
തരൂർ പഞ്ചായത്ത് അതിർത്തിയിലെ മൂന്നു പാലങ്ങളും പൊളിച്ചു; പ്രദേശം ഒറ്റപ്പെട്ട നിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലത്തൂർ ∙ പകരം സൗകര്യമൊരുക്കാതെ തരൂർ പഞ്ചായത്ത് അതിർത്തിയിലെ മൂന്നു പാലങ്ങളും പൊളിച്ചതിനാൽ യാത്രാസൗകര്യമില്ലാതെ ജനങ്ങൾ ദുരിതത്തിലായി. ഇതോടെ തരൂർ ഒറ്റപ്പെട്ട അവസ്ഥയിലായി. പഴമ്പാലക്കോട് തോട്ടുംപള്ളയിലെ നിലവിലെ പാലം പൊളിച്ചത് പകരം യാത്രാ സൗകര്യമൊരുക്കാതെയാണ്. പുതിയ പാലം നിർമിക്കുന്നതിനാൽ വലിയ വാഹനങ്ങൾക്കു യാത്രാനിരോധനമുള്ളതിനാൽ ബസ് യാത്രക്കാരും വിദ്യാർഥികളും നാട്ടുകാരും ദുരിതത്തിലാണ്.
കാവശ്ശേരി പഞ്ചായത്ത് അതിർത്തി പങ്കിടുന്ന കുരുത്തിക്കോട് പാലത്തിന്റെ പണി നടക്കുന്നതിനാൽ പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾക്കും തൃശൂർ മെഡിക്കൽ കോളജിലേക്കുള്ള രോഗികൾക്കും പോകാനുള്ള എളുപ്പത്തിലുള്ള യാത്രാമാർഗവും അടഞ്ഞു. പത്തനാപുരം പാലം പൊളിച്ചതും യാത്രാസൗകര്യമൊരുക്കാതെയാണ്. തോണിപ്പാടം മേഖല പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. തോണിപ്പാടം മേഖലയിൽ നിന്ന് ആലത്തൂരിലേക്കു പോകാനുള്ള എളുപ്പ മാർഗമാണ് പത്തനാപുരം പാലം. അതും അടഞ്ഞ അവസ്ഥയിലാണ്.
നൂറുകണക്കിന് യാത്രക്കാരും സ്കൂൾ വിദ്യാർഥികളും പോകുന്ന വഴിയാണ് പത്തനാപുരം. പഞ്ചായത്തിലെ പ്രധാന പാതയായ വാവുള്ള്യാപുരം–പഴമ്പാലക്കോട് വരെ പൂർണമായും തകർന്ന് കിടക്കുകയാണ്. അതിന്റെ ടെൻഡർ നടപടികൾ പോലും പൂർത്തിയാകാത്ത അവസ്ഥയിലാണ്. പാലം പൊളിക്കുന്നതിനു മുൻപ് പകരം യാത്രാ സൗകര്യമൊരുക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും പ്രദേശവാസികളും ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.അതിനും വില കൊടുക്കാതെയാണ് അധികൃതർ പാലം പൊളിച്ചത്. മഴക്കാലമായതിനാൽ അപകടം ഒഴിവാക്കാനായി തകർന്നു കിടക്കുന്ന വാവുള്ള്യാപുരം–പഴമ്പാലക്കോട് പ്രധാന പാതയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് പഞ്ചായത്തംഗം പി.മനോജ്കുമാർ ആവശ്യപ്പെട്ടു.