
ജീവനാണ്…; കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷം 97 മരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ കൊല്ലപ്പെട്ടത് 97 പേർ. 133 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവർ 49. കാട്ടുപന്നി കുറുകെ ചാടിയുണ്ടായ വാഹനാപകടം ഉൾപ്പെടെയാണിത്. 5 വർഷത്തിനിടെ കാട്ടാനയുടെ മാത്രം ആക്രമണത്തിൽ കൊല്ലപ്പെട്ടതു 19 പേർ. അലനല്ലൂർ ചെല്ലങ്കാവ് സ്വദേശി ഉമ്മർ ആണ് ഇതിൽ ഒടുവിലത്തേത്. കൃഷിവകുപ്പിന്റെ കണക്കു പ്രകാരം നെൽക്കൃഷി ഉൾപ്പെടെ 313 ഏക്കർ കൃഷി നശിപ്പിച്ചു. മലമ്പുഴ എലിവാലിൽ രാത്രി വീട്ടിൽ കയറിയ പുലിയുടെ ആക്രമണത്തിൽ നിന്നു മൂന്നര വയസ്സുകാരി രക്ഷപ്പെട്ടതും കഞ്ചിക്കോട് കർഷകനെ കാട്ടാന ആക്രമിച്ചതും മലമ്പുഴയിൽ ഇരുചക്ര വാഹന യാത്രക്കാരായ മൂന്നു പേർ കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടതും ഈ ആഴ്ച. ഇത്രയൊക്കെ നടന്നിട്ടും സർക്കാരും വനംവകുപ്പും ശാശ്വത നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നതാണു വിചിത്രം. മനുഷ്യ – വന്യജീവി സംഘർഷം തടയാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും ഫലം കണ്ടില്ല. ഫലം കാണാത്ത പദ്ധതികളാണു നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണു ആക്ഷേപം. പ്രഖ്യാപിച്ച പദ്ധതികളാവട്ടെ പലതും വെളിച്ചം കണ്ടില്ല. ഈ വർഷം വന്യജീവി ആക്രമണം കുറയ്ക്കാൻ 10 പുതിയ കർമ പദ്ധതികളാണു വനം വകുപ്പ് പ്രഖ്യാപിച്ചത്.
പൂർത്തിയാവാതെ സൗരോർജ വേലി
മണ്ണാർക്കാട്, നെന്മാറ, മലമ്പുഴ, ധോണി, കൊട്ടേക്കാട്, വാളയാർ, മുണ്ടൂർ, കോങ്ങാട്, കഞ്ചിക്കോട്, അലനല്ലൂർ, അട്ടപ്പാടി, കൊല്ലങ്കോട് ഉൾപ്പെടെ മേഖലകളിൽ സൗരോർജവേലി നീട്ടുമെന്നും വന്യമൃഗങ്ങളെത്തുന്നതു പുതുതായി കണ്ടെത്തിയ സ്ഥലങ്ങളിൽ വേലി സ്ഥാപിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. ഉള്ളിടത്തു തന്നെ പരിപാലനമില്ലാതെ നശിച്ചു. കാഞ്ഞിരപ്പുഴ പാമ്പാംതോട് മുതൽ തവളക്കല്ല് വരെ 7 കിലോമീറ്റർ ദൂരത്തിൽ സൗരോർജവേലി ഈയിടെ സ്ഥാപിച്ചു.
പ്രഖ്യാപിച്ച പദ്ധതികളും അവസ്ഥയും
1. വന്യമൃഗങ്ങൾ കാടിറങ്ങുന്നതു കണ്ടെത്തി ജനത്തെ അറിയിക്കുന്ന പദ്ധതി – ചിലയിടത്തു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ജനത്തെ അറിയിക്കാൻ നടപടിയില്ല. നിർമിതബുദ്ധിയുടെ സഹായത്തോടെ വന്യമൃഗങ്ങളുടെ വരവ് ജനത്തെ അറിയിക്കുന്ന പദ്ധതി നടപ്പാക്കിയത് ഒലവക്കോട് സെക്ഷനിൽ മാത്രം. 2. കൂടുതൽ ദ്രുതകർമ സേനകളുടെ (ആർആർടി) രൂപീകരണം – ജില്ലയിൽ സ്ഥിരമായി മൂന്ന് ആർആർടികൾ മാത്രം, കൂടുതൽ രൂപീകരിച്ചില്ല.3. ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടുന്നതിനു ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവ് പ്രയോജനപ്പെടുത്തും – സെമിനാറുകൾ നടത്തിയതല്ലാതെ പ്രായോഗികമാക്കിയില്ല.4. വന്യജീവികൾക്കു ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽ ഉറപ്പു വരുത്തും – ഈ വർഷം നടപ്പാക്കിയില്ല5. കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തും – നടപ്പായില്ല6. കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനു പഞ്ചായത്തുകൾക്കു വനംവകുപ്പിന്റെ സഹായം –ഒരു പഞ്ചായത്തിനും ലഭിച്ചില്ല7. സൗരോർജ വേലികളുടെ നിർമാണം പരമാവധി പൂർത്തിയാക്കും –ഈ വർഷം കാഞ്ഞിരപ്പുഴയിൽ മാത്രം. മുൻ വർഷങ്ങളിൽ നിർമിച്ചതു പരിപാലിക്കാനും പദ്ധതിയില്ല. 8. കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകൾ അടിയന്തരമായി കാടു നീക്കം ചെയ്യണം –ചിലയിടത്തു നടപ്പായി, ഇവ ഉറപ്പാക്കാനും നടപടി സ്വീകരിക്കാനും സംവിധാനമില്ല. 9. വനത്തിലൂടെ കടന്നു പോകുന്ന റോഡുകളുടെ സമീപത്തെ അടിക്കാടുകൾ നീക്കം ചെയ്യണം – ചിലയിടത്തു നടപ്പാക്കി.10. ഹോട്സ്പോട്ടുകളായ പഞ്ചായത്തുകളിൽ നിരീക്ഷണം ആരംഭിക്കും – പഞ്ചായത്തുകളുടെ സമ്മർദം കാരണം ആകെ നടപ്പാക്കിയത് 5 പഞ്ചായത്തുകളിൽ.
ചക്ക ‘വില്ലനെന്നു’ വനംവകുപ്പ്
ചക്ക പഴുക്കുന്നതോടെ ഇവ ഭക്ഷിക്കാൻ മണം പിടിച്ച് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നതാണ് ആക്രമണം കൂടുന്നതിന്റെ പ്രധാന കാരണമെന്നാണു വനംവകുപ്പിന്റെ വിലയിരുത്തൽ. വനത്തിനോടു ചേർന്ന കൃഷി ഭൂമികളിലെ ചക്ക പഴുക്കും മുൻപ് പ്ലാവിൽ നിന്നു നീക്കം ചെയ്യുന്നതിനുള്ള തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നാണ് ആവശ്യം. ചക്ക പഴക്കുന്നതിനു മുൻപേ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതു പ്രോൽസാഹിപ്പിക്കണമെന്നും നിർദേശമുണ്ട്. പൈനാപ്പിൾ, മാങ്ങ എന്നിവയുടെയും മണം പിടിച്ച് കാട്ടാനകളെത്താറുണ്ട്.
ഫണ്ട് ഇല്ല; പദ്ധതികൾ പാതിവഴിയിൽ
വേനലിൽ കാട്ടരുവികൾ വറ്റിയതും ഭക്ഷണം കുറഞ്ഞതുമാണു ജനവാസമേഖലയിലേക്കു വന്യമൃഗങ്ങൾ എത്താൻ കാരണമെന്നാണു വനംവകുപ്പിന്റെ വാദം. നേരത്തെ വേനലിൽ മാത്രം നാട്ടിലിറങ്ങിയിരുന്ന കാട്ടാനകൾ ഇപ്പോൾ മഴക്കാലത്ത് ഉൾപ്പെടെ ഇറങ്ങുന്നുണ്ട്.വന്യമൃഗങ്ങൾക്കായി വേനൽക്കാലത്തു കൃത്രിമ തടയണകളും മറ്റും നിർമിച്ചു വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനു പദ്ധതി ഈ വർഷം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞില്ല.ഫണ്ട് ഇല്ലാത്തതിനാൽ ചിലയിടത്തു മാത്രമാണു തടയണ നിർമിച്ചത്. കാട്ടുപന്നിശല്യം തടയാൻ പഞ്ചായത്തുകൾക്ക് വനംവകുപ്പ് സഹായം എത്തിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
ഹോട്സ്പോട്ടുകൾ കൂടുതൽ
ജില്ലയിലെ 88 പഞ്ചായത്തുകളിൽ 77 എണ്ണത്തിലും 7 നഗരസഭകളിൽ 5 എണ്ണത്തിലും വന്യമൃഗശല്യമുണ്ടെന്നാണു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. കാട്ടാനശല്യം രൂക്ഷമായ 36 പഞ്ചായത്തുകളാണു ജില്ലയിലുള്ളത്. വന്യമൃഗ ശല്യം കൂടുതലായ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയാലേ ജില്ലയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളു.