
മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: വലഞ്ഞ് ജനങ്ങൾ, പരക്കെ കനത്തമഴ; വിറങ്ങലിച്ച് ജില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പെടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കു ജാഗ്രതാ നിർദേശം.ഇന്ന് ജില്ലയിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയതോടെ ഇന്ന് റെഡ് അലർട്ടാണ്. മഴ കനത്തതോടെ മരങ്ങൾ ഒടിഞ്ഞു വൈദ്യുതത്തൂണിനു മുകളിൽ വീണതോടെ ജില്ലയുടെ മിക്ക സ്ഥലങ്ങളും ഇരുട്ടിലായി. കെഎസ്ഇബി ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും മണിക്കൂറുകൾ ജോലി ചെയ്തതോടെയാണു പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. പല സ്ഥലങ്ങളിലും മരം ഒടിഞ്ഞു വീണു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മരം വീണ് വിദ്യാർഥികൾക്ക് പരുക്ക്
അടൂർ പാറക്കൂട്ടത്ത് ഉണ്ടായ ശക്തമായ കാറ്റിൽ മഹാഗണി പിഴുതു വീണ്, സൈക്കിളിൽ സഞ്ചരിച്ചിരുന്ന 2 വിദ്യാർഥികൾക്ക് പരുക്ക്. പാറക്കൂട്ടം അഭിരാമി ഭവനത്തിൽ അനീഷിന്റെ മകൻ ആദിത്യൻ(14), ബന്ധു പള്ളിക്കൽ അഖിനേഷ് ഭവനിൽ സുമേഷിന്റെ മകൻ അഖിനേഷ്(14) എന്നിവർക്കാണ് പരുക്ക്. ആദിത്യന്റെ ഇടതു കൈക്കും മൂക്കിനും പരുക്കുണ്ട്. അഖിനേഷിനു തോളിനും നെഞ്ചിനും പരുക്കുണ്ട്.ഇരുവരും ഇപ്പോൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഇവർ വീടിന് അര കിലോമീറ്റർ അകലെയുള്ള ബന്ധുവീട്ടിൽ സൈക്കിളിൽ പോയിട്ട് തിരിച്ചു വരവേ ഇവരുടെ ദേഹത്തേക്ക് ചെറിയ മഹാഗണി പിഴുതു വീഴുകയായിരുന്നു.
ശബരിമല പാതയിൽ ഗതാഗതം മുടങ്ങി
ശബരിമല തീർഥാടന പാതയിൽ ളാഹ മുതൽ ചാലക്കയം വരെ വിവിധയിടങ്ങളിൽ മരം വീണു ഗതാഗതം 16 മണിക്കൂറോളം മുടങ്ങി. പമ്പ പൊലീസ് സ്റ്റേഷനിലെ രണ്ട് വാഹനങ്ങളടക്കം ഒട്ടേറെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.അഗ്നി രക്ഷാസേന, വനം, പൊലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തെ തുടർന്നാണ് ഇന്നലെ ഉച്ചയ്ക്കു ഒന്നരയോടെ ഗതാഗതം പുനഃരാരംഭിച്ചത്.ആങ്ങമൂഴി–പ്ലാപ്പള്ളി റോഡിൽ കാറിനു മുകളിൽ മരം വീണു.യാത്രക്കാർ പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു. അതിശക്തമായ കാറ്റിൽ ഒട്ടേറെ മരങ്ങൾ റോഡിലേക്കു കടപുഴകി വീണു. വലിയ മരങ്ങൾ ഒന്നിച്ച് വീണതോടെ പമ്പയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു.പമ്പ, അട്ടത്തോട്, നിലയ്ക്കൽ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. ഇതിനിടെ വൈദ്യുതി കൂടി നിലച്ചതോടെ മൊബൈൽ ഫോൺ ടവറുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു.
പൊലീസ് ജീപ്പും കുടുങ്ങി
ശനിയാഴ്ച സന്ധ്യയ്ക്കു പമ്പയിൽ നിന്നും പട്രോളിങിനു പോയ സിഐ സി.കെ മനോജിന്റെ ജീപ്പും പ്രതിയുമായി പത്തനംതിട്ട കോടതിയിലേക്കു പോയതിനു ശേഷം പമ്പ സ്റ്റേഷനിലേക്കു മടങ്ങിയ ജീപ്പും നിലയ്ക്കൽ ഭാഗത്ത് കുടുങ്ങി. ഇരു വാഹനങ്ങളിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ രാത്രി നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ കഴിച്ചു കൂട്ടി. ഗതാഗതം പുനഃസ്ഥാപിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ഇവർക്കു സ്റ്റേഷനിൽ മടങ്ങി എത്താനായത്. ശനിയാഴ്ച രാത്രി തന്നെ ഗതാഗത തടസ്സങ്ങൾ മാറ്റാൻ പ്ലാപ്പള്ളി സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ ഷിജു ബി ചാക്കോ, സീതത്തോട് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശ്രമം തുടങ്ങിയിരുന്നു.
നേരം പുലർന്നിട്ടും ഗതാഗതം പുന:സ്ഥാപിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് റാന്നി, പത്തനംതിട്ട സ്റ്റേഷനുകളിലെ ഇരുപതോളം വരുന്ന അഗ്നിരക്ഷാ സേന യൂണിറ്റ് പ്രവർത്തകരും കൂടി എത്തി.വനംവകുപ്പ് അഗ്നിരക്ഷാ സേന പ്രവർത്തകരും പമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും കൂടി വിശ്രമമില്ലാതെ ജോലി ചെയ്തതിനെ തുടർന്നാണ് ഉച്ചയോടെ ഗതാഗതം പുന:സ്ഥാപിക്കാനായത്. പമ്പയിലേക്കു വന്ന കെഎസ്ആർടിസി ബസുകളും പമ്പയിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരുടെ ഏതാനും വാഹനങ്ങളും വനത്തിൽ ഒറ്റപ്പെട്ടു.രാവിലെ തന്നെ പമ്പയിലേക്കു വരുന്ന സ്വകാര്യ വാഹനങ്ങൾ ഇലവുങ്കലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വനപാലകർ തടഞ്ഞു.പമ്പ കാണാൻ എത്തിയ തമിഴ്നാട് സംഘങ്ങളുടെ വാഹനങ്ങളും മണിക്കൂറുകൾ ഇലവുങ്കൽ കാത്ത് കിടന്ന ശേഷം മടങ്ങി.
കാറിനു മുകളിൽ മരം വീണു
പ്ലാപ്പള്ളിയിൽ നിന്നും ആങ്ങമൂഴിയിലേക്കു വരും വഴി ആങ്ങമൂഴി കാരക്കാട്ടുകുന്നേൽ കെ.ആർ രതീഷിന്റെ കാറിനു മുകളിൽ മരം വീണു.തൊട്ടു മുൻപിൽ നിലം പൊത്തിയ മരം മുറിച്ച് മാറ്റുന്നതിനായി കാത്തു കിടക്കുന്നതിനിടെയാണു രതീഷിന്റെ കാറിനു മുകളിൽ മരം വീഴുന്നത്.
ഒഴുക്കിനെ സധൈര്യം നീന്തി തോൽപിച്ച് വിമുക്തഭടൻ രാധാകൃഷ്ണൻ നായർ
കോന്നി∙ അച്ചൻകോവിലാറ്റിൽ വള്ളവുമായി ഒഴുക്കിൽപെട്ട വിമുക്തഭടൻ രക്ഷപ്പെട്ടത് ആത്മധൈര്യം മൂലം. അട്ടച്ചാക്കൽ കൊല്ലേത്തുമൺ കാവുംമുറിയിൽ രാധാകൃഷ്ണൻ നായരാണ് (67) രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊല്ലേത്തുമൺ കടവിൽ കെട്ടിയിട്ടിരുന്ന വള്ളം മഴയായതിനാൽ അഴിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ തുടങ്ങുമ്പോഴാണ് സംഭവം. വള്ളത്തിൽ കയറി തുഴഞ്ഞു തുടങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. മഴ പെയ്ത് വെള്ളം ഉയർന്നു തുടങ്ങിയതിനാൽ ഒഴുക്കുണ്ടായിരുന്നു. നേരം ഇരുട്ടിത്തുടങ്ങുകയും െചയ്തിരുന്നു. ഇതിനിടെ തുഴ നഷ്ടപ്പെടുകയും വള്ളം മറിയുകയും ചെയ്തതോടെ ചെയ്തതോടെ നദിയിലൂടെ താഴേക്കു വള്ളം ഒഴുകി നീങ്ങി. വെള്ളത്തിൽ വീണ രാധാകൃഷ്ണൻ വള്ളത്തിൽ കെട്ടിപ്പിടിച്ചു കിടന്ന് തുഴഞ്ഞു. ഇവിടെ നിന്ന് നാലു കിലോമീറ്ററോളം താഴേക്ക് ഒഴുകി വെട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവ് ഭാഗത്ത് എത്തിയപ്പോൾ വള്ളിപ്പടർപ്പിൽ പിടിച്ച് കരയ്ക്കു കയറുകയായിരുന്നു. അവിടെനിന്ന് നടന്ന് പരിസരത്തെ വീട്ടിലെത്തി വിവരം പറയുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ പ്രമാടം പഞ്ചായത്ത് 4-ാം വാർഡ് അംഗം വി. ശങ്കറും സുഹൃത്ത് ഗിരീഷ് കുമാറും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് വള്ളം കണ്ടെടുക്കുകയുമായിരുന്നു. അപ്പോൾ രാത്രി ഒൻപതര ആയിരുന്നു. രണ്ട് മണിക്കൂറോളം ഒറ്റയ്ക്ക് തുഴ നഷ്ടപ്പെട്ട് ഒഴുക്കിൽപെട്ട രാധാകൃഷ്ണൻ നായർ ഒറ്റയ്ക്കു നീന്തി രക്ഷപ്പെട്ടത് സൈനികനായിരുന്നതിന്റെ ആത്മധൈര്യം കൊണ്ടുമാത്രമാണ്.