
മലയാളിക്കരുത്തിൽ കണ്ടെയ്നർ ഭീമൻ എംഎസ്സി ‘ഐറിന’ വരുന്നു, വിഴിഞ്ഞം തൊടാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം∙ മലയാളി ക്യാപ്റ്റൻ നിയന്ത്രിക്കുന്ന കണ്ടെയ്നർ ഭീമൻ എംഎസ്സി ഐറിന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബെർത്തിൽ 7ന് അടുക്കും. ഇന്നലെ രാത്രി പുറംകടലിൽ എത്തിയ ഐറിന ബെർത്ത് ലഭ്യതയനുസരിച്ചാണ് അടുക്കുകയെന്ന് തുറമുഖം അധികൃതർ പറഞ്ഞു. രാജ്യത്ത് ഈ കപ്പൽ അടുക്കുന്ന ആദ്യ തുറമുഖമെന്ന ഖ്യാതിയും വിഴിഞ്ഞത്തിനാണ്. തൃശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റൻ.
കഴിഞ്ഞ മാസം വിഴിഞ്ഞത്ത് എത്തിയ എംഎസ്സി മിഷേൽ കപ്പെല്ലിനി എന്ന കപ്പലിന്റെ ക്യാപ്റ്റനും തൃശൂർ സ്വദേശിയായിരുന്നു–മിൽട്ടൺ ജേക്കബ്. നാലായിരത്തോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് കയറ്റിറക്കൽ നടത്തിയ ശേഷം ഐറിന 9ന് മടങ്ങുമെന്നാണു വിവരം. 35 ജീവനക്കാരുള്ള കപ്പലിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദ് എന്ന മലയാളിയുമുണ്ട്. എംഎസ്സി മിഷേൽ കപ്പല്ലിനിയിലും കണ്ണൂർ സ്വദേശിയായ ജൂനിയർ എൻജിനീയർ പത്മനാഭൻ ഉണ്ടായിരുന്നുവെന്നതു യാദൃശ്ചികത.
29 വർഷത്തെ മറൈൻ പരിചയമുള്ള ക്യാപ്റ്റൻ വില്ലി ആന്റണി ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചു. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും വില്ലി പറഞ്ഞു. 22 നില കെട്ടിടത്തിന്റെ വലുപ്പമുള്ള എംഎസ്സി ഐറിനയ്ക്ക് 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 2023ൽ നിർമിച്ച കപ്പലിന് 24,000 മീറ്ററാണു ഡെക്ക് ഏരിയ. 24,346 ടിഇയുവാണു കണ്ടെയ്നർ ശേഷി. മിഷേൽ കപ്പെല്ലിനിയും മുൻപു വിഴിഞ്ഞത്തെത്തിയ തുർക്കിയയും ഉൾപ്പെടെ ഇതേ വലുപ്പവും ശേഷിയുമുള്ള 6 കപ്പലുകൾ ‘ഐറിന ക്ലാസ്’ എന്ന പേരിൽ എംഎസ്സിക്കുണ്ടെങ്കിലും ഐറിനയെയാണ് അവർ ഏറ്റവും വലിയ കപ്പലായി വിശേഷിപ്പിക്കുന്നത്. ചൈന,കൊറിയ, സിംഗപ്പൂർ വഴിയാണു കപ്പൽ വിഴിഞ്ഞത്തെത്തുന്നത്.