
ഇരുവള്ളിപ്ര അടിപ്പാത വീണ്ടും വെള്ളത്തിൽ; വെള്ളക്കെട്ട് ഒഴിവാക്കാനുള്ള റെയിൽവേയുടെ ശ്രമങ്ങളെല്ലാം പരാജയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവല്ല ∙ മണിമലയാറ്റിലെ വെള്ളത്തിനു മുൻപിൽ ഇന്ത്യൻ റെയിൽവേ വീണ്ടും തോറ്റു. ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിൽ വെള്ളം കയറാതിരിക്കാനുള്ള റെയിൽവേയുടെ നിർമാണങ്ങളെല്ലാം ഒരിക്കൽ കൂടി പരാജയപ്പെട്ടു. വെള്ളം കയറിയതോടെ അടിപ്പാത വഴിയുള്ള ഗതാഗതം നിരോധിച്ച് ഗേറ്റ് പൂട്ടി അപായ ബോർഡും വച്ചു. യാത്രക്കാർ കിലോമീറ്ററുകളോളം അധികം സഞ്ചരിക്കണം ഇനി ലക്ഷ്യത്തിലെത്താൻ.
2 മാസം മുൻപാണ് റെയിൽവേ അടിപ്പാതയിൽ മൂന്നാമത്തെ ശ്രമം നടത്തിയത്. അടിപ്പാതയിൽ വെള്ളം കയറുമ്പോൾ ചെറിയ വാഹനങ്ങൾക്കു പോകാനുള്ള വഴി വീതി കൂട്ടുകയും അടിപ്പാത കോൺക്രീറ്റ് ചെയ്യുകയും ചെയ്തതാണ് അവസാനത്തെ പണി. പക്ഷേ ചെറിയ വാഹനങ്ങൾക്കു പോകാനുള്ള ഉയർത്തി നിർമിച്ച പ്രത്യേക പാതയിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ സമയത്ത് തിരുവൻവണ്ടൂരിൽ നിന്നു കവിയൂരിലേക്കു കാറിൽ പോയ കുടുംബം സഞ്ചരിച്ച കാർ ഇവിടെ വെള്ളത്തിൽ മുങ്ങിയിരുന്നു.
തിരുവല്ല – ചെങ്ങന്നൂർ റെയിൽവേ പാത ഇരട്ടിപ്പിച്ചതോടെയാണ് ഇവിടെ അടിപ്പാത പണിതത്. അന്നു മുതൽ എല്ലാ മലക്കാലത്തും മണിമലയാറ്റിൽ നിന്നു വെള്ളം കയറി ഗതാഗതം തടസ്സപ്പെടാറുണ്ട്. ആദ്യം റെയിൽവേ ഇവിടെ ഇരുവശത്തും പാതയ്ക്കു മുകളിൽ മേൽക്കൂര ഇട്ട് വെള്ളം തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഓട പണിതു. റോഡിന്റെ വശങ്ങളിൽ സംരക്ഷണം ഒരുക്കി. വെള്ളം പമ്പു ചെയ്തു കളയുന്നതിനു മോട്ടർ സ്ഥാപിച്ചു. അടിപ്പാതയിൽ വെള്ളം നിറയുമ്പോൾ ഇരുചക്രവാഹനങ്ങൾക്കു മാത്രം പോകാവുന്ന രീതിയിൽ ഉയർത്തി പ്രത്യേക കോൺക്രീറ്റ് പാത പണിതു.
അവസാനമായി വെള്ളം ഭൂമിക്കടിയിൽ നിന്നു കയറാതിരിക്കാൻ തറ കമ്പികെട്ടി കോൺക്രീറ്റ് ചെയ്തു. ഇരുചക്ര വാഹനങ്ങൾക്കു പുറമേ ചെറിയ വാഹനങ്ങൾക്കു പോകാൻ കോൺക്രീറ്റ് പാതയുടെ വീതി കൂട്ടി. എല്ലാ ശ്രമങ്ങളും പാഴായി.ഇത്തവണത്തെ പണിയിൽ പാതയ്ക്കിരുവശവും ഗേറ്റ് സ്ഥാപിച്ചത് യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിന് ഉപകാരപ്പെടുന്നുണ്ട്. അടിപ്പാതയിൽ വെള്ളം കയറിയതോടെ കാൽനടയാത്രക്കാരും ദുരിതത്തിലായി. പാത മുറിച്ചു കടക്കേണ്ട വഴിയെല്ലാം കാടുകയറി കിടക്കുകയാണ്. ഇതിനുള്ളിൽ കൂടി നടന്നുപോകാൻ പറ്റില്ല. നല്ല വഴുക്കലുള്ളതിനാൽ തെന്നി വീഴാനും സാധ്യതയുണ്ട്.തിരുമൂലപുരത്തെ 5 സ്കൂളുകളിലെ അധ്യാപകരും വിദ്യാർഥികളുമാണ് റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ടു കാരണം ഏറെ ബുദ്ധിമുട്ടുന്നത്.