
നിയമ വഴിയിലെ പുതുവെളിച്ചം!; ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ‘ആകാശം കടലുമായി ചേരുന്ന ആ രേഖ കണ്ടോ? അവിടേക്കെത്താൻ വെളിച്ചത്തിനു മാത്രമേ കഴിയൂ. വിവേചനങ്ങൾ തീർത്ത് ഈ ലോകത്തിന്റെ ഭംഗി കെടുത്തുന്നവരുടെ ഇടയിൽ വെളിച്ചത്തിനൊപ്പം വിവേകവും പകർന്ന് ഞങ്ങളുടെ മകൾ അതിദൂരം സഞ്ചരിക്കണം. അതാണ് സ്വപ്നം !’ മകൾക്കു ‘പ്രകാശം പരത്തുന്നവൾ’ എന്നർഥമുള്ള ‘സബിയ’ എന്നു പേരിട്ട, ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കളായ സഹദും സിയ പവലും പൂന്തുറ തീരത്തിരുന്ന് കടലിനെ നോക്കി പറഞ്ഞു. സബിയയുടെ ജനന സർട്ടിഫിക്കറ്റിൽ അമ്മയുടെയും അച്ഛന്റെയും പേരുകൾ പ്രത്യേകം നൽകാതെ ‘മാതാപിതാക്കൾ’ എന്നു നൽകണമെന്നാവശ്യപ്പെട്ട് സഹദും സിയയും നടത്തിയ നിയമ പോരാട്ടത്തിന് മകളുടെ അതേ പ്രായമാണ്, 2 വയസ്സ് ! ഇരുവരുടെയും ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെ സബിയ ചരിത്രത്തിലും ഇടം പിടിച്ചു.
‘ട്രാൻസ്ജെൻഡർ എന്നത് കേവലം മെഡിക്കൽ പരിവർത്തനമല്ല. സ്വയം കണ്ടെത്തലാണ്. അത്തരമൊരു ഘട്ടത്തിലാണ് ഞങ്ങൾ കണ്ടുമുട്ടിയതും ഒരുമിച്ചു ജീവിതം തുടങ്ങിയതും. സ്നേഹം പങ്കിട്ടും പരസ്പരം അംഗീകരിച്ചും നീങ്ങിയപ്പോൾ ഒരു കുഞ്ഞു വേണമെന്നു തോന്നി. അങ്ങനെയാണ് സബിയ പിറന്നത്.’– സിയ പറയുന്നു. ‘കുഞ്ഞിനായി ശ്രമിക്കുന്നത് പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ ഞങ്ങളുടെ സ്വപ്നങ്ങളിൽ അവളുടെ കുഞ്ഞുമുഖം ആവർത്തിച്ചപ്പോൾ ബീജസങ്കലന ചികിത്സയായ ഐവിഎഫിലൂടെ ഗർഭം ധരിക്കാൻ ഞാൻ തീരുമാനിച്ചു’– സഹദിന്റെ വാക്കുകൾ.
പുരുഷനായി മാറാൻ സഹദ് സ്തനങ്ങൾ നീക്കി ഹോർമോൺ ചികിത്സ ആരംഭിച്ച ഘട്ടമായിരുന്നു അത്. ‘എന്നിലെ സ്ത്രീത്വമാവണം പിന്നീട് എന്നെ നല്ലൊരു പുരുഷനാക്കി മാറ്റിയത്. ഇപ്പോൾ മോൾ അച്ഛായെന്നു വിളിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം മറ്റൊന്നുമില്ല.’ സിയ നേരത്തേ തന്നെ സ്ത്രീയായി മാറിയിരുന്നു. 2023ൽ കോഴിക്കോട്ടു വച്ചാണു സബിയ ജനിച്ചത്. അപ്പോഴേക്കും പുരുഷനിലേക്കുള്ള യാത്ര സഹദ് പൂർണമാക്കിയിരുന്നു.
ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് സിയ പവൽ, അമ്മയുടെ പേര് ബയളോജിക്കൽ മാതാവായ സഹദ് എന്നിങ്ങനെ ചേർക്കുകയേ നിർവാഹമുള്ളൂവെന്ന് കോഴിക്കോട് കോർപറേഷൻ വ്യക്തമാക്കിയപ്പോഴാണ് േരഖയിൽ ‘മാതാപിതാക്കൾ’ എന്നു വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തലസ്ഥാനത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് സഹദ്. സിയ നൃത്താധ്യാപികയും.