പത്തനംതിട്ട∙ വോട്ടിങ് ദിനം ജില്ലയിലെ ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി ആരോപണം. കോന്നി മണ്ഡലത്തിലെ അതിരുങ്കൽ സിഎംഎസ് യുപി സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ട് നടന്നു.
218–ാം നമ്പർ ബൂത്തിൽ ഉച്ചയ്ക്കു ശേഷം രണ്ടരയോടയാണ് സംഭവം. മ്ലാന്തടം ചക്കിട്ടമുരുപ്പേൽ സുരേന്ദ്രൻ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തതായി അറിയുന്നത്.
തുടർന്ന് വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയും പഞ്ചായത്തംഗം എൻ.ബിമൽ കുമാർ സ്ഥലത്തെത്തി തർക്കമുന്നയിക്കുകയും ചെയ്തു. വോട്ട് ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടതോടെ വോട്ടെടുപ്പ് നിർത്തി വച്ചു.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി സുരേന്ദ്രന് ടെൻഡർ വോട്ട് ചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്തി. അരമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു.
തിരുവല്ല മണ്ഡലത്തിലെ പുറമറ്റം പഞ്ചായത്തിലെ 90–ാം നമ്പർ ബൂത്ത് വെണ്ണിക്കുളം വാലാങ്കര എംടിഎൽപി സ്കൂൾ, ആനിക്കാട് പഞ്ചായത്തിലെ 32–ാം നമ്പർ ബൂത്ത് പുല്ലുകുത്തി എംടിഎൽപി സ്കൂൾ എന്നിവിടങ്ങളിലും കള്ളവോട്ട് നടന്നു.
90–ാം നമ്പർ ബൂത്തിൽ സലീന ഹസനും 32–ാം നമ്പർ ബൂത്തിൽ മാത്യു പി. കുര്യനും എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്.
ഇരുവരെയും ടെൻഡർ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് അധികാരികൾ അനുവദിച്ചു.
ആറന്മുള മണ്ഡലത്തിലെ ഇലന്തൂർ 155 നമ്പർ ബൂത്തിലും കള്ളവോട്ട് നടന്നതായി പരാതി. അർച്ചന രവീന്ദ്രന്റെ പേരിലാണ് കള്ളവോട്ട് നടന്നത്.
വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മറ്റൊരാൾ വോട്ട് ചെയ്തതായി അറിഞ്ഞത്. അർച്ചന പിന്നീട് ടെൻഡർ വോട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകി.
കോന്നി മണ്ഡലത്തിലെ ഏനാദിമംഗലത്തും കള്ളവോട്ട് ആരോപണം. മാരൂർ 165ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി.
ബാലചന്ദ്രൻ എന്നയാളുടെ പേരിൽ ആണ് കള്ളവോട്ട് നടന്നത്. ബാലചന്ദ്രനെ ടെൻഡർ വോട്ട് ചെയ്യിപ്പിച്ചു.
ബിജെപി തിരഞ്ഞെടുപ്പ് അധികൃതർക്ക് പരാതിയും നൽകി
സിപിഎം ലോക്കൽ കമ്മിറ്റിയംഗം കള്ളവോട്ട് ചെയ്തതായി പരാതി
തിരുവല്ല മണ്ഡലത്തിലെ കുന്നന്താനം പഞ്ചായത്തിലെ 19–ാം നമ്പർ ആഞ്ഞിലിത്താനം ബൂത്തിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം കള്ളവോട്ട് ചെയ്തതായി കോൺഗ്രസിന്റെ പരാതി.കുന്നന്താനം ലോക്കൽ കമ്മിറ്റിയംഗം കെ.ജെ. തമ്പി കള്ളവോട്ട് ചെയ്തെന്നു കാട്ടി ബിനു കുന്നന്താനം കലക്ടർക്ക് പരാതി നൽകി.
422–ാം നമ്പർ വോട്ടറായ വടക്കേടത്ത് ജോസഫ് ചെറിയാന്റെ വോട്ടാണ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ രേഖപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. യുഡിഎഫ് ബൂത്ത് ഏജന്റ് മാത്യു ചെറിയാൻ തടസ്സം ഉന്നയിച്ചിരുന്നു.
ജോസഫ് ചെറിയാൻ വോട്ടു ചെയ്യാൻ എത്തിയപ്പോഴാണ് തന്റെ വോട്ട് ആരോ ചെയ്തെന്നു അറിയുന്നത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചതിനാൽ ജോസഫ് ചെറിയാൻ ടെൻഡർ വോട്ട് രേഖപ്പെടുത്തി.
പട്ടികയിൽ പേരില്ലാത്ത ആളും വോട്ട് ചെയ്യാനെത്തി
തിരുവല്ല മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത ആൾ വോട്ട് ചെയ്യാൻ എത്തിയത് മൂലം ചാത്തങ്കരി എസ്എൻഡിപി സ്കൂളിലെ 176-ാം നമ്പർ ബൂത്തിൽ 20 മിനിറ്റോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. രാവിലെ 8 മണിയോടെയാണ് സംഭവം.
ബിഎൽഒ നൽകിയ സ്ലിപ്പുമായാണ് ഇയാൾ എത്തിയത്. ഇയാളുടെ തന്നെ പേരുളള മറ്റൊരു വിലാസക്കാരന്റെ സ്ലിപ്പാണ് കൊണ്ടുവന്നത്.
തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ തെറ്റ് മനസ്സിലാക്കി. നേരത്തെ ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടറായ ഇയാൾ തിരുവല്ലയിലേക്ക് വോട്ട് മാറ്റാൻ അപേക്ഷിച്ചിരുന്നു.
ഇപ്പോൾ ചാത്തങ്കരിയിലാണ് താമസമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. പട്ടിക പരിശോധിച്ച് ഇയാൾക്ക് വോട്ടില്ലെന്ന് ഉറപ്പാക്കിയതോടെ മടക്കി അയച്ചു.
പേരുകളിലെ സാമ്യം ;വോട്ടുമാറി
പേരുകളിലെ സാമ്യം മൂലം തിരുവല്ല മണ്ഡലത്തിലെ സരോജിനിയുടെ വോട്ട് മാറി. പോളിങ് ബൂത്തിലെത്തിയപ്പോഴാണ് കവിയൂർ കാരയ്ക്കാട്ടിൽ സരോജിനി തന്റെ വോട്ട് മറ്റാെരാൾ ചെയ്തതായി അറിയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് സരോജിനി കവിയൂർ കെഎൻഎം ഹൈസ്കൂളിലെ ബൂത്തിലെത്തിയത്. പരിശോധനയിൽ വോട്ട് ചെയ്തിരിക്കുന്നത് മറ്റാെരു സരോജിനിയാണ്.
അതിനേക്കാൾ സാമ്യം ഇരുവരുടെയും വീട്ടുപേര് കാരയ്ക്കാട്ടിൽ എന്ന് തന്നെയായിരുന്നു. സമാന പ്രായക്കാരുമായിരുന്നു.
സ്ലിപ്പിൽ പേരും, വീട്ടുപേരും സമാനമായതിനാൽ ഉദ്യോഗസ്ഥരും അത് കാര്യമാക്കിയില്ല. എന്നാൽ െഎഡി കാർഡ് കൃത്യമായി പരിശോധിക്കുന്നതിൽ ബന്ധപ്പെട്ട
ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായിട്ടുണ്ട്. രണ്ടാമത് എത്തിയ സരോജിനി പിന്നീട് ടെൻഡർ വോട്ട് ചെയ്തു.
ഇരുവർക്കും പരാതിയുണ്ടായിരുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

