
സ്കൂൾ തുറന്നു; കുട്ടികൾക്ക് കെണിയായി റോഡുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലരാമപുരം∙ രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കാനിരിക്കെ ബാലരാമപുരത്ത് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ പൂർത്തിയായില്ല. കാട്ടാക്കട റോഡിൽ രണ്ടാഴ്ചയോളമായി ഓട പൊട്ടി മനുഷ്യമാലിന്യമടക്കം റോഡിലൂടെ ഒഴുകുകയാണ്. റോഡ് വികസനത്തിനായി സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതോടെ ഓട തകർന്നാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. മഴവെള്ളമാണെന്നു കരുതി പലരും ഇതിൽ ചവിട്ടിയാണ് നടന്നുപോകുന്നത്. സ്കൂൾ–കോളജ് കുട്ടികൾക്കും ഇതിൽ ചവിട്ടി വേണം ക്ലാസിലേക്കും തിരികെ വീട്ടിലേക്കും പോകാൻ. ഇതിനടുത്താണ് കാട്ടാക്കട ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടും മലിന ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് നടപടിയെടുക്കേണ്ട പൊതുമരാമത്ത് വകുപ്പും ഇതിന്റെ കരാറുകാരും കണ്ട മട്ടില്ല.
ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിന് കത്ത് നൽകുകയും ഇത് പൊതുമരാമത്ത് വകുപ്പിന് നൽകുകയും ചെയ്തിട്ട് നാളുകളായി. അതുപോലെ ബാലരാമപുരം ജംക്ഷനിൽ പ്രവർത്തിക്കുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ചെറുതും വലുതുമായ ഫ്ലെക്സ് ബോർഡുകൾ അധികൃതർ നീക്കം ചെയ്തിട്ടില്ല. സ്കൂളിനും പൊലീസ് എയ്ഡ് പോസ്റ്റിനും ഇടയിലായി നടപ്പാതയിൽ ഉപേക്ഷിച്ച കൂറ്റൻ കേബിൾ റോൾ മാറ്റാനും നടപടിയൊന്നുമായില്ല. ഇവിടെ കുട്ടികൾ ഉൾപ്പെടെയുള്ളവർ റോഡിലിറങ്ങി വേണം നടക്കാൻ. തിരക്കേറിയ കൊടിനട ജംക്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനെ നിയമിക്കുമെന്ന ഉറപ്പും ഇതുവരെ പാലിച്ചിട്ടില്ല. ഇതോടെ സ്കൂളുകൾ തുറക്കുന്ന ഇന്നുമുതൽ ബാലരാമപുരത്ത് ഗതാഗതക്കുരുക്ക് വർധിക്കാനാണു സാധ്യത.