
ആനക്കൂട്ടവും ഒറ്റയാൻമാരും; ഭീതിയൊഴിയാതെ കഞ്ചിക്കോട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാളയാർ ∙ കാട്ടാന ഭീതിയൊഴിയാതെ കഞ്ചിക്കോട്–വാളയാർ വനയോര മേഖല. 2 ഒറ്റയാൻമാരും 18 ആനകളുടെ കൂട്ടവുമാണു മേഖലയിലുള്ളത്. ഇന്നലെ 3 സ്ഥലങ്ങളിലായാണ് ഒറ്റയാൻമാരും ആനക്കൂട്ടവും ജനവാസ മേഖലയിലെത്തിയത്. പുലർച്ചെ ചുരുളിക്കൊമ്പൻ (പി.ടി–5) വാളയാർ ആറ്റുപ്പതിയെ വിറപ്പിച്ചു. വ്യാപകമായി കൃഷി നശിപ്പിച്ചു. വീടുകൾക്കിടയിലൂടെ നടന്നു മതിലും ഗേറ്റുകളും തകർത്തു. പത്തേക്കർ നെൽപാടം ചവിട്ടി നശിപ്പിച്ചു. ആനയ്ക്കു മുന്നിൽ കുടുങ്ങിയ പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ജോലിക്കു പോകാനാകാതെ പലരും പ്രതിസന്ധിയിലായി. പുലർച്ചെ നാലരയോടെ പ്രദേശത്ത് നിലയുറപ്പിച്ച് അക്രമം വിതച്ച ചുരുളിക്കൊമ്പൻ രാവിലെ എട്ടരയോടെയാണ് ഉൾവനത്തിലേക്കു പോയത്.
കഴിഞ്ഞ ദിവസം മലമ്പുഴ ആറങ്ങോട്ടുകുളമ്പിൽ നിന്നു ചുരുളിക്കൊമ്പനെ വനംവകുപ്പ് ഉൾവനത്തിലേക്കു തുരത്തിയെങ്കിലും ഇതു വീണ്ടും കഞ്ചിക്കോട് വനത്തിലൂടെയാണു ജനവാസമേഖലയിലെത്തിയത്.ചുള്ളിമട ഭാഗത്ത് പി.ടി–14 ഒറ്റയാനാണു നാശം വിതച്ചത്. വ്യാപകമായി കൃഷി നശിപ്പിച്ചു. . കഴിഞ്ഞ ദിവസം പിടി–14 വട്ടപ്പാറ ദേശീയപാതയിലെത്തിയിരുന്നു. ഇവിടെ നിന്നു തുരത്തിയതോടെയാണു ചുള്ളിമടയിലെത്തിയത്.കൊട്ടാമുട്ടി കാരിയംപാറയിലാണു കുട്ടിക്കൊമ്പൻ ഉൾപ്പെട്ട ആനക്കൂട്ടമെത്തിയത്. കൃഷിയിടങ്ങളിലൂടെ നടന്നു നീങ്ങിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. റേഞ്ച് ഓഫിസർ ആർ.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആനകളെ തുരത്തിയത്.
‘ആന ആക്രമണം:മുഴുവൻ തുകയും നൽകിയില്ല’
പാലക്കാട് ∙ നാലു വർഷം മുൻപു ഞാറക്കോട്ടു കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ആന്റണി മാത്യുവിനു നഷ്ടപരിഹാരമായി വനംവകുപ്പ് മുഴുവൻ തുകയും നൽകിയില്ലെന്നു കേരള കർഷക സംരക്ഷണ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി റെയ്മണ്ട് ആന്റണി. ആകെ കൊടുത്തത് 1.30 ലക്ഷം രൂപ മാത്രമാണ്. കുടുംബത്തിന്റെ അവസ്ഥ കണ്ട് ഒരു ലക്ഷം രൂപ കൂടി അനുവദിച്ച കലക്ടറെ അഭിനന്ദിക്കുന്നതായും റെയ്മണ്ട് ആന്റണി പറഞ്ഞു.
ശാസ്താ നഗറിൽ കണ്ടത് പുലിയോ? ഉറപ്പിക്കാൻ കഴിയാതെ വനം വകുപ്പ്
മലമ്പുഴ ∙ ചെറാട് ശാസ്താ നഗറിൽ സിസിടിവിയിൽ പതിഞ്ഞതു പുലിയുടെ ദൃശ്യങ്ങളാണെന്ന് ഉറപ്പിക്കാൻ കഴിയാതെ വനംവകുപ്പ്.ഈ ഭാഗങ്ങളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇവിടെ കണ്ടെത്തിയ കാൽപാടുകൾ വ്യക്തമല്ലാത്തതിനാൽ പുലിയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കാട്ടുപൂച്ചയാണോയെന്നും പരിശോധിക്കുന്നുണ്ട്. 27നു പുലർച്ചെയാണു മലമ്പുഴ ചെറാട് ഇല്ലം ഹെറിറ്റേജിൽ രവി പിഷാരടിയുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ പുലിയുടേതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. വനമേഖലയുള്ള ചെറാട് ഭാഗം പുലി സാന്നിധ്യമുള്ള പ്രദേശമാണ്. പലപ്പോഴായി ഇവിടെ പുലിയെത്തി ആട്, പശു, വളർത്തു നായ, കോഴി എന്നിവയെ പിടിച്ചിട്ടുണ്ട്. രണ്ടു മാസം മുൻപു മേലേ ചെറാട് ഭാഗത്തു പുലിയെത്തി വളർത്തു നായയെ പിടികൂടിയിരുന്നു.
കാട്ടാനകളെ തുരത്താനായില്ല;മഞ്ഞച്ചോലയിൽ വൻ കൃഷിനാശം
ജെല്ലിപ്പാറ ∙ ഒമ്മല, മഞ്ഞച്ചോല പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ നാശം വിതച്ച കാട്ടാനകളെ തുരത്താനായില്ല. രണ്ടാഴ്ച മുൻപു കാടിറങ്ങിയെത്തിയ 3 ആനകൾ പ്രദേശത്തു തുടരുകയാണ്.അഗളി റേഞ്ചിനു കീഴിലെ ആർആർടികൾ കിണഞ്ഞു ശ്രമിച്ചിട്ടും ആനകളെ കാട്ടിലേക്കു കയറ്റിവിടാനായില്ല. പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ചിട്ടും ആനകൾ മടങ്ങിയില്ലെന്നു വനപാലകർ പറഞ്ഞു.
മഞ്ഞച്ചോലയിൽ മാത്രം നൂറുകണക്കിനു വാഴയാണ് ആനകൾ നശിപ്പിച്ചത്. പ്രദേശവാസിയായ ബാവയുടെ എണ്ണൂറോളം വാഴകൾ നശിപ്പിച്ചു. ഓണ വിപണി ലക്ഷ്യമിട്ടു വളർത്തിയ നേന്ത്രവാഴക്കൃഷി നശിച്ചതോടെ കർഷകർ പ്രതിസന്ധിയിലായി. മിക്കവരും കടവും ബാങ്ക് വായ്പയും ഉപയോഗിച്ചാണ് കൃഷി ചെയ്തത്.ജെല്ലിപ്പാറയിലെ കൃഷിയിടങ്ങളിൽ വൈദ്യുതി വേലികൾ കുറവാണ്. വൻ തുക ചെലവഴിച്ച് വൈദ്യുത വേലി സ്ഥാപിക്കാനോ അടിക്കാടുകൾ വെട്ടാനോ ചെറുകിട കർഷകർക്കു കഴിയില്ല. ഈ സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യണമെന്നാണു കർഷകരുടെ ആവശ്യം.