
കണ്ടെയ്നർ മാലിന്യം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ; കടലോളം കഷ്ടപ്പാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങൾ ജില്ലയിലെ തീരങ്ങളിൽ അടിഞ്ഞതു പൂർണമായും നീക്കം ചെയ്യാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവളം അശോക ബീച്ച്, മുക്കംകോടിമുന, ചെറിയതുറ, ചെറിയതുറ പള്ളി, പെരുമാതുറ, സെന്റ് ആൻഡ്രൂസ്, തുമ്പ, ആഴിമല, അടിമലത്തുറ, അഞ്ചുതെങ്ങ്, വർക്കല തീര പ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും തടിയും പഞ്ഞിക്കെട്ടുകളും മറ്റും അടിഞ്ഞിരിക്കുന്നത്. ഇത് വലിയ തോതിൽ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് പല ബീച്ചുകളിലും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. കോവളത്തും ശംഖുമുഖത്തും തീരത്തോട് ചേർന്ന് കയർ കെട്ടിത്തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മഴ കുറഞ്ഞെങ്കിലും കടൽ ശാന്തമല്ല.
മത്സ്യത്തൊഴിലാളികളും സന്നദ്ധ സംഘടനകളും തദ്ദേശസ്ഥാപനങ്ങളും തുടങ്ങിവച്ച മാലിന്യ നീക്കം ഏതാണ്ടു നിലച്ച മട്ടാണ്. രണ്ട് പ്രശ്നങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 1). കൈകാര്യം ചെയ്യാൻ പറ്റുന്നതിലേറെ മാലിന്യത്തിന്റെ അളവ്. 2). മാലിന്യനീക്കത്തിന് മതിയായ സംവിധാനത്തിന്റെ പോരായ്മ. പലയിടത്തും തീരത്തടിഞ്ഞ മാലിന്യത്തിനു മേൽ വീണ്ടും തിരയടിഞ്ഞു മണൽ മൂടിയിരിക്കുകയാണ്. വഴുവഴുപ്പുള്ള മണൽ അരിച്ചെടുത്താൽ മാത്രമേ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ശേഖരിച്ചു നീക്കം ചെയ്യാനാകൂ. ഫലപ്രദമായ അരിപ്പകൾ ഇതിനായി വേണ്ടിവരും. ഇതിനകം ചാക്കുകളിൽ ശേഖരിച്ച പ്ലാസ്റ്റിക് ഗ്രാന്യൂളുകളും ഉത്തരവാദപ്പെട്ടവർ തീരത്ത് നിന്നും എടുത്തിട്ടില്ല.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും മാലിന്യ നീക്കത്തിന് വിഘാതം സൃഷ്ടിക്കുന്നു. ജില്ലാ ഭരണകൂടവും ഉണർന്നു പ്രവർത്തിക്കുന്നില്ല എന്നാണ് ആക്ഷേപം. സർക്കാരിന് കഴിയുന്നില്ലെങ്കിൽ മാലിന്യനീക്കം തങ്ങളെ ഏൽപ്പിക്കണമെന്നു തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ തീരത്തടിഞ്ഞ മാലിന്യങ്ങൾ കപ്പൽ കമ്പനിയുടെ സഹായത്തോടെയാണ് നീക്കം ചെയ്യുന്നതെന്നു വിവരമുണ്ട്. ഇതിനായി സർക്കാർ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം.
മത്സ്യത്തൊഴിലാളികൾക്ക് സഹായം:1000 രൂപയും അരിയും നൽകും
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ കപ്പലപകടം ബാധിച്ച സാഹചര്യത്തിൽ സഹായവുമായി സർക്കാർ. ഇൗ ജില്ലകളിലെ 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 27,020 മത്സ്യബന്ധന അനുബന്ധ കുടുംബങ്ങൾക്കും ഇടക്കാല ആശ്വാസം അനുവദിച്ച് ഉത്തരവായി.ദുരന്തനിവാരണനിധിയിൽനിന്ന് 1000 രൂപയും ഒരു കുടുംബത്തിന് 6 കിലോഗ്രാം അരി വീതം സൗജന്യ റേഷനുമാണ് അനുവദിച്ചത്. 10.55 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.