
കിഴക്കേ തോട്ടിൽ മണ്ണും മണലും കുന്നുകൂടി ഒഴുക്കിനു തടസ്സം: നാട് ആശങ്കയുടെ തീരത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒറ്റപ്പാലം ∙ പാലം നിർമാണം നടക്കുന്ന കിഴക്കേ തോട്ടിൽ മണ്ണും മണലും കുന്നുകൂടി കിടക്കുന്നതിൽ പ്രദേശവാസികൾക്ക് ആശങ്ക. തോട്ടിൽ ഒഴുക്കു വർധിച്ചാൽ കരകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണു നാട്ടുകാർ. കോൺക്രീറ്റ് തൂണുകളുടെ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വശങ്ങൾ ഇടിച്ചുനിരത്തിയതിനു ശേഷം കൂട്ടിയിട്ട മണ്ണാണിത്. നിലവിൽ പാലത്തിനു സമീപം ഒഴുക്കു ഭാഗികമായി തടസ്സപ്പെടുന്ന സാഹചര്യമാണ്. കാലവർഷം കനക്കും മുൻപു തോട്ടിലെ തടസ്സങ്ങൾ നീക്കണമെന്നാണ് ആവശ്യം. 2018 ലും തൊട്ടടുത്ത വർഷവും പ്രളയകാലങ്ങളിൽ കിഴക്കേ തോട് കവിഞ്ഞു കരകളിലെ ജനവാസ മേഖലകളിൽ വെള്ളം കയറിയിരുന്നു. അന്നും തോട്ടിലെ തടസ്സങ്ങളാണു പ്രശ്നം സൃഷ്ടിച്ചത്.
ഭാഗത്തെ മണ്ണിടിച്ചിലിനു പിന്നാലെ നഗരത്തിൽ രൂപപ്പെട്ട
ഗതാഗതക്കുരുക്ക്.
ഗതാഗതനിയന്ത്രണം
കിഴക്കേ തോടിനു സമീപം പാലം നിർമാണം നടക്കുന്ന ഭാഗത്തെ മണ്ണിടിച്ചിലിനു പിന്നാലെ പാലക്കാട് – കുളപ്പുള്ളി പാതയിൽ ഭാഗികമായ ഗതാഗതനിയന്ത്രണം തുടങ്ങി. റൂട്ട് ബസുകൾ ഒഴികെയുള്ള വാഹനങ്ങളെയാണു പൊലീസ് വഴിതിരിച്ചുവിട്ടത്. കുളപ്പുള്ളി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വാണിയംകുളത്തു നിന്നു തിരിഞ്ഞു കോതകുറുശ്ശി, വരോട്, മുരുക്കുംപറ്റ, മംഗലം വഴിയാണു പാലക്കാട് ഭാഗത്തേക്കു തിരിച്ചുവിട്ടത്.
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനു മുകളിൽ ഇന്നലെ രാവിലെ ഗതാഗതം ഒറ്റ വരിയായി പരിമിതപ്പെടുത്തിയതോടെ നഗരത്തിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കായി. അവധി ദിവസമായിരുന്നിട്ടും കുരുക്കു മുറുകിയതോടെയാണു വാഹനങ്ങളെ പൊലീസ് വാണിയംകുളത്തു നിന്നു വഴിതിരിച്ചുവിട്ടു തുടങ്ങിയത്. ഇതിനു പിന്നാലെ അൽപം കുരുക്കഴിഞ്ഞു.
കെ.പ്രേംകുമാർ എംഎൽഎ കഴിഞ്ഞ ദിവസം രാത്രിയും സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജ് ഇന്നലെ രാവിലെയും മണ്ണിടിച്ചിൽ നേരിടുന്ന പ്രദേശം സന്ദർശിച്ചു ക്രമീകരണങ്ങൾ നിർദേശിച്ചു. പൊലീസ് ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലാണു സുരക്ഷ. മണ്ണിടിച്ചിൽ തുടർന്നാൽ താൽക്കാലിക ക്രമീകരണം തുടരുമെന്നു പൊലീസ് അറിയിച്ചു.
യാത്രാസുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ്
ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തു ഷീറ്റ് പൈലിങ് നടത്തി യാത്രാസുരക്ഷ ഒരുക്കണമെന്നു കോൺഗ്രസ്. മണ്ണിടിച്ചിലിനു പിന്നാലെ തുടങ്ങിയ ഗതാഗത പ്രശ്നം പരിഹരിക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ.ജയരാജൻ ആവശ്യപ്പെട്ടു.