
തെരുവു ‘നായാ’ട്ട്; രാവിലെയും രാത്രിയും ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ജില്ലയിൽ വന്ധ്യംകരണ പദ്ധതി നിലച്ചതോടെ ഗ്രാമീണ മേഖലകളിൽ തെരുവുനായശല്യം രൂക്ഷം. രാവിലെയും രാത്രിയും ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹന യാത്രക്കാരുടെ നേരെ കുരച്ചുകൊണ്ട് ഇവ ചാടിയടുക്കും. തെരുവുനായ്ക്കളുടെയും വളർത്തുനായ്ക്കളുടെയും കടിയേറ്റ്, പേവിഷബാധയെ തുടർന്നു മരണം സംഭവിക്കുന്നവരുടെ എണ്ണവും ജില്ലയിൽ വർധിച്ചിട്ടുണ്ട്.2019 ലെ കണക്കു പ്രകാരം ജില്ലയിൽ 61,183 വളർത്തുനായ്ക്കൾ ഉണ്ടായിരുന്നു. 2025ലെ വളർത്തു നായ്ക്കളുടെ കണക്കെടുപ്പ് ജില്ലയിൽ നടന്നു കൊണ്ടിരിക്കുകയാണ്. നാൽപതിനായിരത്തോളം വളർത്തുനായ്ക്കൾ ജില്ലയിൽ ഉണ്ടെന്നാണു കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ജില്ലയിലെ വിവിധ മൃഗസംരക്ഷണ ആശുപത്രികൾ മുഖേന ഇരുപതിനായിരത്തോളം വളർത്തുനായ്ക്കൾക്കു വാക്സീൻ എടുത്തിട്ടുണ്ട്. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതാണ് നിലവിൽ വളർത്തുനായ്ക്കളിൽ പേവിഷബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.വളർത്തുനായ്ക്കളെ കൂട്ടിൽ നിന്ന് അഴിച്ചു വിടുന്നതും കടിയേൽക്കുന്നതിനു കാരണമാകുന്നു. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്നതിനു കാരണമാകുന്നു.
മനോഭാവം മാറണം
തെരുവുനായ്ക്കളുടെ എണ്ണം കൂടുന്നതിന്റെ പ്രധാന കാരണം ആവശ്യത്തിൽ കൂടുതൽ ആഹാരം ലഭിക്കുന്നതാണ്. മുൻപ് 10 കുഞ്ഞുങ്ങൾ ജനിച്ചാൽ രണ്ടോ മൂന്നോ എണ്ണം മാത്രമേ അതിജീവിച്ചിരുന്നുള്ളു. ആഹാരം ലഭിക്കുന്നതിനാൽ ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം അതിജീവിക്കുന്നത് തെരുവുനായ്ക്കളുടെ എണ്ണം കൂടുന്നതിനു കാരണമാകുന്നുണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനു തദ്ദേശസ്ഥാപനങ്ങൾ പരിശോധന കർശനമാക്കണമെന്നും സിസിടിവി ഉൾപ്പെടെ സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. പേവിഷ പ്രതിരോധ വാക്സീൻ നൽകുന്നതിനൊപ്പം വന്ധ്യംകരണം കൂടി നടപ്പിലാക്കിയാൽ മാത്രമേ തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാൻ കഴിയുകയുളളൂ.വളർത്തുമൃഗങ്ങൾക്കു പ്രതിരോധ കുത്തിവയ്പ് എടുത്താലും തെരുവുനായ്ക്കളുടെ കടിയേറ്റാൽ വീണ്ടും വാക്സീൻ എടുക്കണം.വളർത്തുനായ്ക്കൾക്കു എല്ലാ മൃഗാശുപത്രിയിൽനിന്നും പേവിഷ പ്രതിരോധ വാക്സീൻ എടുക്കാം. ഇവിടെ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നൽകി ലൈസൻസും എടുക്കണം.
മറക്കരുത്
∙ വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധം∙ വാക്സീൻ സർട്ടിഫിക്കറ്റ് സഹിതം ഓരോ വർഷവും തദ്ദേശ സ്ഥാപനങ്ങൾ മുഖേന ലൈസൻസ് പുതുക്കണം∙ ഓരോ വർഷവും പേവിഷ വാക്സീൻ എടുക്കണം.∙ നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും∙ ലൈസൻസില്ലാതെ നായയെ വളർത്തിയാൽ തടവും പിഴയും ഉണ്ടാകും.∙ വളർത്തു നായയെ മറ്റു മൃഗങ്ങൾ കടിച്ചാലും വാക്സീനെടുക്കണം∙ പേവിഷബാധ ലക്ഷണങ്ങൾ ശ്രദ്ധിക്കണം∙ വളർത്തുനായ്ക്കളുടെ കടിയേറ്റാൽ ചികിത്സ തേടണം