
തലേന്നു രാത്രി നാലംഗ സംഘം അനിൽകുമാറിന്റെ വീട്ടിലെത്തി; കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യയിൽ അടിമുടി ദുരൂഹത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറയിൻകീഴ് ∙ വക്കം അഷ്ടപദിയിൽ ഒരു കുടുംബത്തിലെ 4 പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. വക്കം ഫാർമേഴ്സ് ബാങ്ക് സീനിയർ അക്കൗണ്ടന്റ് അനിൽകുമാർ (50), ഭാര്യ ഷീജ (46), മക്കളായ അശ്വിൻ (25), ആകാശ് (21) എന്നിവരെ വീട്ടിലെ സ്വീകരണമുറിയിൽ കഴിഞ്ഞ 27നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ യഥാർഥ കാരണം കണ്ടെത്താനാവാത്തതിൽ ജനരോഷം ശക്തമാണ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം.
മരണം നടന്ന അതേ ദിവസം കടയ്ക്കാവൂർ എസ്എച്ച്ഒ അവധിയിലായിരുന്നു. പകരം, അഞ്ചുതെങ്ങ് എസ്എച്ച്ഒയെ അന്വേഷണ സംഘത്തിലുൾപ്പെടുത്തി. സംഭവം നടന്ന സ്ഥലം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണുള്ളത്. മൃതദേഹങ്ങൾക്കടുത്തുനിന്നു പൊലീസ് ആത്മഹത്യാക്കുറിപ്പും ഡയറിയും കണ്ടെത്തിയെങ്കിലും അതിലെ ഉള്ളടക്കം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിനു തലേന്നു രാത്രി നാലംഗ സംഘം അനിൽകുമാറിന്റെ വീട്ടിലെത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തതായി സമീപവാസികളിൽ ചിലർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് ഞായർ വൈകിട്ടു നാലിനു വക്കം വെളിവിളാകം ഗൗരി ഗാർഡനിൽ നാട്ടുകാരുടെ ആക്ഷൻ കൗൺസിൽ ചേരും.
വർഷങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്കിലെ സാമ്പത്തിക ഇടപാടുകൾക്ക് അനിൽകുമാറിന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയം നാട്ടുകാർക്കിടയിലുണ്ടെങ്കിലും ബാങ്ക് അധികൃതർ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ അനിൽകുമാറിന്റെ കുടുംബം ഒന്നാകെ പാർട്ടിയിൽ സജീവമായിരുന്നു. മക്കളായ അശ്വിനും ആകാശും ഡിവൈഎഫ്ഐയിലും എസ്എഫ്ഐയിലും പ്രാദേശിക ഘടകങ്ങളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. പാർട്ടിയുമായി ഇത്രയുമടുപ്പം പുലർത്തിയ കുടുംബത്തിന്റെ മരണത്തിൽ പ്രാദേശിക നേതൃത്വം മൗനം പാലിക്കുകയാണ്.
വർഷങ്ങൾക്കു മുൻപ് ഇതേ ബാങ്കിലെ 2 ജീവനക്കാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. അക്കൗണ്ടന്റായിരുന്ന ജയപാലൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ വായ്പയെടുത്തെന്ന ആരോപണം ഉയർന്നതിനു പിന്നാലെയായിരുന്നു ജയപാലന്റെ മരണം. ജയപാലൻ നിരപരാധിയാണെന്നും മുക്കുപണ്ടം പണയംവച്ചതിനു പിന്നിൽ ബാങ്ക് ഭരണസമിതിയുടെ ഇടപെടലുണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം പക്ഷേ, പാതിവഴിയിൽ നിലച്ചു. ബാങ്കിലെ മുൻ പ്രസിഡന്റായിരുന്ന സൈനുലബ്ദീന്റെ അസ്വാഭാവിക മരണത്തിനു പിന്നാലെയും നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും പിന്നീടു കെട്ടടങ്ങുകയായിരുന്നു.