
സീസൺ അവസാനിച്ചിട്ടും കന്യാകുമാരിയിൽ സന്ദർശക പ്രവാഹം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കന്യാകുമാരി∙ സീസൺ അവസാനിച്ചിട്ടും തിരക്കൊഴിയാതെ കന്യാകുമാരി. വർഷം മുഴുവൻ സന്ദർശകർ എത്തിച്ചേരുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി വളർന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കന്യാകുമാരിക്ക് തിരിച്ചടിയാവുകയാണ്. വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് കടലിൽ കണ്ണാടിപ്പാലം നിർമിച്ചതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ സന്ദർശകരുടെ എണ്ണം കുതിച്ചുയരുകയാണ്. കേരളത്തിൽ നിന്ന് ഒട്ടേറെപ്പേരാണ് സീസണിലും അല്ലാതെയും ഇവിടെ സന്ദർശനത്തിന് എത്തുന്നത്. എന്നാൽ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് ദുരിതമാവുന്നുണ്ട്.
തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് കൂടുതൽ ട്രെയിൻ, ബസ് സർവീസുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. എസി ബസ് സർവീസ് വേണമെന്നും സന്ദർശകർ ആവശ്യപ്പെടുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നു കുറച്ചുദൂരം യാത്രചെയ്താൽ പോലും ഓട്ടോറിക്ഷക്കാർ അമിത നിരക്കാണ് ഈടാക്കുന്നത്. ഓട്ടോറിക്ഷകളിൽ മീറ്റർ കർശനമാക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിച്ചാൽ മാത്രമേ അമിത നിരക്ക് തടയാൻ സാധിക്കൂ. കന്യാകുമാരിയിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണം വിവേകാനന്ദ പാറയിലേക്കുള്ള ബോട്ട് സർവീസാണ്.
എന്നാൽ ബോട്ടിൽ കയറുന്നതിന് ടിക്കറ്റ് വാങ്ങാൻ വയോധികരും കുട്ടികളും ഉൾപ്പെടെയുള്ളവർ പൊരിവെയിലത്ത് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വിൽപന സജീവമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ ടിക്കറ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇല്ലാതാക്കാൻ സാധിക്കൂ. ടിക്കറ്റിനു വേണ്ടി സന്നതി സ്ട്രീറ്റിലാണ് വരിനിൽക്കുന്നത്. വെയിലേൽക്കാതെ വരിനിൽക്കാൻ റോഡിന്റെ തുടക്കം മുതൽ ഭഗവതി അമ്മൻ ക്ഷേത്രം വരെ സ്ഥിരം പന്തൽ നിർമിക്കണമെന്നും റോഡിൽ ടൈൽസ് പാകണമെന്നും സന്ദർശകർ ആവശ്യപ്പെടുന്നു.
അപകട സാധ്യതയുള്ള ബീച്ചാണെങ്കിലും സ്ഥിരം സുരക്ഷാ ഗാർഡുകളെ നിയമിച്ചിട്ടില്ല. മറൈൻ പൊലീസ് യൂണിറ്റ് പ്രവർത്തിക്കുന്നത് ചിന്നമുട്ടം ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ചാണ്. മറൈൻ പൊലീസിന്റെ സ്ഥിരം സാന്നിധ്യം ബീച്ചിൽ ഉറപ്പാക്കുന്നത് സന്ദർശകരുടെ സുരക്ഷിതത്വത്തിനു ഗുണകരമാവും. ആധുനിക രീതിയിലുള്ള ശുചിമുറികൾ, ബോട്ടിനുള്ളിലും ബീച്ചിലും വിവിധ ഭാഷകളിലുള്ള അനൗൺസ്മെന്റ്, ടൗണിലുള്ള സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സാ സംവിധാനങ്ങൾ എന്നിവയും ഏർപ്പെടുത്തേണ്ടതുണ്ട്. ഭക്ഷണശാലകളിൽ ശുചിത്വം ഉറപ്പാക്കാൻ ഇടവിട്ടുള്ള പരിശോധനകളും ആവശ്യമാണ്.
ബോട്ട് സർവീസിന്റെ നിരക്ക് ഈയിടെ വർധിപ്പിച്ചിരുന്നു. കുട്ടികളുടെ നിരക്ക് 30ൽ നിന്ന് 40 രൂപയായും മുതിർന്നവരുടേത് 75ൽ നിന്ന് 100 രൂപയുമായാണ് ഉയർത്തിയത്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ തയാറാകാത്ത സർക്കാർ ബോട്ട് നിരക്ക് വർധിപ്പിച്ച് സന്ദർശകരെ പിഴിയുകയാണെന്ന് ആരോപണമുണ്ട്. സർക്കാർ സ്കൂളുകളിൽ നിന്നുൾപ്പെടെ സാധാരണക്കാരായ ഒട്ടേറെ കുട്ടികൾ എത്തിച്ചേരുന്ന സ്ഥലമായതിനാൽ കുട്ടികളുടെ നിരക്കു വർധന ഉടൻ പിൻവലിക്കണമെന്ന് എൻ. ദളവായ് സുന്ദരം എംഎൽഎ ആവശ്യപ്പെട്ടു.