
വട്ടിയൂർക്കാവ് ജംക്ഷൻ വികസനം ടെൻഡർ ഈ മാസം; വ്യാപാരി പുനരധിവാസ പദ്ധതി ഇഴയുന്നതായി ആക്ഷേപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് ജംക്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസന പദ്ധതി ഈ മാസം ടെൻഡർ ചെയ്യും. 3 റീച്ചുകളിലായി നടപ്പാക്കുന്ന റോഡു വികസനത്തിൽ രണ്ടു റോഡുകളുടെ വശങ്ങളിലെ നിർമിതികൾ പൊളിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. അതേസമയം ജംക്ഷൻ വികസനത്തിനായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുന:രധിവസിപ്പിക്കുന്നതിനുള്ള പദ്ധതി എങ്ങുമെത്തിയില്ല. ശാസ്തമംഗലം– മണ്ണറക്കോണം, മണ്ണറക്കോണം– പേരൂർക്കട, മണ്ണറക്കോണം– മുക്കോല– വഴയില എന്നീ റോഡുകൾ 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതാണ് വട്ടിയൂർക്കാവ് വികസന പദ്ധതി. 10.75 കിലോമീറ്റർ ആണ് ആകെ ദൂരം.
ജംക്ഷൻ വികസനവും ഇതിലാണ് ഉൾപ്പെടുന്നത്. ശാസ്തമംഗലം – മണ്ണറക്കോണം റോഡിന്റെ ഇടതു വശത്ത് ഏറ്റെടുത്ത വസ്തുവിലെ കെട്ടിടങ്ങൾ കഴിഞ്ഞ ദിവസം മുതൽ പൊളിച്ചു തുടങ്ങി. 3.7 കിലോമീറ്റർ ദൂരമുള്ള ഈ റീച്ചിൽ 487 നിർമിതികളാണ് പൊളിക്കേണ്ടത്. ഇതിൽ രേഖകൾ കൈമാറി നഷ്ടപരിഹാരം കൈപ്പറ്റിയ 355 നിർമിതികൾ പൊളിച്ചു നീക്കുന്നതിനാണ് ആദ്യഘട്ടത്തിൽ കരാർ നൽകിയിരിക്കുന്നത്. റോഡിന്റെ വലതു വശത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തി 80 ശതമാനത്തോളം പൂർത്തിയായതായി അധികൃതർ അറിയിച്ചു. വലതു വശത്തെ കെട്ടിടങ്ങൾ പൊളിക്കാൻ 10,41,035 രൂപയ്ക്കും ഇടതു വശത്തെ കെട്ടിടങ്ങൾ പൊളിക്കാൻ 10,10,001 രൂപയ്ക്കുമാണ് കരാർ നൽകിയിരിക്കുന്നത്. രണ്ടു മാസത്തിനകം ശാസ്തമംഗലം– മണ്ണറക്കോണം, മണ്ണറക്കോണം– പേരൂർക്കട റോഡുകളിൽ ഏറ്റെടുത്ത കെട്ടിടങ്ങൾ പൂർണമായി പൊളിച്ചു മാറ്റാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ 823 കോടി രൂപ മുടക്കിയാണ് വട്ടിയൂർക്കാവ് വികസന പദ്ധതി നടപ്പാക്കുന്നത്. അതേസമയം, വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് വേണ്ടത്ര വേഗം ഇല്ലെന്ന് ആക്ഷേപമുണ്ട്. ഷോപ്പിങ് കോംപ്ലക്സ് പണിയുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും പൊളിച്ചു നീക്കി. തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) ആണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള രൂപരേഖ തയാറാക്കുന്ന പ്രവൃത്തി കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
കുരുക്കായത് പേര്
വട്ടിയൂർക്കാവ് ജംക്ഷൻ വികസന പദ്ധതി എന്ന പേരിൽ പദ്ധതി നടപ്പാക്കിയാൽ ജംക്ഷൻ വികസനത്തിനു മാത്രമേ പണം അനുവദിക്കാൻ കഴിയൂ എന്ന് കിഫ്ബി നിലപാട് എടുത്തത് ചെറിയ കാല താമസമുണ്ടാക്കി. ‘വട്ടിയൂർക്കാവ് ജംക്ഷൻ വികസന പദ്ധതി’ എന്നത് ‘വട്ടിയൂർക്കാവ് റോഡ് വികസന പദ്ധതി’ എന്നാക്കണമെന്നാണ് കിഫ്ബി നിർദേശം. സാങ്കേതിക തടസ്സം ഒഴിവാക്കാൻ ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് യോഗം ചേരും.