വടക്കഞ്ചേരി∙ ദേശീയപാത 544ൽ നിർമിക്കുന്ന 11 അടിപ്പാതകളുടെ പണികൾ നീളുന്നു. കരാർ കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെ പലയിടത്തും പകുതി പണി പോലും ആയിട്ടില്ല.
പിഎസ്ടി കമ്പനിയാണ് അടിപ്പാത നിർമാണത്തിന് 383 കോടി രൂപയുടെ കരാർ ഏറ്റെടുത്തത്.നിർമാണം നീളുകയും ദേശീയപാതയിൽ ഗതാഗത സ്തംഭനം തുടർക്കഥയാവുകയും ചെയ്തതോടെ ഹൈക്കോടതി ഇടപെട്ട് പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവോടെ പിരിവ് വീണ്ടും തുടങ്ങി.
പാലക്കാട് ജില്ലയിൽ കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിലും ജില്ലാ അതിർത്തിയായ വാണിയമ്പാറയിലും അടിപ്പാത നിർമാണം നടക്കുന്നുണ്ട്.
എന്നാൽ നാമമാത്രമായ പണികളാണു നടക്കുന്നത്. നിർമാണം വേഗത്തിലാക്കുന്നതിനു തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും എണ്ണം വർധിപ്പിക്കണമെന്നു കലക്ടർ നിർദേശിച്ചെങ്കിലും നടപടികൾ വേഗത്തിലായില്ല.
നിർമാണ കാലാവധി കഴിഞ്ഞാൽ പിഴ ചുമത്താൻ ദേശീയപാത അതോറിറ്റിക്കു കഴിയും. എന്നാൽ മഴ ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞു കാലാവധി നീട്ടിവാങ്ങാനുള്ള ശ്രമമാണു നിർമാണ കമ്പനി നടത്തുന്നത്.
കോടതിയെ സമീപിക്കും:ഷാജി കോടങ്കണ്ടത്ത്
അടിപ്പാത നിർമാണത്തിൽ ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും ഒത്തു കളിക്കുകയാണെന്നും കോടതിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അഡ്വ.ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. നവംബർ മൂന്നിനു കോടതി കേസ് പരിഗണിക്കും.
ഷാജിയുടെ ഹർജി പരിഗണിച്ചാണ് പാലിയേക്കരയിൽ ടോൾ പിരിവു നിർത്തിവച്ചത്.ദേശീയപാതയുടെ നിലവിലെ അവസ്ഥ ഹൈക്കോടതിയെ അറിയിക്കും.
അടിപ്പാതകളുടെ പണി നടക്കുന്നതു മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും കണക്കിലെടുത്ത് പാലിയേക്കരയിലും പന്നിയങ്കരയിലും ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്നും ഹൈക്കോടതിൽ ഉപഹർജി നൽകുമെന്നും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

