
ധനകാര്യ സ്ഥാപനത്തിന് എതിരെ മുൻപും പരാതി
∙പണയ സ്വർണം തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ ധനകാര്യ സ്ഥാപനത്തിലെ എംഡിക്കെതിരെ മുൻപും കേസ്. 2024 നവംബറിൽ 47 പവന്റെ സ്വർണാഭരണങ്ങൾ തട്ടിയെന്ന ശാസ്തമംഗലം സ്വദേശിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. സ്ഥാപനത്തെ ഒന്നും എംഡി പ്രതീഷ് നായരെ രണ്ടും പ്രതികളാക്കിയായിരുന്നു കേസ്. എന്നാൽ എംഡിയെ അറസ്റ്റ് ചെയ്തിരുന്നില്ല.
പിന്നീട് മുൻ ജീവനക്കാരൻ അനൂപ് പണയം വച്ച സ്വർണം തിരികെ ലഭിച്ചില്ലെന്ന പരാതിയിൽ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായ ഹിന്ദിനെ മൂന്നാം പ്രതിയാക്കിയാണു കേസ് എടുത്തത്. എന്നാൽ ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.