
പുനലൂർ–മൂവാറ്റുപുഴ പാത ഉന്നതനിലവാരത്തിൽ; സുരക്ഷ ഇല്ലാത്തതിനാൽ അപകടപ്പേടിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മന്ദമരുതി ∙ അപകടക്കെണിയായി പുനലൂർ–മൂവാറ്റുപുഴ പാതയിലെ മന്ദമരുതി ജംക്ഷൻ. അപകടങ്ങൾ വർധിക്കുമ്പോഴും യാത്രക്കാർക്കു സുരക്ഷയൊരുക്കാൻ കെഎസ്ടിപിയും റോഡ് സുരക്ഷാ അതോറിറ്റിയും തയാറാകുന്നില്ലെന്നാണു പരാതി.വെച്ചൂച്ചിറ, റാന്നി, പ്ലാച്ചേരി എന്നീ റോഡുകൾ സന്ധിക്കുന്ന ജംക്ഷനാണിത്. ഇട്ടിയപ്പാറ ടൗൺ കഴിഞ്ഞാൽ പഴവങ്ങാടി പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ ജംക്ഷനുമാണിത്. പുനലൂർ–മൂവാറ്റുപുഴ പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ച ശേഷം കാൽനടക്കാർക്കായി സീബ്രാ ലൈൻ വരച്ചതൊഴികെ, വാഹന യാത്ര സുരക്ഷിതമാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
വെച്ചൂച്ചിറ റോഡിലേക്കു തിരിയുന്ന ഭാഗത്തു വാഹനങ്ങൾ വേഗം കുറച്ചു കടന്നു പോകുന്നതിന് അപകട മുന്നറിയിപ്പു ബോർഡുകളൊ ബ്ലിങ്കർ ലൈറ്റുകളോ ഇല്ല.വെച്ചൂച്ചിറ റോഡിൽ നിന്നു സംസ്ഥാന പാതയിലേക്കു കടക്കുന്ന ഭാഗത്തും സുരക്ഷയില്ല. ഇരുവശത്തും കടകളായതിനാൽ സംസ്ഥാന പാതയിലെത്തിയ ശേഷമാണ് ഇരു വശങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങൾ കാണുന്നത്. അമിത വേഗത്തിലെത്തുന്ന ഇവയ്ക്കു മുന്നിൽപെടാതെ വാഹനങ്ങൾ വെട്ടിച്ചു മാറ്റുകയാണ്. ജംക്ഷന്റെ ഇരുവശത്തും വേഗം നിയന്ത്രിക്കുന്നതിനു മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്പുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
ജംക്ഷനിൽ തന്നെയാണു പെട്രോൾ പമ്പും. പമ്പിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങളും അപകടത്തിൽപെടുന്നു. പമ്പ് ഉണ്ടെന്നു വ്യക്തമാക്കുന്ന സൂചകബോർഡും ഈ മേഖലയിലില്ല.പമ്പിനു മുൻവശം സ്ഥിരം അപകട മേഖലയാണ്. ഒട്ടേറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. സംസ്ഥാന പാതയോടു ചേർന്നു പമ്പുണ്ടെന്ന് അറിയാതെയെത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ഉന്നത നിലവാരത്തിൽ പാത വികസിപ്പിച്ചപ്പോൾ സുരക്ഷയൊരുക്കേണ്ടതു ബന്ധപ്പെട്ട അതോറിറ്റിയാണ്. അവർ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. വാഹന തിരക്കു കണക്കിലെടുത്ത് സുരക്ഷയും മെച്ചപ്പെടുത്തണം.