
പ്രതിസന്ധികളെ ബൈപാസ് ചെയ്തു കരിക്കു വിൽപ്പന; ഉജ്വല പ്ലസ് ടു വിജയം ഊറ്റി ബിഹാറിന്റെ മകൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടൂർ ∙ അച്ഛൻ വാഹനാപകടത്തിൽപ്പെട്ടതോടെ വഴിയോരത്തെ കരിക്കും കരിമ്പിൻനീര് വിൽപനയും ഏറ്റെടുക്കേണ്ടി വന്ന ബിഹാർ സ്വദേശിയായ ആഷിക് പ്ലസ്ടു പരീക്ഷയിൽ 78% മാർക്ക് നേടിയപ്പോൾ ഈ വിജയത്തെ അഭിനന്ദിക്കാൻ ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ നേരിട്ടെത്തി. അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആഷിക്കിനെ അഭിനന്ദിക്കാനാണ് അടൂർ ബൈപാസിലെ വഴിയോരത്തുളള കരിക്ക് വിൽപന കേന്ദ്രത്തിൽ കലക്ടർ എത്തിയത്. ബിഹാർ ഫരിയാദ് ബിഹാർ ചമ്പാരൻ മധുരാപുർ സ്വദേശി സലാവുദീന്റെയും ജുലേഖയുടെയും മകനാണ്. ഇൗ കുടുംബം 7 വർഷം മുൻപാണ് ഇവിടെ എത്തിയത്. ആദ്യം ഫർണിച്ചർ കടയിലെ ജോലിക്കാരനായിരുന്നു സാലാവുദീൻ.
പിന്നീട് ഫർണിച്ചർ കട നിർത്തിയതോടെയാണ് സാലാവുദീൻ അടൂർ ബൈപാസിൽ കരിക്ക് വിൽപന തുടങ്ങിയത്. ഇതിനൊപ്പം കരിമ്പിൻ ജൂസുമുണ്ടായിരുന്നു. ഇൗ വഴിയോര കച്ചവടത്തിലൂടെയാണ് കുടുംബം പുലർത്തി പോന്നത്. കഴിഞ്ഞ ജനുവരിയിൽ സലാവുദീൻ വാഹനാപകടത്തിൽ പരുക്കേറ്റ് കടയിൽ വരാൻ പറ്റാതായി. പ്ലസ്ടു പരീക്ഷാ സമയമായിരുന്നിട്ടും കുടുംബം പുലർത്താൻ കരിക്കിന്റെയും കരിമ്പിൻ ജൂസിന്റെയും വിൽപന ആഷിക് ഏറ്റെടുത്തു. പിതാവിന്റെ സുഹൃത്തിനെ സഹായത്തിന് ഒപ്പം കൂട്ടി. ഒന്നിട വിട്ട് സ്കൂളിൽ നിന്ന് അവധിയെടുത്താണ് വിൽപന നടത്തിയിരുന്നത്.
ഇതിനിടയിൽ പരീക്ഷ അടുത്തെത്തി. വിൽപനയ്്ക്കിടയിലായിരുന്നു പഠനം. ട്യൂഷനൊന്നും ഇല്ലാതെ ഉള്ള സമയം കൊണ്ട് പഠിച്ച് പരീക്ഷ എഴുതി. ഫലം വന്നപ്പോൾ 78% വിജയം. ഇത് ജീവിതത്തോടു പൊരുതിയ നേടിയ വിജയമായിരുന്നു. ആ വിജയത്തെ അഭിനന്ദിക്കാനാണ് കലക്ടർ എസ്.പ്രേം കൃഷ്ണൻ ബൈപാസിലെ കരിക്ക് വിൽപന കേന്ദ്രത്തിൽ എത്തിയത്. ഇനി ഡിഗ്രി പഠനം പൂർത്തിയാക്കി സിവിൽ സർവീസ് പരീക്ഷ എഴുതണമെന്നാണ് ആഗ്രഹം. ഇൗ ആഗ്രഹം കലക്ടറോട് പങ്കുവയ്ക്കുകയും ചെയ്തു. അബ്ദുൽ കലാമിന്റെ ആത്മകഥ സമ്മാനമായി നൽകിയാണ് കലക്ടർ മടങ്ങിയത്.