
അട്ടപ്പാടി ചുരത്തിൽ പാറ വീണു; 7 മണിക്കൂർ ഗതാഗത തടസ്സം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട് ∙ കനത്ത മഴയിൽ അട്ടപ്പാടി ചുരത്തിൽ വലിയ പാറ വീണ് 7 മണിക്കൂറോളം ഗതാഗതം മുടങ്ങി. കനത്ത മഴയിൽ ആംബുലൻസിൽ എത്തിയ രോഗി ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാരാണ് ചുരത്തിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് ഒൻപതാം വളവിൽ ഇരുപത് അടി ഉയരത്തിൽ നിന്ന് റോഡിലേക്ക് കൂറ്റൻ പാറ വീണത്. ഇതോടെ അട്ടപ്പാടിയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. വാഹനങ്ങൾക്കു മുകളിൽ വീഴാതിരുന്നാതിനാൽ വലിയ അപകടം ഒഴിവായി. പത്താം വളവിനു മേൽഭാഗത്ത് മന്തംപൊട്ടിയിൽ റോഡിലേക്കു മരം വീണതോടെ മന്തംപൊട്ടിക്കും ഒൻപതാം വളവിനും ഇടയിൽ കുടുങ്ങിയ യാത്രക്കാർക്കും തിരിച്ചു പോകാൻ പറ്റാത്ത സ്ഥിതിയായി.
അട്ടപ്പാടിയിലെ അഗ്നിരക്ഷാ സേന യൂണിറ്റ് മന്തംപൊട്ടിയിലെ മരം മുറിച്ചു നീക്കി ഈ ഭാഗത്തെ ഗതാഗതം വൈകിട്ടോടെ പുനഃസ്ഥാപിച്ചു. ബ്രേക്കറും മണ്ണുമാന്തിയും ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രാത്രി ഗതാഗതം പുനഃസ്ഥാപിക്കാനായത്. അട്ടപ്പാടി തഹസിൽദാർ, പൊലീസ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ ശ്രമത്തിലാണ് രാത്തി ഒൻപതോടെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ആശങ്കയുടെ മണിക്കൂറുകൾ
കനത്ത മഴ തുടരുന്നതിനാൽ മരം വീഴുമോ പാറ ഉരുണ്ടുവരുമോയെന്ന ആശങ്കയിലായിലുന്നു പലരും. ഇതിനിടെയാണ് ജില്ലാ ആശുപത്രിയിൽനിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ അട്ടപ്പാടി എലച്ചിവഴി സ്വദേശി ശെൽവനുമായി ആംബുലൻസ് എത്തിയത്. മറുവശത്തേക്ക് കടക്കാൻ നിർവാഹമില്ലാതായതോടെ കോട്ടത്തറയിൽ നിന്ന് മറ്റൊരു ആംബുലൻസ് എത്തിയാണു ശെൽവനെ വീട്ടിലെത്തിച്ചത്. ആംബുലൻസ് ഡ്രൈവർമാർ മുൻകൈ എടുത്ത് സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ യാത്രക്കാർക്ക് വെള്ളവും മറ്റും എത്തിച്ചു. പാറ പൊട്ടിച്ച് നീക്കേണ്ടതിനാൽ മണിക്കൂറുകളോളമാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിയത്.ഗതാഗത തടസ്സം നീക്കാൻ സമയമെടുക്കുമെന്ന് കണ്ടതോടെ ആനമൂളിയിലും മുക്കാലിയിലും വാഹനങ്ങൾ തടഞ്ഞിട്ടു.