വടക്കഞ്ചേരി ∙ പഞ്ചായത്തിലെ ആനക്കുഴിപ്പാടം–കണക്കൻതുരുത്തി റോഡ് ചെളിക്കുളമായിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതർ. റോഡിലെ പാതാളക്കുഴികളിൽ വീണ് അപകടം നിത്യ സംഭവമായിട്ടും പഞ്ചായത്ത് അധികൃതരോ, ജനപ്രതിനിധികളോ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
റോഡിന്റെ ഇരുഭാഗത്തും കാട് വളർന്ന് നിൽക്കുകയാണ്. ജൽ ജീവൻ മിഷന്റെ ശുദ്ധജല പദ്ധതിയിൽ പൈപ്പ് ഇടുന്നതിനു വേണ്ടി പത്തോളം സ്ഥലങ്ങളിൽ റോഡിന് കുറുകെ വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്.
ഈ കുഴികൾ ഇനിയും മൂടിയിട്ടില്ല. വാഹനങ്ങൾ പോകുമ്പോൾ കുഴിയിൽ വീഴുന്നു. കുഴികളടയ്ക്കാൻ ഒരു നടപടിയും ജല അതോറിറ്റിയോ, പഞ്ചായത്തോ സ്വീകരിച്ചിട്ടില്ല.
ശക്തമായ മഴയിൽ പല ഭാഗത്തും റോഡ് തകർന്നു.
വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത രീതിയിൽ റോഡിന്റെ പല ഭാഗവും ഇടിഞ്ഞ് താഴ്ന്ന് ടാറിങ് പോലും കാണാനില്ലാത്ത സ്ഥിതിയായി. വെള്ളച്ചാൽ ഇല്ലാത്തതിനാൽ ചെളിവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. കുറ്റിക്കാടുകൾ വളർന്ന് നിൽക്കുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വെട്ടി നീക്കണമെന്ന ആവശ്യവും ആരും ചെവിക്കൊള്ളുന്നില്ല.
പല ഭാഗത്തും വഴിവിളക്കുകളും ഇല്ല. കാട്ടുപന്നി ശല്യം മൂലം രാത്രിയിൽ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥ ഉള്ളപ്പോഴാണിത്.പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ പെടുത്തി കണ്ണംകുളം മുതൽ കണക്കൻതുരുത്തി വരെ 2 കിലോമീറ്റർ റോഡ് നിർമിച്ചിരുന്നു.
വർഷങ്ങളോളം ഈ റോഡ് തകരാതെ കിടന്നു. പിന്നീട് പഞ്ചായത്തുകൾ റോഡ് ഏറ്റെടുത്ത് ടാറിങ് നടത്തിയതോടെ റോഡിന്റെ തകർച്ചയും ആരംഭിച്ചു. വിദ്യാലയത്തിലേക്കും ദേവാലയങ്ങളിലേക്കുമുൾപ്പെടെ പോകുന്ന പ്രധാന റോഡ് നന്നാക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

