
വടക്കഞ്ചേരി ടൗൺ കുരുക്കു തുടരും; ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം അട്ടിമറിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചരി∙ ടൗണിൽ ഗതാഗതക്കുരുക്കു മുറുകുമ്പോൾ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം അട്ടിമറിച്ചതിനെതിരെ വ്യാപാരികൾ രംഗത്തെത്തി. അനധികൃത പാർക്കിങ്ങും വഴിയോര കച്ചവടങ്ങളും മൂലം യാത്രക്കാർക്കു വഴി നടക്കാൻ പോലും ആകുന്നില്ല. വൈകിട്ട് 7നു ശേഷം വാഹനങ്ങളിട്ടു വഴിയോരക്കച്ചവടം നടത്താമെന്ന തീരുമാനം അട്ടിമറിച്ച് രാവിലെ മുതൽ വലിയ വാഹനങ്ങൾ റോഡിലിട്ടാണു കച്ചവടം. മുൻപു ടൗണിലെ ശിവരാമ പാർക്കിനു മുൻപിലുള്ള കച്ചവടങ്ങൾ പൊലീസ് ഇടപെട്ടു നിർത്തിച്ചിരുന്നു. എന്നാൽ, വഴിയോരക്കച്ചവടക്കാരുടെ സംഘടനകൾ ഇതിനെതിരെ രംഗത്തു വന്നതോടെ പൊലീസും പഞ്ചായത്തും നടപടി വേണ്ടെന്നു തീരുമാനിച്ചു. ഇതോടെ റോഡിൽ മുഴുവൻ അനധികൃത കച്ചവടം പെരുകി. ഒരാളുടെ തന്നെ ആറും ഏഴും വണ്ടിയാണ് ടൗണിൽ നിർത്തി കച്ചവടം നടത്തുന്നത്. ജീവിക്കാൻ വേണ്ടി എന്ന പേരിലാണ് കച്ചവടമെങ്കിലും ഇതിനു പിന്നിൽ വൻകിടക്കാരാണെന്നു വ്യാപാരികൾ ആരോപിച്ചു.
ടൗണിലെ കടകൾക്കു മുൻപിലും കച്ചവടം നടത്തുമ്പോൾ ആളുകൾക്കു കടയിലേക്ക് പ്രവേശിക്കാൻ പറ്റുന്നില്ല. പല കടകൾക്കു മുൻപിലും അനധികൃതമായി ഓട്ടോറിക്ഷ പാർക്കിങ്ങും ഉണ്ട്. ഇതു സംബന്ധിച്ചു കേരള വ്യാപാരി സംരക്ഷണ സമിതി പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നു പ്രസിഡന്റ് സി.കെ.അച്യുതൻ പറഞ്ഞു. വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിനു മുൻപിലുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റിയിട്ട് ഇതുവരെ പുതുക്കിപ്പണിയാൻ നടപടി ഉണ്ടായിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു. വടക്കഞ്ചേരി പഴയ പോസ്റ്റ് ഓഫിസ് റോഡിലെ ഗാലക്സി ടവറിൽ നിന്നു റോഡിലേക്കു ശുചിമുറി മാലിന്യം ഒഴുകി വരുന്നതു നിയന്ത്രിക്കാനും നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.