
കെഎസ്ആർടിസി ബസുകൾക്ക് സാമൂഹികവിരുദ്ധർ കേടുവരുത്തി; അക്രമം തിരുവല്ല കെഎസ്ആർടിസി ടെർമിനലിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവല്ല∙ കെഎസ്ആർടിസി ടെർമിനലിൽ സാമൂഹിക വിരുദ്ധ ശല്യം ഏറുന്നു. ചൊവ്വാഴ്ച രാത്രി സാമൂഹിക വിരുദ്ധർ 2 ബസുകൾക്കു കേടുപാടു വരുത്തി. അടൂരിലേക്കു സർവീസ് പോയി മടങ്ങിവന്ന വേണാട് ബസിന്റെ മുൻഭാഗത്തെ ചില്ല് എറിഞ്ഞു തകർത്തു. ഈ ബസിന്റെ 2 വശത്തെയും ഹെഡ് ലൈറ്റുകളും തകർത്ത നിലയിലാണ്., മറ്റൊരു ബസിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.കെഎസ്ആർടിസി അധികാരികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പൊലീസ് സമീപത്തെ സിസി ടിവി ക്യാമറകൾ പരിശോധിക്കുകയാണ്.മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും പോക്കറ്റടിക്കാരുടെയും ശല്യം ടെർമിനലിൽ വർധിച്ചു വരുന്നു. രാത്രികാലങ്ങളിൽ മദ്യപിച്ചെത്തുന്നവർ ഇവിടെ ബഹളം വയ്ക്കുകയും ജീവനക്കാർക്കു നേരെ തട്ടിക്കയറുകയും ചെയ്യുന്നത് പതിവാണ്. രാത്രിയിൽ ബസ് കാത്തു നിൽക്കുന്ന സ്ത്രീകൾ അടക്കമുള്ളവർ ഇതുമൂലം ഭയാശങ്കയിലാണ്. പോക്കറ്റടിയും വർധിക്കുന്നു.
രാവിലെയും വൈകുന്നേരങ്ങളിലും തിരക്കുള്ള സമയത്താണ് പോക്കറ്റടി ഏറെയും. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട ഭാഗത്തേക്കുള്ള യാത്രക്കാരാണു കൂടുതലും പോക്കറ്റടിക്കാരുടെ ഇരയാകുന്നത്. ബസിലേക്കു കയറുന്നവരുടെ ബാഗുകളിൽ നിന്നു മൊബൈൽ ഫോൺ ഉൾപ്പെടെ നഷ്ടപ്പെട്ട സംഭവങ്ങൾ തുടരെ ഉണ്ടാകുന്നതായി പരാതിയുണ്ട്. ചങ്ങനാശേരി , ചെങ്ങന്നൂർ കേന്ദ്രമായുള്ള പോക്കറ്റടി സംഘം മുൻ കാലങ്ങളിൽ ഇവിടെ കേന്ദ്രീകരിച്ചു പോക്കറ്റടി നടത്തിയിരുന്നു.കെഎസ്ആർടിസി ടെർമിനലിലാകട്ടെ സിസിടിവി ക്യാമറയില്ല. സെക്യൂരിറ്റി ജീവനക്കാരും വേണ്ടത്രയില്ല. മുൻപു പൊലീസിനെ ഇവിടെ ഡ്യൂട്ടിക്കു നിയമിച്ചിരുന്നു. പൊലീസുകാരുടെ കുറവുമൂലം ഇപ്പോൾ അതും ഇല്ലാതെയായി. പൊലീസുകാരുടെ കുറവും നഗരത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളും വഴിവിളക്കുകളും പ്രവർത്തനരഹിതമായതും തസ്കരന്മാർക്കും സാമൂഹിക വിരുദ്ധർക്കും നല്ല കാലം സമ്മാനിച്ചിരിക്കുകയാണ്.