
വലിയതോട്ടിലെ നീരൊഴുക്ക് തടഞ്ഞ് ഇഞ്ചപ്പടർപ്പ്; ബാക്കിയാകുന്നത് മാലിന്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെട്ടിമുക്ക് ∙ വലിയതോട്ടിലെ നീരൊഴുക്കിനു തടസ്സമായി ഇഞ്ചപ്പടർപ്പ് ഇതിൽ മാലിന്യം കെട്ടിക്കിടക്കുന്നു. എന്നിട്ടും ഇഞ്ചപ്പടർപ്പ് നീക്കം ചെയ്തു നീരൊഴുക്ക് സുഗമമാക്കാൻ പഞ്ചായത്തുകളും ചെറുകിട ജലസേചന വിഭാഗവും നടപടി സ്വീകരിക്കുന്നില്ല. പുള്ളോലി പാലത്തിനു താഴെയുള്ള കാഴ്ചയാണിത്. തോടിന്റെ തീരത്തു നിന്നിരുന്ന കാരിഞ്ചയുടെ പടർപ്പാണ് കാറ്റിലും മഴയിലും തോടിനു കുറുകെ വീണത്. തോടിന്റെ അടിത്തട്ടിലും ഉപരിതലത്തിലുമായി കിടക്കുകയാണത്. ഇതുമൂലം തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യം ഒഴുകിപ്പോകുന്നില്ല. വെള്ളത്തിനു മുകളിൽ കെട്ടിക്കിടക്കുന്നു.
പ്ലാസ്റ്റിക് കുപ്പികൾ, തെർമോക്കോൾ, മറ്റു പ്ലാസ്റ്റിക് തുടങ്ങിയവയെല്ലാം തോട്ടിൽ കിടപ്പുണ്ട്. മാസങ്ങൾക്കു മുൻപ് അടിഞ്ഞവയാണിവ.അങ്ങാടി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള തോടാണിത്. മാലിന്യ മുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി ഇരു പഞ്ചായത്തുകളും ഹരിത പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും തോട്ടിൽ അടിഞ്ഞ മാലിന്യം നീക്കിയില്ല.വലിയതോട്ടിൽ പുള്ളോലി പാലം–ബണ്ടുപാലം വരെയുള്ള ഭാഗത്തെ കാടും പടലും പോളയും നീക്കി 1 മാസം മുൻപ് ചെറുകിട ജലസേചന വിഭാഗം ആഴം കൂട്ടിയിരുന്നു. കാലവർഷം ശക്തിപ്പെടുന്നതോടെ തോട്ടിലൂടെ വൻതോതിൽ മാലിന്യങ്ങൾ ഒഴുകിയെത്തും. അടിയന്തര ഇടപെടലാണാവശ്യം.