
ഒരു തെളിവുമില്ലാതെ അരിയും പഞ്ചസാരയും കാപ്പിപ്പൊടിയും മോഷ്ടിക്കുന്നവർ; വനാതിർത്തിയിൽ ഇത് തുടർക്കഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീതത്തോട് ∙ വനാതിർത്തികളിലെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരയിൽ അന്വേഷണം അനിശ്ചിതത്വത്തിൽ. പ്രതികൾക്കായി അന്വേഷണം സജീവമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ നടന്ന ഒരു കേസിൽ പോലും തുമ്പുണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടാൻ ഇനിയും വൈകിയാൽ ജനകീയ സമിതികൾ രൂപീകരിച്ച് വനം അടക്കമുള്ള പ്രദേശങ്ങളിൽ തിരച്ചിലിനു ഇറങ്ങുമെന്ന് ജനപ്രതിനിധികൾ ആവർത്തിച്ചു.
കഴിഞ്ഞ ദിവസം കൊച്ചുകോയിക്കൽ മൂന്നാം ബ്ലോക്ക് പടിഞ്ഞാറെചരുവിൽ പി.ആർ.രജീഷിന്റെ വീട്ടിലെ അടുക്കള ഭാഗത്തെ കതക് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അരിയും പഞ്ചസാരയും കാപ്പിപ്പൊടിയും കവർന്നു. മോഷ്ടാവിന്റെ മുഷിഞ്ഞ തോർത്ത് അടുക്കളയിലെ പാതകത്തിൽ ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്.
ചിറ്റാർ സ്റ്റേഷനിൽ നിന്നും എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ അസ്വഭാവികമായ ഒന്നും കണ്ടെത്താനായില്ല. ഭക്ഷണത്തിനു വേണ്ടി മാത്രം നടന്ന മോഷണമെന്നുള്ള നിഗമനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.വീടിനുള്ളിൽ മറ്റ് സാധനങ്ങൾ ഉണ്ടായിരുന്നിട്ടും അടുക്കള ഭാഗത്തുള്ള മറ്റൊരു കതക് തുറന്നാണ് മോഷ്ടാവ് വീടിനു പുറത്തേക്കു പോയത്. സമീപ ബന്ധുവിന്റെ വീടിനു മുന്നിലൂടെ നടന്ന് കാട്ടിലേക്കു പോയതിന്റെ കാൽപാടുകൾ കാണാൻ ഉണ്ടായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്തിലധികം മോഷണങ്ങളാണ് നടന്നത്. എല്ലാം സമാന രീതിയിൽ തന്നെയായിരുന്നു. ഇവിടെ നിന്നെല്ലാം ഭക്ഷണ സാധനങ്ങളും അരിയുമാണ് മോഷണം പോയിരിക്കുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് എല്ലാ മോഷണങ്ങളും നടന്നിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. മോഷണത്തിനായി തിരഞ്ഞെടുക്കുന്ന വീടും വനവും തമ്മിൽ കഷ്ടിച്ച് 250 മീറ്ററിൽ മാത്രമാണുള്ളത്.
വനാതിർത്തിയിലെ 10 കിലോമീറ്റർ ചുറ്റളവിലാണ് മോഷണം നടന്ന വീടുകൾ സ്ഥിതി ചെയ്യുന്നത്. വനത്തിൽ ഊർജിതമായി തിരച്ചിൽ നടത്തിയാൽ മോഷ്ടാക്കളെ കണ്ടെത്താനാകുമെന്ന് വാർഡ് അംഗം ജോബി ടി ഈശോ പറഞ്ഞു. വനപാലകരും പൊലീസും വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ഈ അവസ്ഥ തുടർന്നാൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കാട്ടിൽ തിരച്ചിൽ നടത്തുന്നതിനെ പറ്റി ആലോചിക്കുന്നതായും ജോബി പറഞ്ഞു.