
വേനലിലേക്ക് കരുതൽ; ജലസംരക്ഷണത്തിനു നൂതനാശയവുമായി കുമ്പിൾക്കയം ജലസംഭരണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമരനല്ലൂർ ∙ ജലസംരക്ഷണത്തിനു നൂതനാശയവുമായി കുമരനല്ലൂർ പാടശേഖരത്തിന്റെ കുമ്പിൾക്കയം ജലസംഭരണി. വേനൽ തുടങ്ങും മുൻപേ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശമാണ് കുമരനല്ലൂർ പാടശേഖരം. ഇവിടെയാണ് പാടശേഖര സമിതി സെക്രട്ടറി കൂടിയായ കണ്ടംകുളങ്ങര മൊയ്തീൻ ലിയാക്കത്ത് മുൻകയ്യെടുത്ത് ജലസംഭരണ പദ്ധതി യാഥാർഥ്യമാകുന്നത്.
കുമ്പിൾക്കയം എന്നാൽ
പരമ്പരാഗതമായുള്ള തോട്ടിൽ ജലം ശേഖരിച്ചു വയ്ക്കുന്ന സംവിധാനമാണ് കുമ്പിൾക്കയം. തോടിന്റെ നൂറു മുതൽ 500 മീറ്റർ വരെ പ്രദേശം രണ്ടു ഭാഗങ്ങളായി തിരിച്ചാണു കുമ്പിൾക്കയം തയാറാക്കുന്നത്. സാധാരണ നിരപ്പിൽ നിന്ന് 10 അടി ആഴമാണു കയത്തിനു വേണ്ടത്. ആദ്യഭാഗത്ത് സോയിൽ പിറ്റ് (മുകൾഭാഗത്തു നിന്ന് ഒലിച്ചെത്തുന്ന മണ്ണു ശേഖരിക്കാൻ) നിർമിക്കണം. ഓരോ മഴക്കാലത്തും ഒലിച്ചെത്തുന്ന മണ്ണ് കയത്തിലേക്കെത്താതെ ഇവിടെ ശേഖരിക്കപ്പെടും. കയത്തിൽ നിശ്ചിത ഉയരത്തിനു മുകളിലായി വരുന്ന വെള്ളം തോട്ടിലൂടെ തന്നെ ഒലിച്ചു പോകാനുള്ള സംവിധാനവും ഉണ്ടാകും.
ഇതിനാൽ തോട്ടിലെ സ്വാഭാവിക നീരൊഴുക്കിനു തടസ്സം വരുന്നില്ല. കയത്തിൽ വെള്ളം ഫെബ്രുവരി പകുതിവരെയെങ്കിലും നിലനിർത്താനാകുമെന്നതിനാൽ പ്രദേശത്തെ ഏക്കർകണക്കിനു നെൽക്കൃഷിക്കും വേനൽക്കാല പച്ചക്കറിക്കൃഷിക്കും പമ്പ് ചെയ്ത് ഉപയോഗിക്കാനാവും.കയം നിർമിക്കുന്നതിന് അധിക പണച്ചെലവു വരുന്നില്ല. തോടു ഭിത്തികൾ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് മണ്ണു കൊണ്ടു തന്നെ 45 ഡിഗ്രി ചെരിവിൽ നിലനിർത്തി കയർഭൂവസ്ത്രം വിരിച്ച് അതിൽ രാമച്ചം പോലുള്ളവ വച്ചു പിടിപ്പിച്ചാൽ ഭിത്തി തകരുന്ന പ്രശ്നം ഉണ്ടാകില്ലെന്നു പദ്ധതിയുടെ സൂത്രധാരൻ കൂടിയായ ലിയാക്കത്ത് പറയുന്നു.
ഇൗ ആശയം കപ്പൂർ പഞ്ചായത്ത്, കൃഷിഭവൻ അധികൃതർ ഉൾപ്പെടെയുള്ളവർക്കു രേഖകൾ സഹിതം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണു മാവറ കുരുത്തിച്ചിറ തോട് നവീകരിച്ച് പദ്ധതിക്കു വഴിയൊരുക്കിയത്. മന്ത്രി എം.ബി.രാജേഷ് മണ്ണു – ജല സംരക്ഷണത്തിനായി കാണിച്ച പ്രത്യേക താൽപര്യവും പദ്ധതിക്കു ഗുണകരമായി. പുഴയും ഡാമും മറ്റ് ഇറിഗേഷൻ പദ്ധതികളും ഇല്ലാത്ത പാടശേഖരങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി കൂടിയാണിത്.
ആദ്യപദ്ധതി കുരുത്തിച്ചിറ തോട്ടിൽ
കപ്പൂർ പഞ്ചായത്തിലെ മാവറ കുരുത്തിച്ചിറ തോട്ടിലാണു സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി മണ്ണു പര്യവേക്ഷണ – മണ്ണു സംരക്ഷണ വകുപ്പിന്റെ സഹകരണത്തേടെ തോട് പുനരുദ്ധാരണം നടത്തി കുമ്പിൾക്കയം പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. 115 മീറ്റർ നീളത്തിൽ തോടിന് ഇരുവശവും കരിങ്കല്ലു കെട്ടി മൂന്നു മീറ്റർ വീതിയിലും നാലടി ആഴത്തിലുമാണ് പദ്ധതി. ഇന്നു വൈകിട്ട് നാലിനു മന്ത്രി എം.ബി.രാജേഷ് പദ്ധതി നാടിനു സമർപ്പിക്കും. കപ്പൂർ പഞ്ചായത്ത് അധ്യക്ഷൻ ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷത വഹിക്കും.മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി മണ്ണ്, ജല, ജൈവ സമ്പത്ത് സംരക്ഷണത്തിനായി രണ്ടു കോടിയുടെ പ്രവൃത്തികളാണു നടപ്പാക്കിയിട്ടുള്ളത്.