
‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവ് ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾക്കും പരിഹാര അന്വേഷണങ്ങൾക്കും വഴിയൊരുക്കി തദ്ദേശ വകുപ്പ് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവ് ബുധനാഴ്ച വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേരളത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ 2023 മാർച്ചില്‍ തുടങ്ങിയ ‘മാലിന്യമുക്തം നവകേരളം’ പ്രവര്‍ത്തന-പ്രചാരണ പരിപാടി വഴി കേരളം കൈവരിച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങി എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങളും വരെ എല്ലാറ്റിനെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരികയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, കെ.ബി.ഗണേഷ് കുമാർ, ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ വിവിധ ഉപ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എംപി, എംഎൽഎമാരായ വി.കെ.പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, ഒ.എസ്.അംബിക, കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, വി.ജോയ്, ഡി.കെ.മുരളി, വി.ശശി, ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, എം.വിൻസന്റ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ പങ്കെടുക്കും. ഏപ്രിൽ 12ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. ഏപ്രിൽ 13 വരെ പ്രദര്‍ശനങ്ങള്‍ തുടരും. പഞ്ചായത്തുകളുടെ മികച്ച മാതൃകകളുടെ മത്സരവും 13നാണ് അവസാനിക്കുക.
7 മേഖലകളിലായി 60 സെഷനുകളിൽ ഇരുനൂറോളം വിദഗ്ധരാണ് 5 ദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ, ഖര മാലിന്യ സംസ്കരണം, കാലാവസ്ഥാ വ്യതിയാനം, ചാക്രിക സമ്പദ്വ്യവസ്ഥ, നയവും നിയമങ്ങളും, മാധ്യമങ്ങൾ, ആശയവിനിമയവും ബോധവൽകരണവും എന്നീ 7 മേഖലകളായി തിരിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള അമൃത് മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ദേശീയ തലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾ, ഐഐടി പോലുള്ള അക്കാദമിക സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾ, മാലിന്യസംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. മാധ്യമപ്രതിനിധികള്‍ പങ്കെടുക്കുന്ന ഓപ്പണ്‍ സെഷനുകളില്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കോൺക്ലേവിൽ പങ്കെടുക്കും. മാലിന്യസംസ്കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട് എതിര്പ്പുകളുയര്ത്തുന്നവരുമായും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും മുഖാമുഖവും ഹരിതകര്‍മസേനയ്ക്കുള്ള പരിശീലനവും കോണ്‍ക്ലേവിന്റെ ഭാഗമാണ്. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി സ്വകാര്യ നിക്ഷേപകരെയും സ്റ്റാര്‍ട്ടപ്പുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ബിസിനസ് മീറ്റിങ്ങുകളില്‍ ഈ രംഗത്തെ നിക്ഷേപ സാധ്യതകളും സ്റ്റാർട്ടപ്പുകളുടെ പങ്കും ചര്‍ച്ച ചെയ്യും. 150ൽ അധികം സ്റ്റാളുകളില്‍ തദ്ദേശസ്ഥാപനങ്ങളുടെയും മാലിന്യനിര്‍മാര്‍ജന രംഗത്തെ സ്ഥാപനങ്ങളുടെയും പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. നൂതന ആശയ അവതരണം, ചെറുപ്പക്കാരെയും സംരംഭകരെയും നിക്ഷേപകരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്ന വിവിധ പരിപാടികൾ, വേസ്റ്റു ടു ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവയിലൂടെ മാലിന്യ സംസ്കരണ സംബന്ധിയായി രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാത്തരം മാറ്റങ്ങളെയും ചുവടുവയ്പ്പുകളെയും ജനങ്ങൾക്ക് അടുത്തറിയാനാകും.
പരിപാടിയുടെ ഭാഗമായി ചലച്ചിത്ര പിന്നണി ഗായകരായ കെ.എസ്.ഹരിശങ്കർ, രാജലക്ഷ്മി, കല്ലറ ഗോപൻ, ജി.ശ്രീറാം തുടങ്ങിയവരുടെ സംഗീത പരിപാടികള്‍, ചലച്ചിത്ര താരങ്ങളായ റീമ കല്ലിങ്കൽ, ആശ ശരത് എന്നിവരുടെ നൃത്തപരിപാടികള്‍ എന്നിവയും ഉണ്ടാകും. ഏപ്രിൽ 10, 11 തീയതികളിൽ വൈകിട്ട് 5 മണി മുതൽ രാത്രി 10 വരെ മാനവീയം വീഥിയിൽ തദ്ദേശ വകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കലാപരിപാടികളും അരങ്ങേറും. ശുചിത്വ മിഷന്, ഹരിതകേരളം മിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തിരുവനന്തപുരം കോർപറേഷൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി, കില, തിരുവനന്തപുരം സ്മാർട് സിറ്റി, അമൃത്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ, ഇംപാക്ട് കേരള, കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപറേഷൻ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.