
റോഡ് മിനുങ്ങിയപ്പോൾ മുണ്ടൂർ-തൂത പാതയിൽ അപകടപ്പെരുമഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോങ്ങാട് ∙ റോഡ് മിനുങ്ങിയതോടെ മുണ്ടൂർ-തൂത പാതയിൽ അപകടം പെരുകി. കടമ്പഴിപ്പുറത്ത് ഇന്നലെ രാവിലെ നിയന്ത്രണം വിട്ട കാർ മറിഞ്ഞു യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പാലക്കാട് ഭാഗത്തേക്കു വരികയായിരുന്നു കാർ റോഡിൽ വട്ടം കറങ്ങിയാണ് മറിഞ്ഞത്. നടപ്പാതയ്ക്കായി ക്രമീകരിച്ച ഇരുമ്പ് ഗ്രില്ലും ഇടിച്ചു തകർത്തു. ഖാദി കവലയ്ക്കും വായില്യാംകുന്ന് ബസ് സ്റ്റോപ്പിനും ഇടയിലാണ് അപകടം.
കഴിഞ്ഞ ദിവസം രാത്രി പാറശ്ശേരി മൂകാംബിക ക്ഷേത്രത്തിനു സമീപം കാർ മീഡിയനിൽ ഇടിച്ച് 5 പേർക്കു പരുക്കേറ്റു. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓടനൂർ സ്വദേശികളായ കുടുംബമാണ് അപകടത്തിൽപെട്ടത്. റോഡ് വികസിപ്പിച്ചതോടെ ഈ റൂട്ടില്‍ വാഹനബാഹുല്യം ഏറി. എന്നാൽ മുഴു നീളെ നാലുവരി പാത ഇല്ലാത്തത് റോഡിന്റെ പരിമിതി വ്യക്തമാക്കുന്നു. വളവും തിരിവും വലിയ പ്രതിസന്ധിയാണ്.
ഉടനീളം വീതിയില്ലാതെ നവീകരണം നടത്തിയത് വലിയ തിരിച്ചടിയായി. പാലക്കാടു നിന്നു പെരിന്തൽമണ്ണയ്ക്ക് ദേശീയപാത വഴി പോകുന്നതിനേക്കാള്‍ ദൂരം കുറവ് ഇതുവഴിയാണ്. ഇതാണ് വാഹനങ്ങൾ ഈ വഴി തിരഞ്ഞെടുക്കാൻ പ്രധാന കാരണം. മണ്ണാർക്കാട് നഗരത്തിലെ കുരുക്ക് ഒഴിവാക്കാനും ഈ റൂട്ടിനെ ആശ്രയിക്കുന്നവരുണ്ട്.
പാറശ്ശേരി വെള്ളയംകുന്ന് മീഡിയനിൽ റിഫ്ലക്ടർ ഘടിപ്പിച്ചു
കോങ്ങാട് ∙ ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു ഡസനിലേറെ അപകടങ്ങൾക്കു സാക്ഷ്യം വഹിച്ച മുണ്ടൂർ – തൂത പാതയിലെ പാറശ്ശേരി വെള്ളയംകുന്ന് മീഡിയനിൽ റിഫ്ലക്ടർ സ്ഥാപിച്ചു. അതിവേഗം വരുന്ന വാഹനങ്ങൾ മീഡിയൻ തുടങ്ങുന്ന ഭാഗത്ത് ഇടിച്ചു കയറുന്നതു പതിവായതിനെ തുടർന്നാണ് നടപടി. ദൂരെ നിന്നു പാതയുടെ നടുവിലെ മീഡിയന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാനാണിത്. എന്നാൽ മീഡിയൻ കുറച്ചുകൂടി മുന്നോട്ടു നീട്ടിയാൽ മാത്രമേ പ്രശ്നത്തിനു പരിഹാരം ഉണ്ടാകൂ എന്നാണ് നാട്ടുകാരുടെ വാദം.