
തെങ്ങോളം ഉയരെ തേങ്ങവില, തോപ്പുകളിൽ ചോദിക്കുന്ന തുക മുൻകൂർ; ചിരട്ടയ്ക്കും ചകിരിക്കും ആവശ്യമേറുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റൂർ ∙ തേങ്ങവില റെക്കോർഡ് ഉയരത്തിലേക്കു കുതിക്കുന്നു. പച്ചത്തേങ്ങയ്ക്കൊപ്പം കൊപ്രയ്ക്കും വെള്ളിച്ചെണ്ണയ്ക്കും വില വർധിച്ചു. ചിരട്ടയ്ക്കും ചകിരിക്കും ആവശ്യക്കാർ വർധിച്ചതോടെ തേങ്ങ കിട്ടാക്കനിയായി മാറുന്ന സ്ഥിതിയാണ്. തേങ്ങ ഒന്നിനു 30 മുതൽ 35 രൂപവരെ (വലിപ്പത്തിനനുസരിച്ച്) കച്ചവടക്കാർ നൽകുന്നുണ്ട്. കിലോഗ്രാമിന് 65 രൂപയ്ക്കാണ് പൊതിച്ചു കൊണ്ടുപോകുന്നത്. കിലോഗ്രാമിനു 230 മുതൽ 240 വരെ ലഭിക്കുന്നുണ്ടെങ്കിലും കൊപ്ര കിട്ടാനില്ലാത്ത സ്ഥിതിയാണ്. വെളിച്ചെണ്ണയും ലീറ്ററിനു 500 രൂപ കടന്നു. ചിരട്ട കിലോഗ്രാമിനു 25 രൂപ നൽകി ആവശ്യക്കാർ കൊണ്ടുപോകുന്നുണ്ട്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, വലിയ മാളുകൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്–പേപ്പർ കപ്പുകൾക്കു പകരമായി ചായ നൽകാൻ ചിരട്ടകൊണ്ടുള്ള കപ്പുകളാണ് ഉപയോഗിക്കുന്നതെന്നു കർഷകർ പറയുന്നു. കൂടാതെ ചാർക്കോൾ നിർമാണത്തിനും അലങ്കാര വസ്തുക്കൾ ഉണ്ടാക്കാനും ചിരട്ടയ്ക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്.
വില ഉയർന്നിട്ടും മെച്ചമില്ലാതെ കേര കർഷകർ
ചില വർഷങ്ങൾക്കു മുൻപ് 10 ഏക്കർ തെങ്ങിൻ തോപ്പിൽനിന്നു 15000 മുതൽ 17000 തേങ്ങ വരെ ലഭിച്ചിരുന്നു. അന്ന് തേങ്ങ ഒന്നിനു ലഭിച്ചിരുന്നത് 8 മുതൽ 10 രൂപ വരെയാണ്. എന്നാൽ ഇന്ന് ഉൽപാദനം നാലിലൊന്നായി കുറഞ്ഞു. ഇന്ന് 10 ഏക്കറിൽ നിന്നു 5000 മുതൽ 6000 തേങ്ങയാണ് പരമാവധി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വിലയിലുണ്ടായ വർധന കർഷകനു കാര്യമായ വർമാന വർധന ഉണ്ടാക്കിയിട്ടില്ലെന്നാണു പറയുന്നത്.
തിരിച്ചടിയായത് രോഗബാധയും കാലാവസ്ഥാ വ്യതിയാനവും
മണ്ഡരിയും കൂമ്പുചീയലും വെള്ളീച്ചയും മഞ്ഞളിപ്പും ബാധിച്ച് തേങ്ങ ഉൽപാദനം പകുതിയിലേറെയായി കുറഞ്ഞു. കാറ്റുവീഴ്ച ബാധിച്ചതോടെ ആയിരക്കണക്കിനു തെങ്ങുകളാണ് വെട്ടിമാറ്റിയത്. കാലാവസ്ഥാ വ്യതിയാനവും ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നാടൻ തെങ്ങുകൾക്കു പകരം പെട്ടെന്നു കായ്ക്കുന്ന അത്യുൽപാദന ശേഷിയുള്ള തെങ്ങുകൾക്കാണ് രോഗം പെട്ടെന്നു പിടിപെടുന്നത്. ഒരുകാലഘട്ടത്തിൽ നാടൻതെങ്ങുകൾ പാടെ ഉപേക്ഷിച്ച് അത്യുൽപാദന ശേഷിയുള്ള തെങ്ങുകൾ മാത്രം വച്ചുപിടിപ്പിച്ചിരുന്നു. തുടരെ നഷ്ടം സംഭവിച്ചതോടെ വീണ്ടും നാടൻ തെങ്ങുകളിലേക്ക് കർഷകർ തിരിച്ചുവരുന്ന സ്ഥിതിയാണ്.
തോപ്പ് നഷ്ടപ്പെടാതിരിക്കാൻ ചോദിക്കുന്ന തുക മുൻകൂർ
തോപ്പുകളിൽ നിന്നു പതിവായി തേങ്ങ ശേഖരിക്കുന്ന കച്ചവടക്കാർ ഇപ്പോൾ അടുത്ത തവണത്തേക്കായി തേങ്ങയ്ക്കുള്ള പണം കർഷകനു മുൻകൂറായി നൽകുന്ന സ്ഥിതിയാണുള്ളത്. തോപ്പ് കൈവിട്ടു പോകാതെ നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ് തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങാ കച്ചവടക്കാർ.
പരിഹാരം കാണാൻ കഴിയാത്തതു പ്രതിസന്ധിയാകുന്നു
2006–07 കാലഘട്ടത്തിലാണ് തെങ്ങുകൾക്ക് വ്യാപകമായി രോഗങ്ങൾ പിടിപെട്ടു തുടങ്ങിയത്. ഇത്തരത്തിൽ പിടിപെടുന്ന രോഗം വലിയ തോതിൽ വ്യാപിക്കുമ്പോഴും കാര്യക്ഷമമായി പ്രതിരോധിക്കാൻ തക്ക മരുന്നുകൾ കണ്ടുപിടിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ല. തേങ്ങ ഉൽപാദനം കുത്തനെ കുറഞ്ഞതിൽ പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെയാണെന്നു കർഷകർ പറയുന്നു.