സീതത്തോട് ∙ ചിറ്റാർ വില്ലൂന്നിപ്പാറയ്ക്കു സമീപം ആൾമറയില്ലാത്ത കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് കൊല്ലംപറമ്പിൽ സദാശിവന്റെ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ കടുവ വീണത്. കടുവയുടെ അലർച്ച കേട്ടെത്തിയ വീട്ടുകാരും അയൽവാസികളും വിവരം വനംവകുപ്പിനെ അറിയിച്ചു.
തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ എത്തി പത്ത് മണിക്കൂറിനു ശേഷമാണ് ഇന്നലെ മൂന്നരയോടെ മയക്കുവെടി വച്ചു കടുവയെ കിണറ്റിൽ നിന്നു പുറത്തെടുത്തത്. 8 വയസ്സ് പ്രായമുള്ള കടുവ പൂർണ ആരോഗ്യവാനാണെന്നു പരിശോധനയിൽ വ്യക്തമായി.
രാത്രിയോടെ ഗവി–കക്കി റൂട്ടിലെ ഉൾവനത്തിൽ കടുവയെ തുറന്നു വിട്ടെന്നു അധികൃതർ പറഞ്ഞു.
വടശേരിക്കര വനമേഖലയിൽ തണ്ണിത്തോട് സ്റ്റേഷൻ പരിധിയിലാണ് സദാശിവന്റെ വീട്. ആൾമറയില്ലാത്ത 23 അടിയോളം താഴ്ചയുള്ള കിണറിനു മുകളിൽ ഒരു വല മാത്രമാണ് ഉണ്ടായിരുന്നത്.
വീടിനു സമീപം ഏതാനും മീറ്റർ കഴിഞ്ഞാൽ മൺപിലാവ് വനമേഖലയാണ്. ഇവിടെ നിന്ന് ഏതെങ്കിലും ഇരയെ ഓടിച്ചു വരുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണു കരുതുന്നതെന്നു വനപാലകർ പറഞ്ഞു.
കടുവ കിണറ്റിൽ വീണതറിഞ്ഞു തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ രാവിലെ തന്നെ സ്ഥലത്ത് എത്തി.
കടുവ പുറത്തേക്കു ചാടാതിരിക്കാൻ വലയും ഷീറ്റും കൊണ്ടു കിണർ മൂടി. ഉച്ചയോടെ വെറ്ററിനറി ഡോക്ടർമാരുടെ സംഘം എത്തി കടുവയുടെ ആരോഗ്യ സ്ഥിതി ക്യാമറയിലൂടെ നിരീക്ഷിച്ചു.
തുടർന്ന് കൂറ്റൻ വല കിണറിനുള്ളിൽ ഇറക്കി കടുവയെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. തുടർന്ന് നിമിഷങ്ങൾക്കകം വലയിൽ പൊതിഞ്ഞ് കടുവയെ പുറത്തെത്തിച്ച ശേഷം പ്രത്യേക വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൂടിനുള്ളിലേക്കു മാറ്റുകയായിരുന്നു.
വൈകുന്നേരത്തോടെ ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിനു സമീപത്ത് എത്തിച്ചു. ഇതിനോടകം കടുവ മയക്കം തെളിഞ്ഞു.
വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയിൽ കടുവ പൂർണ ആരോഗ്യവാനാണെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു കക്കി–ഗവി റൂട്ടിൽ ഉൾവനത്തിൽ തുറന്നു വിടാൻ തീരുമാനിച്ചത്.
ഭീതിപ്പെടുത്തുന്ന ശബ്ദം;പിന്നാലെ നടുക്കുന്ന കാഴ്ച
സീതത്തോട് ∙ ഭീതിപ്പെടുത്തുന്ന അലർച്ച കേട്ട നടുക്കത്തിലാണു മൺപിലാവ് പ്രദേശവാസികൾ ഇന്നലെയുണർന്നത്. ആൾമറയില്ലാത്ത കിണറ്റിൽ നിന്നു കേട്ട
ഗർജനം പുലിയുടേതാണെന്നാണു എല്ലാവരും കരുതിയത്. നേരം പുലർന്നപ്പോഴാണു പുലിയല്ല കടുവയാണിതെന്നു തിരിച്ചറിഞ്ഞത്.
മൺപിലാവ്, വില്ലൂന്നിപ്പാറ പ്രദേശത്ത് പുലിയുടെ സാന്നിധ്യം പതിവാണ്. ഒരാഴ്ച മുൻപ് മൺപിലാവിൽ വീട്ടിൽ വളർത്തിയിരുന്ന രണ്ട് നായ്ക്കളെ പുലി പിടിച്ചിരുന്നു. സംഭവം അറിഞ്ഞ് കഴിഞ്ഞ ദിവസം വനപാലകർ സ്ഥലത്ത് എത്തി കാൽപാടുകൾ പരിശോധിക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.
35 വർഷമായി സദാശിവനും (72) ഭാര്യ വത്സലയും (65) ഇവിടെയാണു താമസം.
പ്രദേശത്ത് വന്യമൃഗ ശല്യമുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ കടുവയിറങ്ങുന്നത്. വനാതിർത്തിയോടു ചേർന്നാണ് ഇവരുടെ താമസം. മിക്കപ്പോഴും മ്ലാവ് അടക്കമുള്ള മൃഗങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ട്.
മ്ലാവിനെ കാട്ടിൽ നിന്നു വേട്ടയാടി വരുന്നതിനിടെ കടുവ കിണറ്റിൽ വീണതെന്നാണു നാട്ടുകാരുടെ നിഗമനം. കിണറ്റിൽ കടുവ വീണപ്പോൾ കരയ്ക്കിരുന്ന മോട്ടറും അനുബന്ധ പൈപ്പുകളും കിണറിന്റെ ചുറ്റുമതിലും തകർന്നു.
കടുവയെ കയറ്റുന്നതിനായി സമീപത്തെ ചെറുമരങ്ങൾ മുറിച്ച് മാറ്റി.
കിണർ ശുചീകരിക്കാതെ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലാണു സദാശിവനും ഭാര്യയും. തകരാറിലായ മോട്ടർ പുനഃസ്ഥാപിക്കുന്നതിനും തങ്ങൾക്കുണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിനുള്ള ചെലവ് താങ്ങാൻ കഴിയുന്ന സാമ്പത്തിക സ്ഥിതി സദാശിവനും കുടുംബത്തിനുമില്ല.
മൺപിലാവ് ഭാഗത്ത് ഒരു മാസം മുൻപും കടുവയുടെ സാന്നിധ്യം കണ്ടിരുന്നതായി തേക്കുംകൂട്ടത്തിൽ പി. സതീഷ് പറഞ്ഞു. വിറക് എടുക്കുന്നതിനായി സമീപത്തെ കാട്ടിൽ പോയപ്പോഴാണ് പാറപ്പുറത്തിനു സമീപത്തെ നീർച്ചാലിൽ കടുവ കിടക്കുന്നതായി കാണുന്നത്. ഇതിന്റെ ചിത്രം പകർത്തിയ ശേഷം വളരെ പെട്ടെന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നു സതീഷ് പറഞ്ഞു. വിവരം സ്ഥലത്തെ വനപാലകരോടു വിളിച്ച് പറഞ്ഞിരുന്നു.
ഇതിനു ശേഷം രാത്രി സമയം വീടിനു പുറത്തിറങ്ങാൻ കൂടി ആളുകൾക്കു ഭയമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

