
കൊഴിഞ്ഞാമ്പാറ ∙ ജില്ലയുടെ കിഴക്കൻ മേഖലയിലെ ജലക്ഷാമത്തിനു പരിഹാരം കാണുന്നതിനായി ആരംഭിച്ച മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ അന്തിമഘട്ടത്തിൽ.
മഴനിഴൽ പ്രദേശമായ എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ കുടിക്കാനും കാർഷികാവശ്യങ്ങൾക്കുമുള്ള ജലം എത്തിക്കുകയാണ് ലക്ഷ്യം. കോരയാർ മുതൽ വരട്ടയാർ വരെ 6.43 കിലോമീറ്റർ ദൂരത്തിൽ10 മീറ്റർ വീതിയിലാണ് കനാൽ ദീർഘിപ്പിക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക സൂക്ഷ്മ ജലസേചന മാർഗമാണ് യാഥാർഥ്യമാകുക.
ഡ്രിപ്പ് ഇറിഗേഷൻവഴി 70 ശതമാനം ജലം ലാഭിക്കാനും വിളവ് ഇരട്ടിയാക്കാനും ഉയരം കൂടിയ ഭാഗങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ വഴി വെള്ളമെത്തിച്ച് 3575 ഹെക്ടർ ഭൂമിയിൽ സുസ്ഥിര ജലസേചനം ഉറപ്പാക്കാനും സാധിക്കും. മൂലത്തറ വലതുകര കനാലിന്റെ രണ്ടാംഘട്ട
ദീർഘിപ്പിക്കൽ പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വരട്ടയാർ മുതൽ വേലന്താവളം വരെയുള്ള 8.2 കിലോമീറ്റർ ദൂരത്തിൽ 10 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നത്. പ്രവർത്തനത്തിനായി കിഫ്ബിയിൽ നിന്നു 262.10 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് പദ്ധതിയുടെ നിർമാണ മേൽനോട്ടം. കെ.കെ.
കൺസ്ട്രക്ഷനാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഭൂമിയുടെ കിടപ്പനുസരിച്ച് ചിലയിടത്ത് ഉയരത്തിലൂടെയും ചിലയിടത്ത് ഭൂമിക്കടിയിലൂടെയുമെല്ലമാണ് കനാൽ നിർമിച്ചിട്ടുള്ളത്. വർഷത്തിൽ 1000 മില്ലിമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് ജലമെത്തിക്കുകയാണ് കനാൽ ദീർഘിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലുള്ള ചെക്ക്ഡാമുകളിലേക്കും കോരയാറിലെയും വരട്ടയാറിലെയും നൂറു വർഷത്തിലേറെ പഴക്കമുള്ള കല്യാണ കൃഷ്ണയ്യർ സിസ്റ്റം, പോൾസൂസൈ സിസ്റ്റം എന്നിവയുൾപ്പെടെ പത്തിലേറെ ജലസേചന സംവിധാനങ്ങളെ ഈ പദ്ധതിയുമായി സംയോജിപ്പിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]