
വാര്യാപുരം ∙ ചിറക്കാല ജംക്ഷനിൽ 5 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. പക്ഷേ, മഴയും വെയിലുമേറ്റ് ബസ് കാത്ത് നിൽക്കാനാണ് പ്രദേശവാസികളുടെ വിധി.
ഈ സ്ഥിതി തുടർന്നിട്ട് മാസങ്ങളായി. കഴിഞ്ഞ ഏപ്രിൽ 29ന് രാത്രി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കു ഇടിച്ചുകയറിയ ലോറിയാണ് കാത്തിരിപ്പുകേന്ദ്രം തകർത്തത്. മേൽക്കൂര തകർന്ന് ഇരിപ്പിടത്തോടു ചേർന്ന നിലയിലാണ്.
കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ലോറിയുടെ നമ്പർ തിരിച്ചറിയാൻ കഴിയാതിരുന്നതിനാൽ നിയമനടപടികളെയും ബാധിച്ചു. ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമായി 2023 ഡിസംബർ 14നാണു തിരുവല്ല–കുമ്പഴ റോഡിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ചത്.
2024 ഫെബ്രുവരി 7ന് നിർമാണം പൂർത്തിയായി. ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക ചെലവിട്ടത്.
സമരത്തിനിറങ്ങി
ദുരിതത്തിലായ ജനങ്ങൾക്കു വേണ്ടി ഇലന്തൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ധർണയും നടത്തി.
ഇടിച്ച വാഹനം കണ്ടെത്തണമെന്നും കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ആലപ്പുഴ ഹൈവേ നിർമാണത്തിന് പാറയും മെറ്റലും നിർമാണ സാമഗ്രികളുമായി പോയ ലോറിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തത്.
സമീപവാസികൾ ഓടിയെത്തിയെങ്കിലും ലോറി കടന്നുപോകുന്നതായാണു അന്ന് കണ്ടത്. കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കുന്നതിന് എംപിയുടെ ഉൾപ്പെടെ പിന്തുണ തേടിയിട്ടുണ്ടെന്ന് ഇലന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]