
കലക്ടറേറ്റിലുണ്ട് ഇനി ഡഫേദാർ അനുജ; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ വെള്ള ചുരിദാറിനു കുറുകെ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെൽറ്റും തലപ്പാവും ധരിച്ച വനിതാ ഡഫേദാറിനെ ഇനി കലക്ടറേറ്റിൽ കാണാം. കലക്ടർ എസ്.പ്രേംകൃഷ്ണന്റെ ഡഫേദാറായി ചുമതലയേറ്റ ടി.അനുജ ജില്ലയിൽ ആദ്യമായി ഈ പദവിയിലെത്തുന്ന വനിതയെന്ന നേട്ടവും സ്വന്തമാക്കി.
മാഞ്ഞാലി തുവയൂർ തെക്ക് ശിവദം വീട്ടിൽ അനുജ (43) അടൂർ റീസർവേ ഓഫിസിൽ ഓഫിസ് അറ്റൻഡർ ആയിരുന്നു. 20 വർഷമായി സർവീസിലുണ്ട്. മുൻ ഡഫേദാർ ജി. ഷിബുവിനു സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് അനുജ പദവിയിലേക്കെത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യത്തേയാൾ.
ജില്ലയിലെ സീനിയർ ഓഫിസ് അറ്റൻഡറാണ് കലക്ടറുടെ ഡഫേദാർ. ചേംബറിൽ കലക്ടർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക, സന്ദർശകരെ ചേംബറിലേക്കു കടത്തിവിടുക, വേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണു പ്രധാന ചുമതലകൾ. ജോലിക്കു സമയക്രമമില്ല. കലക്ടർ ഓഫിസിലെത്തിയാൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഡഫേദാറും ഹാജരാകണം. ഭർത്താവ് വിനീഷ് ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. ഇരട്ടക്കുട്ടികളായ കാശിനാഥും കൈലാസനാഥുമാണ് മക്കൾ.