ചെർപ്പുളശ്ശേരി ∙ തൂതപ്പുഴയ്ക്കു കുറുകെ പഴയ പാലത്തിനു സമാന്തരമായി 10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലും നിർമിച്ച പുതിയ പാലം നാടിനു സമർപ്പിച്ചു. പി.മമ്മിക്കുട്ടി എംഎൽഎ പാലം ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപായിരുന്നു ഉദ്ഘാടനം. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്ന് 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ – തൂത നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് മലപ്പുറം – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാലം യാഥാർഥ്യമാക്കിയത്.
കഴിഞ്ഞ മേയ് മാസത്തിൽ പാലം നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും കനത്ത മഴയെ തുടർന്നു നിർത്തിവയ്ക്കുകയായിരുന്നു.
9 പതിറ്റാണ്ടിലേറെ പഴക്കമുള്ള വീതികുറഞ്ഞ പഴയ തൂതപ്പാലത്തിനു സമാന്തരമായി വീതി കൂടിയ പാലം വേണമെന്നത് ഏറെക്കാലമായി ഇരുഭാഗത്തുമുള്ള തൂത നിവാസികളുടെ ആവശ്യമായിരുന്നു. ഈ സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.
പാലം ഗതാഗതത്തിനു പൂർണമായും തുറന്നുനൽകുന്നതോടെ പാലക്കാട്ടു നിന്നു ചെർപ്പുളശ്ശേരി, തൂത – പെരിന്തൽമണ്ണ വഴി കോഴിക്കോട്ടേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
പഴയ പാലത്തിൽ ടാറിങ് ഉൾപ്പെടെയുള്ള നവീകരണപ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഈ പാലത്തിലൂടെയും വാഹനഗതാഗതം തുടരും.
യോഗത്തിൽ ചെർപ്പുളശ്ശേരി നഗരസഭാധ്യക്ഷ കെ.ടി.ജംസിയ അധ്യക്ഷയായി. നഗരസഭാ ഉപാധ്യക്ഷൻ സി.ജയകൃഷ്ണൻ, നഗരസഭാ മുൻ അധ്യക്ഷൻ പി.രാമചന്ദ്രൻ, സിപിഎം ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, എം.സിജു തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

