
ചിറ്റൂർ ∙ പേവിഷബാധയുള്ള നായയുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ പ്രദേശത്തെ തെരുവുനായ്ക്കൾക്കു കുത്തിവയ്പ് ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്പാട്ടുപാളയം പ്രദേശത്ത് പത്തിലേറെ ആളുകളെ തെരുവുനായ കടിച്ചത്.
അടുത്ത ദിവസം ആ നായയെ ചത്ത നിലയിൽ കണ്ടെത്തുകയും പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് മുഴുവൻ തെരുവുനായ്ക്കൾക്കും കുത്തിവയ്പ് നൽകാൻ നഗരസഭ മുന്നോട്ടിറങ്ങിയത്.ആദ്യഘട്ടത്തിൽ നായയെ ചത്തനിലയിൽ കണ്ടെത്തിയ അമ്പാട്ടുപാളയത്തും സമീപത്തെ വാർഡുകളായ മുതുകാട്, തറക്കളം മേഖലയിലെ തെരുവു നായ്ക്കൾക്കുമാണ് കുത്തിവയ്പ് നൽകുന്നത്. പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ നഗരസഭാധ്യക്ഷ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു.
ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ഓമന കണ്ണൻകുട്ടി വെറ്ററിനറി ഡോക്ടർ വത്സലകുമാരി തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ രാവിലെ മുതലാണ് കുത്തിവയ്പ് ആരംഭിച്ചത്.
നഗരസഭയുടെ 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ തുക വകയിരുത്തിയാണ് കുത്തിവയ്പ് നടത്തുന്നത്.
തെരുവുനായ്ക്കളെ വലയിട്ട് പിടികൂടിയ ശേഷം വലയ്ക്കകത്തു വച്ചുതന്നെ കുത്തിവയ്പ് നൽകിയ ശേഷം അപ്പോൾ തന്നെ വിട്ടയയ്ക്കുകയാണു ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മൂന്നു വാർഡുകളുമായി അതിർത്തി പങ്കിടുന്ന മറ്റു വാർഡുകളിലെ തെരുവു നായ്ക്കൾക്കും കുത്തിവയ്പ് നൽകും.
കൂടാതെ കടിയേറ്റവരെ നിരീക്ഷിക്കുന്നതിനും അവർക്ക് കൃത്യസമയങ്ങളിൽ കുത്തിവയ്പ്പടക്കമുള്ള ചികിത്സ ലഭ്യമാക്കുന്നതിനും ആശാവർക്കർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ അറിയിച്ചു. പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റ മറ്റു വളർത്തു നായകൾക്കും കഴിഞ്ഞദിവസം തന്നെ കുത്തിവയ്പ് നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]