
കാമുകിയുമൊന്നിച്ചു കഴിയാൻ പത്തനംതിട്ടയിലെത്തി; 10 ദിവസത്തിനിടെ യുവാവ് പ്രതിയായത് 4 മോഷണക്കേസുകളിൽ !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ കാമുകിയുമൊന്നിച്ചു കഴിയാൻ പത്തനംതിട്ടയിലെത്തിയ കുറ്റിപ്പുറം സ്വദേശി കാമുകൻ 10 ദിവസത്തിനിടെ പ്രതിയായത് 4 മോഷണക്കേസുകളിൽ. വാഴമുട്ടത്തെ കുരിശടി മോഷണശ്രമക്കേസിൽ പിടിയിലായപ്പോഴാണ് മേയ് 20 മുതൽ 30 വരെ ഇയാൾ നടത്തിയ 3 വാഹന മോഷണക്കേസുകൾ കൂടി തെളിഞ്ഞത്. കുറ്റിപ്പുറം തവനൂർ അതല്ലൂർ തൃപ്പള്ളൂർ പോയിലി വളപ്പിൽ വീട്ടിൽ അനന്തകൃഷ്ണ(21)നെയാണു പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കേസിൽ തുടങ്ങിയ അന്വേഷണം 7 ദിവസം പിന്നിട്ടപ്പോൾ 4 കേസുകളായി. 10 ദിവസത്തെ ഇടവേളയിൽ പത്തനംതിട്ടയിൽ നിന്ന് 2 ബൈക്കുകളും കുറ്റിപ്പുറത്ത് നിന്ന് ഓട്ടോറിക്ഷയും മോഷ്ടിച്ച കേസുകളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
വള്ളിക്കോട് സ്വദേശിനിയായ പെൺകുട്ടിയുമായി കഴിഞ്ഞ ഒരു മാസമായി ഇയാൾ അങ്ങാടിക്കലിൽ വാടകയ്ക്കു താമസിക്കുകയാണ്. കുറ്റിപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് പ്രതി പത്തനംതിട്ടയിലെത്തിയത്. മേയ് 30നു പുലർച്ചെയാണു വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി ജംക്ഷനിൽ സ്ഥാപിച്ച കുരിശടിയുടെ ഗ്ലാസ് തകർത്തു മോഷണ ശ്രമമുണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വള്ളിക്കോട് ഭാഗത്തു നിന്ന് ഓട്ടോ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
പത്തനംതിട്ടയിലെ അന്വേഷണ സംഘം കുറ്റിപ്പുറം പൊലീസിൽ അന്വേഷിച്ചപ്പോഴാണ് മേയ് 29ന് തൃപ്പള്ളൂർ സ്വദേശി ഷാജിയുടെ ഓട്ടോറിക്ഷ മോഷണം പോയ കാര്യം അറിയുന്നത്. ഓട്ടോ മോഷ്ടിച്ചു കൊണ്ടു വരുന്നതിനിടെ പെരുമ്പാവൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് ഇയാൾ പണം നൽകാതെ കടന്നുകളഞ്ഞിരുന്നു. പമ്പുടമ സിസിടിവി ദൃശ്യങ്ങളടക്കം ഓട്ടോയുടെ ആർസി ഉടമയെ ബന്ധപ്പെട്ടു.
ഇക്കാര്യം ഉടമ കുറ്റിപ്പുറം പൊലീസിനെ അറിയിച്ചു. സിസിടിവിയിൽ അവ്യക്തമായി കണ്ടത് അയൽവാസിയായ അനന്തകൃഷ്ണൻ ആണെന്ന സംശയം ഓട്ടോ ഉടമയ്ക്കുണ്ടായി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ മേയ് 20നു രാത്രി വള്ളിക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് അടൂരിൽ കൊണ്ടു വിൽപന നടത്തിയതായി കണ്ടെത്തി. ഇതിനു പിന്നാലെ മേയ് 27നു രാത്രി കൊടുമൺ പുലരി ജംക്ഷനിൽ നിന്നും അനന്തകൃഷ്ണൻ ബൈക്ക് മോഷ്ടിച്ചു.
കോട്ടയത്ത് ജോലി ചെയ്യുമ്പോഴാണ് അവിടെ ഡ്രൈവറായിരുന്ന അനന്തകൃഷ്ണനെ പരിചയപ്പെട്ടതെന്നാണു യുവതി നൽകിയ മൊഴി. കുറ്റിപ്പുറത്തു നിന്ന് ഓട്ടോയിൽ വരുമ്പോഴും വാഴമുട്ടത്ത് മോഷണ ശ്രമം നടത്തുമ്പോഴും യുവതി ഓട്ടോയിലുണ്ടായിരുന്നുവെന്നാണ് അവർ മൊഴി നൽകിയത്. അനന്തകൃഷ്ണൻ മുൻപ് വർക്ഷോപ്പിൽ ജോലി ചെയ്തിരുന്നു. എല്ലാ വാഹനങ്ങളും നന്നായി കൈകാര്യം ചെയ്ത് പ്രതിക്കു പരിചയമുണ്ട്. വാഹനങ്ങളുടെ പൂട്ടു പൊളിക്കാനും സ്റ്റാർട്ട് ചെയ്യാനും ഇങ്ങനെയാണു പ്രതി വൈദഗ്ധ്യം നേടിയതെന്നാണു കരുതുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.